കോഴിക്കോട്: വടകര -മാഹി കനാലിന് കുറുകെ മൂഴിക്കൽ ലോക്ക് കം ബ്രിഡ്ജ് പ്രവൃത്തിക്ക് തുടക്കം. പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് മണിയൂരിൽ പ്രവൃത്തി ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ ഓരോ പഞ്ചായത്തിലും ഓരോ ടൂറിസ്റ്റ് കേന്ദ്രങ്ങൾ ഉണ്ടാക്കുക എന്നതാണ് ലക്ഷ്യം വെക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ടൂറിസം വികസനത്തിനായി സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തും. ജില്ലയിൽ ടൂറിസത്തിന് അനന്ത സാധ്യതകളാണുള്ളത്. ടൂറിസം മേഖലകൾ ജനത്തെ അറിയിക്കാനായി മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കും.

ആപ്പിലൂടെ കേരളത്തിലെ ഓരോ പഞ്ചായത്തിലെയും ടൂറിസ്റ്റ് കേന്ദ്രങ്ങൾ മനസിലാക്കാൻ ടൂറിസ്റ്റുകൾക്ക് സാധിക്കും. ആഭ്യന്തര ടൂറിസത്തിനാണ് ഇപ്പോൾ ഏറ്റവും കൂടുതൽ സാധ്യത. ഈ സാധ്യതകൾ പ്രയോജനപ്പെടുത്താൻ നാട്ടുകാരും ജനപ്രതിനിധികളും ഇടപെടണമെന്നും മന്ത്രി പറഞ്ഞു .

വടകര – മാഹി ജലപാതയുടെ ഭാഗമായി ഇരു കരകളെ ബന്ധിപ്പിക്കുന്നതിനും കനാലിൽ ശുദ്ധജലം നിലനിർത്തുന്നതിനും ഉപ്പുവെള്ളം കയറുന്നത് തടയാനുമാണ് കുറ്റ്യാടി പുഴയോട് ചേർന്ന് മൂഴിക്കലിൽ ലോക്ക് കം ബ്രിഡ്ജ് നിർമ്മിക്കുന്നത്. തീരദേശ കപ്പൽ ഗതാഗത ഉൾനാടൻ ജലഗതാഗത വകുപ്പ് മുഖേന നിർമ്മിക്കുന്ന പദ്ധതിയുടെ അടങ്കൽ തുക 16.95 കോടി രൂപയാണ്. മണിയൂർ, തിരുവള്ളൂർ പഞ്ചായത്തുകളെ ബന്ധിപ്പിച്ചുകൊണ്ട് വടകര-മാഹി കനാലിന് കുറുകെ മൂഴിക്കലിൽ ലോക് കം ബ്രിഡ്ജ് ജനങ്ങളുടെ നിരന്തരമായ ആവശ്യമായിരുന്നു .ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കാണ് നിർമാണ ചുമതല .

കുറ്റ്യാടി എം.എൽ.എ കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് മെമ്പർ ദുൽഖിഫിൽ, തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ പുല്ലരൂൽ ശ്രീജ, ഷീബ പി.സി, മണിയൂർ ഗ്രാമപഞ്ചായത്ത് മെമ്പർ പി.എം.അഷ്റഫ്, തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് മെമ്പർ സി.വി.രവീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.