എം.എല്‍.എ ആബിദ് ഹുസൈന്‍ തങ്ങള്‍ മറ്റ് ജനപ്രതിനിധികള്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു
കഞ്ഞിപ്പുര- മൂടാല്‍ ബൈപ്പാസ് നിര്‍മാണവുമായി ബന്ധപ്പെട്ട തടസങ്ങള്‍ ഒഴിവാക്കുന്നതിനും പ്രദേശവാസികളില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ച് ഡിസൈനില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തുന്നതിനുമായി എഞ്ചിനീയര്‍മാരുടെ സംഘം സ്ഥലത്ത് പരിശോധന നടത്തി. റോഡ് രൂപകല്‍പ്പനയുമായി ബന്ധപ്പെട്ട തിരുവന്തപുരത്ത് നിന്നുള്ള പി.പി. യൂണിറ്റിലെ അസിസ്റ്റന്റ് ഡയറക്ടര്‍ വി. മണിലാലിന്റെ നേതൃത്വത്തിലുള്ള എഞ്ചിനീയര്‍മാരുടെ സംഘമാണ് പരിശോധന നടത്തിയത്. കോട്ടക്കല്‍ മണ്ഡലം എം.എല്‍.എ ആബിദ് ഹുസൈന്‍ തങ്ങള്‍, പ്രദേശത്തെ മറ്റു ജനപ്രതിനിധികള്‍ എന്നിവര്‍ പദ്ധതി സംന്ധിച്ച് സംഘവുമായി ആശയവിനിമയം നടത്തി.

പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട തടസങ്ങള്‍ നേരിട്ട് പരിശോധിക്കുന്നതിനും നേരത്തെയുള്ള രൂപകല്‍പ്പന പ്രകാരമുള്ള റോഡ് കെ.എസ്.ഇ.ബിയുടെ അമ്പലപ്പറമ്പിലുള്ള സബ്സ്റ്റേഷനും തൊട്ടടുത്ത പ്രാഥമികാരോഗ്യകേന്ദ്രത്തിനും പ്രയാസുമാകുമെന്ന എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തിലാണ് സംഘമെത്തിയത്. പരിശോധനയുടെ അടിസ്ഥാനത്തില്‍ ആവശ്യമായ രീതിയില്‍ മാറ്റങ്ങള്‍ വരുത്തുമെന്ന് ചീഫ് എഞ്ചിനീയറുടെ കാര്യാലത്തിലെ പി.പി.യു അസിസ്റ്റന്റ് ഡയറക്ടര്‍ വി. മണിലാല്‍ അറിയിച്ചു.

സുരക്ഷിത പാതയോടൊപ്പം പ്രദേശത്ത് താമസിക്കുന്നവരെക്കൂടി പരിഗണിച്ചുള്ള രൂപകല്‍പ്പനയാണ് നടപ്പാക്കുന്നതെന്ന് എം.എല്‍.എ ആബിദ് ഹുസൈന്‍ തങ്ങള്‍ പറഞ്ഞു. നിര്‍മ്മാണ പ്രവൃത്തികള്‍ വേഗത്തിലാക്കാന്‍ പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ നേരത്തെ പൊതുമരാമത്ത് റോഡ് വിഭാഗം ഉദ്യോഗസ്ഥരുടെയും കരാറുകാരനെയും പങ്കെടുപ്പിച്ച് നടത്തിയ യോഗത്തില്‍ തീരുമാനമായിരുന്നു.

കോഴിക്കോട്-തൃശൂര്‍ ദേശീയപാതയിലെ സ്ഥിരം അപകടമേഖലയായ വട്ടപ്പാറ വളവും ഗതാഗത കുരുക്കുള്ള വളാഞ്ചേരി നഗരവും ഒഴിവാക്കി യാത്ര ചെയ്യാവുന്ന കഞ്ഞിപ്പുര-മൂടാല്‍ ബൈപ്പാസ് റോഡ് വീതി കൂട്ടി നവീകരിക്കുന്ന പ്രവൃത്തികളാണ് നിലവില്‍ പുരോഗമിക്കുന്നത്.

വളാഞ്ചേരി നഗരസഭ ചെയര്‍മാന്‍ അഷ്റഫ് അമ്പലത്തിങ്ങല്‍, സ്ഥിരം സമിതി ചെയര്‍മാന്‍ മാരാത്ത് ഇബ്രാഹീം എന്ന മണി, ആതവനാട് പഞ്ചായത്ത് അംഗം കെ.ടി സലീന, പൊതുമരാമത്ത് റോഡ് വിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഗോപന്‍ മുക്കുളത്ത്, അസിസ്റ്റന്റ് എഞ്ചിനീയര്‍ ജോമോന്‍ താമസ്, തിരുവന്തപുരത്തെ ചീഫ് എഞ്ചിനീയറുടെ കാര്യലയത്തിലെ ഉദ്യോഗസ്ഥന്‍ എം. ഹിരണ്‍ എന്നിവര്‍ പങ്കെടുത്തു.