സംസ്ഥാനത്ത് എഫ്.എം.സി.ജി ക്ളസ്റ്റർ പാർക്ക് സ്ഥാപിക്കുന്നതു സംബന്ധിച്ച് ഫിക്കി പ്രതിനിധികളുമായി സർക്കാർ നടത്തുന്ന കൂടിയാലോചനകൾക്ക് തുടക്കമായി. പാർക്ക് സംബന്ധിച്ച രൂപരേഖ ഫിക്കി കർണ്ണാടക ചെയർമാൻ കെ. ഉല്ലാസ് കാമത്തിന്റെ നേതൃത്വത്തിലുള്ള പ്രതിനിധിസംഘം വ്യവസായ മന്ത്രി പി. രാജീവിന് മുന്നിൽ അവതരിപ്പിച്ചു.

2027 ഓടെ രണ്ട് ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിയുന്ന എഫ്.എം.സി.ജി പാർക്ക് സ്ഥാപിക്കാനുള്ള നിർദ്ദേശമാണ് സർക്കാരിന് സമർപ്പിച്ചിരിക്കുന്നത്. 35 ശതമാനം സാമ്പത്തിക വളർച്ച ലക്ഷ്യമിടുന്ന പദ്ധതി സംസ്ഥാനത്തിനിണങ്ങുന്ന നിക്ഷേപ പദ്ധതിയായാണ് വിലയിരുത്തപ്പെടുന്നത്. പാലക്കാട് ജില്ലയിൽ 500 ഏക്കർ ഭൂമി പദ്ധതിക്കായി കണ്ടെത്തണമെന്നാണ് നിർദ്ദേശം.

വൈദ്യുതി, ജലലഭ്യത ഉറപ്പു വരുത്തണം. കേരളത്തിനൊപ്പം തമിഴ്‌നാടിന്റേയും കർണ്ണാടകയുടേയും വിപണി സാധ്യതകളും ഉപയോഗപ്പെടുത്താൻ കഴിയുന്ന പദ്ധതിയായി മാറ്റും. ലോകത്തെ 20 പ്രമുഖ എഫ്.എം.സി.ജി കമ്പനികളെ പാർക്കിലേക്ക് എത്തിക്കാമെന്ന് ഫിക്കി പ്രതിനിധികൾ ഉറപ്പു നൽകി.
അതിവേഗത്തിൽ വിറ്റഴിക്കപ്പെടുന്ന ഉപഭോക്തൃ ഉൽപന്ന വിപണിയിൽ കേരളത്തിന് പുറത്തുനിന്നുള്ള ഉൽപന്നങ്ങളാണ് ആധിപത്യം പുലർത്തുന്നത്. സംസ്ഥാനത്തിന് ലഭിക്കേണ്ട വരുമാനമുൾപ്പെടെ തൽഫലമായി നഷ്ടപ്പെടുകയാണെന്ന് ഫിക്കി സംഘം ചൂണ്ടിക്കാട്ടി.

അതിവേഗം വളരുന്ന എഫ്.എം.സി.ജി വിപണിയുടെ സാധ്യതകൾ ഉപയോഗിക്കുന്നതിന് ഇപ്പോഴും സംസ്ഥാനത്തിന് കഴിഞ്ഞിട്ടില്ല. 25000 കോടി രൂപയുടെ വിപണിയാണ് സംസ്ഥാനത്ത് ഉള്ളത്. പാരിസ്ഥിതിക പ്രശ്നങ്ങൾ സൃഷ്ടിക്കാത്ത ഉൽപാദന മേഖലയെന്ന നിലയിൽ പാർക്ക് വികസിപ്പിക്കാൻ എല്ലാ സഹകരണവും ഫിക്കി വാഗ്ദാനം ചെയ്തു.
വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.കെ. ഇളങ്കോവൻ, കെ.എസ്.ഐ.ഡി.സി.എം.ഡി എം.ജി രാജമാണിക്യം, കിൻഫ്ര എം.ഡി സന്തോഷ് കോശി തോമസ് എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.