എറണാകുളം : ആഗോളതലത്തിൽ തന്നെ അപൂർവ്വമായ ഓഷ്യനേറിയം ഉൾപ്പെടുന്ന ഇന്റഗ്രെറ്റഡ് അക്വാ പാർക്ക് നാല് വർഷത്തിനുള്ളിൽ വൈപ്പിൻ കരയിൽ യാഥാർഥ്യമാകും. ഓഷ്യനേറിയത്തിനു പുറമെ വിവിധ കണ്ടൽ ഇനങ്ങളുടെ ശാസ്ത്രീയ സംരക്ഷണം ഉൾക്കൊള്ളുന്ന കണ്ടൽ ബൊട്ടാണിക്കൽ ഗാർഡൻ, ഡോൾഫിൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, സമുദ്രോത്പന്ന സംസ്‌കരണം, സീ ഫുഡ് റെസ്റ്റോറന്റ് , മത്സ്യ കൃഷി പ്രദർശന യൂണിറ്റ്, ഫിഷറീസ് പരിശീലന കേന്ദ്രങ്ങൾ, മ്യുസിയം , മറൈൻ എന്റർടൈൻമെന്റ് ആൻഡ് സ്പോർട്സ്, ഫിഷറീസ് സ്റ്റാർട്ട് അപ്പ്, അഡ്മിനിസ്‌ട്രേറ്റീവ് കോംപ്ലക്സ് തുടങ്ങി വിവിധ ഘടക പദ്ധതികൾ ഉൾക്കൊള്ളുന്ന സമഗ്ര അക്വാ പാർക്ക് എന്ന സമീപനമാണ് കൺസെപ്റ്റ് റിപ്പോർട്ട് മുന്നോട്ടുവയ്ക്കുന്നത്. മത്സ്യത മേഖലയിൽ വിനോദത്തോടൊപ്പം വിജ്ഞാനവും വാണിജ്യവും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി സർക്കർ നടപ്പിലാക്കുന്നത്.ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്റെ സാന്നിധ്യത്തിൽ പുതുവൈപ്പ് സെന്റർ ഫോർ മറൈൻ റിസോഴ്‌സസ് ലിവിംഗ് ആൻഡ് എക്കോളജിയിൽ (സിഎംആർഎൽഇ ) നടന്ന യോഗത്തിൽ പദ്ധതി കാലതാമസം കൂടാതെ പൂർത്തിയാക്കാൻ ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദേശം നൽകി. എക്സ്ടെർണൽ കൺസൽട്ടന്റ് ഏജൻസിയുടെ സഹായം തേടാനും കൂടാതെ പ്രധാന മന്ത്രി മത്സ്യ സമ്പാദ യോജന പദ്ധതി പ്രകാരം ഫണ്ട് ലഭ്യമാക്കാനും യോഗത്തിൽ തീരുമാനം ആയി . പദ്ധതി പ്രദേശം മന്ത്രി ഉദ്യോഗസ്ഥരോടൊപ്പം സന്ദർശിച്ചു . കേരള സ്റ്റേറ്റ് കോസ്റ്റൽ ഏരിയ ഡവലപ്മെന്റ് കോർപറേഷൻ മാനേജിങ് ഡയറക്ടർ ഷേക്ക് പരീതാണ് പദ്ധതി ചെയർമാൻ. ഫിഷറീസ് വകുപ്പ് ജോയിന്റ് ഡയറക്ടർ ഡോ. ആഷാ അഗസ്റ്റിനാണ് പദ്ധതിയുടെ കൺവീനർ .

ടൂറിസ്റ്റുകളെ വൻതോതിൽ ആകർഷിക്കുന്ന ഓഷ്യനേറിയം സമഗ്ര പദ്ധതി വൻതോതിൽ തൊഴിലവസരങ്ങളും ഒരുക്കും. മത്സ്യത്തൊഴിലാളികൾ, പ്രദേശ വാസികൾ എന്നിവരുടെയെല്ലാം മികച്ച ക്ഷേമം പദ്ധതി ഉറപ്പാക്കും. പരിസ്ഥിതിയുടെ പ്രത്യേകിച്ച് അവഗണിക്കപ്പെട്ടു പോകാറുള്ള തീരത്തിന്റെയും സമുദദ്ര ജീവികളുടെയും സംരക്ഷണം, ഇതേക്കുറിച്ചുള്ള അവബോധം, ഗവേഷണാവസരങ്ങൾ എന്നിവയ്‌ക്കെല്ലാം പദ്ധതി അവസരമൊരുക്കും. പുതുവൈപ്പിൽ 133 ഏക്കറിലായി നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതിയുടെ ചെലവ് 250 കോടി രൂപയാണ് അനുമാനിക്കുന്നത്. നാല് വർഷമാണ് പദ്ധതി നിർവ്വഹണ കാലാവധി. കേന്ദ്ര, സംസ്ഥാന, സ്വകാര്യ പങ്കാളിത്തത്തിൽ പദ്ധതി നടപ്പാക്കാനാകും. 2021 – 22 സാമ്പത്തികവർഷത്തിൽ 12 .5 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയിരിക്കുന്നതെന്നു ഫിഷറീസ് മന്ത്രി സജി ചെറിയാൻ പറഞ്ഞു.

വൈപ്പിൻ മണ്ഡലത്തിന്റെ വൻ വികസനക്കുതിപ്പ് ഉറപ്പാക്കുന്ന നിർദിഷ്‌ട ഓഷ്യനേറിയം വൈപ്പിൻ തീരത്തിന്റെ പശ്ചാത്തലത്തിൽ ഏറെ സവിഷേതകളുണ്ട്. ഏറ്റവുമധികം കടൽ ജൈവ വൈവിധ്യം ഉൾക്കൊള്ളുന്ന തീരമാണ് വൈപ്പിനിലേത്. അതുകൊണ്ടുതന്നെ പദ്ധതി പ്രാബല്യത്തിലാക്കുന്നതിന് ഏറ്റവും മുന്തിയ പ്രാമുഖ്യം നൽകും. പ്രാദേശിക സാഹചര്യത്തിന് യോജിച്ച പ്രായോഗികതയിലൂന്നിയ സമീപനമായിരിക്കും പദ്ധതി നിർവഹണത്തിൽ അവലംബിക്കുകയെന്ന് കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ പറഞ്ഞു.