കുളമാവ് ഡാമില്‍ മീന്‍ പിടിക്കാന്‍ പോയി കാണാതായവര്‍ക്കായുള്ള തിരച്ചിലിന് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ചെയ്യാന്‍ സാധിക്കുന്ന എല്ലാ നടപടികളും ചെയ്യുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. നിലവിലെ കാലാവസ്ഥയില്‍ മീന്‍ പിടിക്കാന്‍ പോകുന്നവരും പൊതുജനങ്ങളും കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും സംഭവ സ്ഥലം സന്ദര്‍ശിച്ച് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. മന്ത്രിയോടൊപ്പം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ്, ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്, എഡിഎം ഷൈജു പി ജേക്കബ്, അറക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വിനോദ് കെ എസ്, പഞ്ചായത്ത് അംഗം അംഗം കെ എല്‍ ജോസഫ് തുടങ്ങിയവരും ഉണ്ടായിരുന്നു.

പൈനാവ് വെള്ളാപ്പാറയില്‍ നിന്ന് കെഎസ്ഇബിയുടെ ബോട്ടില്‍ 40 മിനിറ്റ് ഡാമിലൂടെ സഞ്ചരിച്ചാണ് തിരച്ചില്‍ നടക്കുന്ന കുളമാവ് വേങ്ങാനം ഭാഗത്ത് എത്തിയത്. തിരച്ചില്‍ സംഘവും നാട്ടുകാരും അവിടെ ഉണ്ടായിരുന്നു.
കുടുംബത്തിന്റെ ആശ്രയമായ ബിജു, ബിനു എന്നിവരെ കാണാതായതോടെ വീട്ടുകാരുടെ ആശങ്ക തിരച്ചില്‍ ടീമിനോട് ഒപ്പമുള്ള നാട്ടുകാര്‍ മന്ത്രിയോട് പങ്കുവെച്ചു. കുട്ടികളുടെ വിദ്യാഭ്യാസമടക്കമുള്ള കാര്യങ്ങളില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കി. ജില്ലാ ഭരണകൂടം നിരന്തര ശ്രദ്ധയാണ് ഇതുമായി ബന്ധപ്പെട്ട് നടത്തിവരുന്നത്. പ്രതികൂലമായ കാലാവസ്ഥയും വെള്ളത്തിന്റെ കഠിന തണുപ്പും അവഗണിച്ചുള്ള തിരച്ചില്‍ നടപടികളാണ് നടക്കുന്നത്.

?️തിരച്ചില്‍ തുടരും?️

കുളമാവ് ഡാമില്‍ മീന്‍ പിടിക്കാന്‍ പോയി കാണാതായവര്‍ക്കുള്ള തിരച്ചില്‍ തിങ്കളാഴ്ച്ചയും തുടരുമെന്ന് അധികൃതര്‍ പറഞ്ഞു.
നാല് ഡിങ്കികളിലായി തൊടുപുഴ, മൂവാറ്റുപുഴ അഗ്‌നി രക്ഷാ സേനകളുടെ 11 അംഗ ഡൈവിംഗ് വിദഗ്ധധരടങ്ങുന്ന രണ്ട് സംഘം സ്‌കൂബാ ടീമും ദുരന്ത നിവാരണ സേനയുടെ രണ്ട് ടീമും ഇന്നും ഡാമില്‍ തിരച്ചില്‍ നടത്തി. കാലാവസ്ഥ പ്രതികൂലമായതിനാല്‍ 3 മണിയോടെ തിരച്ചില്‍ നിര്‍ത്തുകയായിരുന്നു.

മീന്‍ പിടിക്കുന്നതിനായി കുളമാവ് ഡാമില്‍ പോയ മുല്ലക്കാനം ചക്കിമാലി കോയിപ്പുറത്ത് ബിജു.കെ.കെ. (38), സഹോദരന്‍ ബിനു.കെ.കെ. (36) എന്നിവരെയാണ് ബുധനാഴ്ച്ച രാവിലെ മുതല്‍ കാണാതായത്. കുളമാവില്‍ നിന്നും ഏറെ ഉള്ളിലായുള്ള വനമേഖലയിലാണ് ചക്കിമാലി പ്രദേശം.
മീന്‍ പിടിക്കുന്നതിനായി ചൊവ്വാഴ്ച്ച കെട്ടിയ വല അഴിച്ചെടുക്കുന്നതിനായി ബുധനാഴ്ച്ച പുലര്‍ച്ചെ അഞ്ചരയോടെയാണ് ഇവര്‍ ഡാമിലേക്ക് പോയത്. ഉച്ചക്ക് 12 മണിയായിട്ടും തിരിച്ച് എത്താത്തതിനാല്‍ വീട്ടുകാര്‍ അറിയിച്ചതനുസരിച്ച് നാല് മണിയോടെയാണ് കുളമാവിലുള്ളവര്‍ക്ക് അപകടത്തെപ്പറ്റി സൂചന ലഭിച്ചത്. സ്‌കൂബാ ടീം വ്യാഴാഴ്ച്ച നടത്തിയ തിരിച്ചിലില്‍ ഡാമില്‍ ഇവരെ കാണാതായതായി സംശയിക്കുന്ന കണ്ണംകയം ഭാഗത്ത് നിന്നും ഇവരുടെ വള്ളം, വല, മൊബൈല്‍ ഫോണ്‍ എന്നിവ കണ്ടെത്തിയിരുന്നു.