തൃശൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ പരിപാടികളോടനുബന്ധിച്ച് ജില്ലാ ക്ഷീര വികസന വകുപ്പ് 4 പദ്ധതികള്‍ ജില്ലയില്‍ പൂര്‍ത്തിയാക്കി. പട്ടിപറമ്പ് ക്ഷീരോല്‍പാദന സഹകരണ സംഘത്തിലെയും പറപ്പൂര്‍ ക്ഷീര സംഘത്തിലെയും സോളാര്‍ പ്ലാന്റുകള്‍, ചെമ്പൂത്ര ക്ഷീര സംഘത്തിലെ ഹൈജീനിക് മില്‍ക് കളക്ഷന്‍ റൂം, മാന്ദാമംഗലം ക്ഷീര സംഘത്തിലെ മഴവെള്ള സംഭരണി എന്നിവയാണ് നാല് പദ്ധതികള്‍. ക്ഷീരവികസന വകുപ്പിന്റെ 2020-21 വാര്‍ഷിക പദ്ധതിയായ ‘ഇന്‍വെസ്റ്റ്മെന്റ് ഇന്‍ ഡിഎല്‍എസില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നത്. പഴയന്നൂര്‍ ബ്ലോക്കിലെ പട്ടിപറമ്പ് ക്ഷീരോല്‍പാദക സഹകരണ സംഘത്തില്‍ 10 കെവിയുടെ സോളാര്‍ പവര്‍ പ്ലാന്റ് സ്ഥാപിച്ചു. പാല്‍ തണുപ്പിക്കുന്നതിനായി വലിയതോതിലുള്ള ‘ബള്‍ക്ക് മില്‍ക്ക് കൂളര്‍’ സ്ഥാപിച്ചിട്ടുള്ള സംഘത്തില്‍ പ്രതിദിന ശരാശരി 2000 ലിറ്ററോളം പാല്‍ ശീതീകരിക്കുന്നുണ്ട്. അനുബന്ധ ഉപകരണങ്ങളുടെ പ്രവര്‍ത്തനത്തിനും മറ്റുമായി പ്രതിമാസം 8000 രൂപ വൈദ്യുതി ചാര്‍ജ് ഇനത്തില്‍ ചെലവുണ്ട്.വൈദ്യുതി ചെലവ് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് സോളാര്‍ പവര്‍ പ്ലാന്റ് നിര്‍മാണം. പദ്ധതിയുടെ ആകെ ചെലവ് 7,06,000 രൂപയാണ്. ചെലവായ തുകയുടെ 75 ശതമാനം നിരക്കില്‍ പദ്ധതി മാനദണ്ഡങ്ങള്‍ പ്രകാരം 5,29,500 രൂപ വകുപ്പില്‍ നിന്ന് സബ്‌സിഡി നല്‍കി. പ്രതിമാസം ശരാശരി 1200 യൂണിറ്റ് വൈദ്യുതി ഉല്‍പാദനം സോളാര്‍ പ്ലാന്റ് മുഖേന നടക്കും.

