കൊല്ലം: കൊതുക്ജന്യ രോഗങ്ങളായ സിക്ക – ഡെങ്കിപനി ബാധയ്‌ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ മുന്നറിയിപ്പ് നല്‍കി. കൊതുക് വളരാനുള്ള സാഹചര്യം ഒഴിവാക്കാന്‍ കൂട്ടായ പ്രവര്‍ത്തനം നടത്തണം. മാലിന്യ നിര്‍മാര്‍ജ്ജനവും ഉറവിട നശീകരണവും പൊതുസമൂഹം ശീലമാക്കണം.

വീടിനുള്ളിലും, പരിസരത്തും, പൊതുസ്ഥലങ്ങളിലും തൊഴിലിടങ്ങളിലും കൊതുക് വളരുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി എല്ലാവരും കൈ കോര്‍ക്കണം എന്നും കലക്ടര്‍ വ്യക്തമാക്കി. കൊതുക് നശീകരണത്തിന് വിവിധ വകുപ്പകളുടെ ഏകോപിത പ്രവര്‍ത്തനം ഉറപ്പാക്കിയെന്നും അദ്ദേഹം അറിയിച്ചു.

വൈറസ് വാഹകയായ കൊതുകിന്റെ കടിയേറ്റ് 3-14 ദിവസത്തിനകം ചെറിയ പനി, ശരീരത്തില്‍ തിണര്‍പ്പ് എന്നീ ലക്ഷണങ്ങളോടെയാണ് സിക രോഗം പ്രത്യക്ഷപ്പെടുന്നത്. ചിലരില്‍ കണ്ണിന് ചുവപ്പുനിറവും പേശീ വേദന, സന്ധി വേദന, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങളുമുണ്ടാകാം. രണ്ടു മുതല്‍ ഏഴു ദിവസം വരെ രോഗലക്ഷണങ്ങള്‍ നീണ്ടുനില്‍ക്കാം.

രോഗബാധിതരില്‍ ഗില്ലന്‍ബാരിസീഡ്രോം, മൈക്രോസെഫാലി എന്നീ രോഗലക്ഷണങ്ങള്‍ക്കും സാധ്യതയുണ്ട്. പേശികളില്‍ വേദന, കൈകാലുകളില്‍ തരിപ്പ് എന്നീ അവസ്ഥകളാണ് ഗില്ലന്‍ ബാരിസിഡ്രോമില്‍. കുഞ്ഞുങ്ങളില്‍ തല ശരിയായ വലുപ്പത്തില്‍ രൂപപ്പെടാതെ വരുന്ന അവസ്ഥയാണ് മൈക്രോസെഫാലി. ഗര്‍ഭിണികള്‍ രോഗബാധ ഏല്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. രോഗബാധിതര്‍ക്ക് പൂര്‍ണ്ണവിശ്രമം അനിവാര്യം. ധാരാളം പാനീയം കുടിക്കുകയും വേണം. രോഗലക്ഷണമുളളവര്‍ വിദഗ്ധ ചികിത്സ തേടണം.

കൊതുക് കടി ഏല്‍ക്കാതിരിക്കലാണ് പ്രധാന പ്രതിരോധം. പകല്‍ സമയത്ത് കടിക്കുന്ന ഈഡിസ് വര്‍ഗ്ഗത്തില്‍പ്പെട്ട കൊതുകുകളാണ് രോഗവാഹകര്‍. ശരീരം മുഴുവന്‍ മറയും വിധം വസ്ത്രം ധരിക്കണം. കൈകാലുകളില്‍ കൊതുക് കടി ഏല്‍ക്കാതിരിക്കാന്‍ ഓഡോമോസ് പോലുള്ള ലേപനം പുരട്ടണം. രോഗപകര്‍ച്ച തടയുന്നതിന് കൊതുക് വല ശീലമാക്കാം.
മഴക്കാലമായതിനാല്‍ ജില്ലയില്‍ എല്ലാ മേഖലകളിലും ഈഡിസ് കൊതുകിന്റെ സാന്ദ്രത കൂടുതലാണ്. സിക്കവൈറസ് ബാധക്കും, ഡെങ്കിപ്പനി വ്യാപനത്തിനും അനുകൂലമാണ് സാഹചര്യം. ആരോഗ്യഭീഷണി ഒഴിവാക്കാന്‍ ആഴ്ചയില്‍ ഒരിക്കല്‍ കൊതുക് നിര്‍മ്മാര്‍ജ്ജനപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടണം എന്ന് ഡി. എം. ഒ ഓര്‍മിപ്പിച്ചു.