എറണാകുളം: ജില്ലയില്‍ കൂടുതല്‍ കോവിഡ് രോഗസ്ഥിരീകരണ നിരക്കുളള തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയില്‍ ഊര്‍ജ്ജിത രോഗപ്രതിരോധ നടപടികള്‍ക്ക് രൂപം നല്‍കി. കോവിഡ് രോഗസ്ഥിരീകരണ നിരക്ക് ഉയര്‍ന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും ഉദ്യോഗസ്ഥരുടെയും വിവിധ വകുപ്പ് മേധാവികളുടെയും യോഗം വിളിച്ചുചേര്‍ത്ത് ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് ഇതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ നല്‍കി.

എല്ലാ തദ്ദേശസ്ഥാപന പരിധികളിലും ഡൊമിസിലറി കെയര്‍ സെന്റെറുകള്‍ പുനരാരംഭിക്കും.
പഞ്ചായത്ത് തലത്തില്‍ രൂപം നല്‍കിയ ഐ.ആര്‍.എസ് സംവിധാനം എല്ലാ ദിവസവും യോഗം ചേര്‍ന്ന് രോഗപ്രതിരോധ നടപടികള്‍ വിലയിരുത്തണം. വാര്‍ഡുതല ജാഗ്രതാ സമിതികളുടേത് ഉള്‍പ്പെടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി പഞ്ചായത്ത് സെക്രട്ടറിമാര്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് നിര്‍ദ്ദേശിച്ചു.
താഴേത്തട്ടിലെ സ്ഥിതിഗതികള്‍ വിലയിരുത്തി മൈക്രോ കണ്ടന്‍മെന്റ് സോണുകള്‍, ക്ലസ്റ്ററുകള്‍ എന്നിവ പ്രഖ്യാപിക്കണം. സി, ഡി വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ സഞ്ചരിക്കുന്ന കോവിഡ് പരിശോധനാ സംവിധാനം ഉള്‍പ്പെടെ സജ്ജമാക്കി കൂടുതല്‍ പരിശോധനകള്‍ നടത്തും. വാക്‌സീന്‍ വിതരണത്തിനായി കൂടുതല്‍ ഔട്ട് റീച്ച് സെന്റെറുകള്‍ തയ്യാറാക്കും. യോഗത്തില്‍ തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാർ, ജന പ്രതിനിധികൾ, സെക്ടട്ടറിമാർ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ , അഡീഷണല്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വിവിധ വകുപ്പുകളുടെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.