പുഴക്കല്‍ ബ്ലോക്കിലെ പറപ്പൂര്‍ ക്ഷീര സംഘത്തില്‍ രണ്ടാമതായി സ്ഥാപിക്കുന്ന സോളാര്‍ പ്ലാന്റാണിത്. 10 കെവി പ്ലാന്റ് പദ്ധതിയുടെ അടങ്കല്‍ തുക ആറു ലക്ഷത്തോളം രൂപയാണ്. നിലവില്‍ പ്രതിദിനം ഇരുന്നൂറോളം കര്‍ഷകരില്‍ നിന്നായി 1500 ലിറ്റര്‍ പാല്‍ പറപ്പൂര്‍ ക്ഷീര സംഘത്തില്‍ സംഭരിക്കുന്നുണ്ട്. പാല്‍ സംഭരണ-വിപണനത്തിന് പുറമേ പാലുല്‍പന്ന നിര്‍മാണ യൂണിറ്റ് കൂടി ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. ക്ഷീരകര്‍ഷകരുടെ ഉന്നമനത്തിനായി കര്‍ഷകരില്‍ നിന്ന് പാലിന് പുറമേ പച്ചക്കറി, മുട്ട തുടങ്ങിയവ മിതമായ നിരക്കില്‍ സംഘം വില്‍പന നടത്തുന്നുണ്ട്.ക്ഷീരോല്‍പാദന കര്‍ഷകരുടെ വികസനത്തിനായി പാല്‍ സംഭരണ മുറി, ഫാര്‍മര്‍ ഫെസിലിറ്റേഷന്‍ സെന്റര്‍, ആവശ്യാധിഷ്ഠിത ധനസഹായ പദ്ധതികള്‍ തുടങ്ങി വിവിധ നവീകരണ പദ്ധതികള്‍ മുന്‍പും ക്ഷീരവികസനവകുപ്പ് നടപ്പിലാക്കിയിട്ടുണ്ട്. നിലവില്‍ നിര്‍മിച്ചിട്ടുള്ള സോളാര്‍ പ്ലാന്റില്‍ നിന്ന് പ്രതിദിനം 50 യൂണിറ്റ് വൈദ്യുതി ഉല്‍പാദനമുണ്ട്. പ്ലാന്റ് സ്ഥാപിക്കുന്നതിന് മുന്‍പ് മാസംതോറും 1000 യൂണിറ്റ് വൈദ്യുതി ഉപഭോഗവും അതിലേക്ക് 13,000 രൂപ ചെലവും വന്നിരുന്നു. സോളാര്‍ പ്ലാന്റ് നിലവില്‍ വന്നതിനുശേഷം സംഘത്തിന് മീറ്റര്‍ വാടക മാത്രമാണ് അടയ്‌ക്കേണ്ടി വരുന്നത്.

1997 മുതല്‍ പ്രവര്‍ത്തിക്കുന്ന ക്ഷീരോല്‍പാദന സഹകരണ സംഘമാണ് കൊടകര ബ്ലോക്കിലെ ചെമ്പൂത്ര ക്ഷീര സംഘം. നൂറോളം ക്ഷീര കര്‍ഷകരില്‍നിന്ന് പ്രതിദിനം 500 ലിറ്റര്‍ പാല്‍ സംഘത്തില്‍ ശേഖരിക്കുന്നുണ്ട്. വാടകമുറിയില്‍ പ്രവര്‍ത്തിച്ചിരുന്ന സംഘത്തിന് ക്ഷീരവികസന വകുപ്പിന്റെ സഹായത്തോടെ സ്വന്തമായി ഭൂമിയില്‍ ഹൈജീനിക് മില്‍ക്ക് കളക്ഷന്‍ റൂം സ്ഥാപിച്ചു. 5,82,000 രൂപ ചെലവില്‍ നിര്‍മിച്ച മില്‍ക്ക് കളക്ഷന്‍ റൂമിന്റെ 75% തുകയായ 3,75,000 രൂപ സബ്‌സിഡിയായി ക്ഷീരവികസന വകുപ്പ് നല്‍കി. അസിസ്റ്റന്റ് ഫോര്‍ കണ്‍സ്ട്രക്ഷന്‍ ഓഫ് റെയിന്‍ വാട്ടര്‍ ഹാര്‍വെസ്റ്റിങ് പദ്ധതി പ്രകാരം ഒല്ലൂക്കര ബ്ലോക്കിലെ മാന്ദാമംഗലം ക്ഷീര സംഘത്തില്‍ മഴവെള്ള സംഭരണി നിര്‍മിച്ചു. 12,000 ലിറ്റര്‍ മഴവെള്ള സംഭരണശേഷിയുള്ള കോണ്‍ക്രീറ്റ് ടാങ്കാണ് നിര്‍മിച്ചത്. 3000 സ്‌ക്വയര്‍ ഫീറ്റ് ട്രസ്സില്‍ നിന്നാണ് മഴവെള്ളം സംഭരിക്കുക. ആകെ ചെലവായ 2,80,000 രൂപയില്‍ 2,00,000 രൂപ ധനസഹായമായി വകുപ്പില്‍ നിന്ന് അനുവദിച്ചു. നാല് പദ്ധതികളുടെയും ഉദ്ഘാടനങ്ങള്‍ എത്രയും വേഗം നടത്തുമെന്ന് ക്ഷീരവികസനവകുപ്പ് അറിയിച്ചു.