മലപ്പുറം: കെ.എസ്.ഇ.ബിയുടെ ഉപഭോക്തൃസേവനത്തിന്റെ സേവനങ്ങള്‍ വാതില്‍പ്പടിയില്‍ പദ്ധതിക്ക് ജില്ലയില്‍ സ്വീകാര്യതയേറുന്നു. നിരവധി പേര്‍ക്കാണ് വിവിധ ആവശ്യങ്ങള്‍ സെക്ഷന്‍ ഓഫീസിലെത്താതെ തന്നെ സേവനങ്ങള്‍ ലഭ്യമായത്. പദ്ധതിയിലൂടെ ജില്ലയില്‍ പുതിയ കണക്ഷന്‍ നല്‍കലും മറ്റു സര്‍വീസുകളുമായി നിലവില്‍ 706  സര്‍വീസുകള്‍  രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

പദ്ധതി പ്രകാരം ഉപഭോക്താക്കള്‍ക്ക് വൈദ്യുതി സംബന്ധമായ സേവനങ്ങള്‍ക്കായി ഇനി സെക്ഷന്‍ ഓഫീസ് സന്ദര്‍ശിക്കേണ്ടതില്ല. സേവനങ്ങള്‍ വാതില്‍പ്പടിയിലെത്തും. പുതിയ വൈദ്യുതി കണക്ഷന്‍, ഉടമസ്ഥാവകാശം മാറ്റല്‍, ഫെയ്‌സ്/ കണക്റ്റഡ് ലോഡ് മാറ്റല്‍, താരിഫ് മാറ്റല്‍, വൈദ്യുതി മീറ്റര്‍/ ലൈന്‍ മാറ്റി സ്ഥാപിക്കല്‍ തുടങ്ങിയ സേവനങ്ങളാണ് ഈ വിപ്ലവകരമായ പദ്ധതിയിലൂടെ വാതില്‍പ്പടിയില്‍ ലഭ്യമാവുക.

ജില്ലയില്‍  കൂടുതലും പുതിയ കണക്ഷന്‍ നല്‍കുന്നടക്കമുള്ള സര്‍വീസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇത്തരത്തില്‍ 221 പുതിയ കണക്ഷന്‍ നല്‍കാനുള്ള സര്‍വീസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്നും കോവിഡ് മഹാമാരി കാലത്ത് ജനങ്ങളുടെയും ഉപഭോക്താക്കളുടെയും ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കാനും സേവനങ്ങള്‍ വാതില്‍പ്പടിയില്‍ പോലുള്ള പദ്ധതികള്‍ വളരെ ഉപകാരപ്പെട്ടിട്ടുണ്ടെന്ന് മഞ്ചേരി ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ പറഞ്ഞു.
സേവനങ്ങള്‍ വാതില്‍പ്പടിയില്‍ പദ്ധതിയുടെ സേവനങ്ങള്‍ ലഭിക്കാനായി 1912 എന്ന ട്രോള്‍ ഫ്രീ നമ്പറിലേക്ക് വിളിക്കാം. കസ്റ്റമര്‍കെയര്‍ എക്‌സിക്യൂട്ടീവുമായി സംസാരിക്കാന്‍ കോള്‍ കണക്റ്റാവുമ്പോള്‍ വീണ്ടും 19 ഡയല്‍ ചെയ്ത്  സംസാരിച്ച് രജിസ്റ്റര്‍ ചെയ്യാം.  അതത് സെക്ഷന്‍ ഓഫീസിലേക്ക് അപേക്ഷ അപ്പോള്‍ തന്നെ കമ്പ്യൂട്ടര്‍ സംവിധാനം വഴി കൈമാറും.
സെക്ഷന്‍ ഓഫീസില്‍ നിന്ന് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥന്‍ ഉപഭോക്താവിനെ ഫോണില്‍ ബന്ധപ്പെട്ട് വിശദാംശങ്ങള്‍ തിരക്കുകയും വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യും. ഉപഭോക്താവിന് സൗകര്യമുള്ള സമയത്ത് ഉദ്യോഗസ്ഥന്‍ സ്ഥലം സന്ദര്‍ശിച്ച് വേണ്ട നടപടി സ്വീകരിക്കും. 1912 ന്റെ സേവനം അവധികളില്ലാതെ 24 മണിക്കൂറും ലഭ്യമാണ്.