കൊയിലാണ്ടി – എടവണ്ണ സംസ്ഥാന പാതയുടെ നവീകരണ പ്രവൃത്തി ജില്ലയില്‍ ത്വരിതഗതിയില്‍ പുരോഗമിക്കുന്നു. റീ ബില്‍ഡ് കേരള ഇനീഷ്യേറ്റീവ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 189 കോടി രൂപ ചെലവിലാണ് നവീകരണ പ്രവൃത്തി. എരഞ്ഞിമാവു മുതല്‍ എടവണ്ണ വരെയും സൗത്ത് പുത്തലം മുതല്‍ മഞ്ചേരി നെല്ലിപ്പറമ്പ് വരെയുമുള്ള  ഭാഗങ്ങളിലാണ് നിലവില്‍ പുനരുദ്ധാരണ പ്രവൃത്തികള്‍ തുടരുന്നത്.
നടപ്പാതകള്‍, സിഗ്‌നല്‍ ബോര്‍ഡുകള്‍, റിഫ്‌ളക്ട് സ്റ്റിക്കറുകള്‍, ട്രാഫിക് ലൈനുകള്‍, ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ എന്നിവയടക്കം അന്തര്‍ ദേശീയ നിലവാരത്തിലുള്ള റോഡിന് ഒന്‍പത് മീറ്ററാണ് വീതി. ഐആര്‍സി പ്രകാരമുള്ള വേഗതാ നിയന്ത്രണ സംവിധാനങ്ങളും റോഡില്‍ സജ്ജമാക്കും. 48 കലുങ്കുകളാണ് പദ്ധതിയുടെ ഭാഗമായി പുനര്‍നിര്‍മിക്കുന്നത്. നിലവിലുള്ള 51 കലുങ്കുകള്‍ വീതി കൂട്ടും.
പെരകമണ്ണ പാലം പുനര്‍നിര്‍മാണവും അരീക്കോട് പാലം നവീകരണവും പ്രവൃത്തിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പൊതുമരാമത്ത് നിരത്ത് വിഭാഗത്തിന് കീഴിലുള്ള കേരള സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് പ്രൊജക്ടിന്റെ മേല്‍നോട്ടത്തിലാണ് റോഡുകളുടെ നിര്‍മ്മാണവും നവീകരണവും. 18 മാസത്തിനകം പ്രവൃത്തി പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. 31.5 കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡിന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ മലപ്പുറത്തു നിന്ന് പാലക്കാട്, കോഴിക്കോട് ജില്ലകളിലേക്കുള്ള യാത്രക്കാര്‍ക്കും തദ്ദേശീയര്‍ക്കും സുഗമമായ യാത്രാ സൗകര്യമാകും.