ജില്ലയില്‍ സുഗമവും ഫലപ്രദവുമായ കോവിഡ് പ്രതിരോധ കുത്തിവെപ്പിന് പ്രത്യേകം ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കിയതായി ജില്ലാ കളക്ടര്‍ ഭണ്ഡാരി രണ്‍വീര്‍ ചന്ദ് അറിയിച്ചു. ആഗസ്റ്റ് ഒമ്പത് മുതല്‍ ജില്ലയിലെ എല്ലാ വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലും വാക്‌സിന്‍ വിതരണത്തിന് 50 ശതമാനം ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും 50 ശതമാനം ഓഫ്‌ലൈന്‍ രജിസ്‌ട്രേഷനും ഉണ്ടായിരിക്കും.

ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തുന്നവര്‍ അവരുടെ പഞ്ചായത്തിലെ വാക്‌സിനേഷന്‍ കേന്ദ്രം മാത്രമേ തെരെഞ്ഞെടുക്കാവൂ. ഓണ്‍ലൈന്‍ ബുക്കിങ്ങിലൂടെ വരുന്നവര്‍ പഞ്ചായത്തില്‍ പെട്ടവരാണെന്നതിന് എന്തെങ്കിലും തെളിവ് ഹാജരാക്കണം. 50 ശതമാനം ഓഫ്‌ലൈന്‍ രജിസ്‌ട്രേഷനില്‍ 20 ശമാനം രണ്ടാമത്തെ ഡോസിനായി നീക്കിവയ്ക്കും. ഓഫ്‌ലൈനില്‍ ശേഷിക്കുന്ന 80 ശതമാനം മുന്‍ഗണനാ ഗ്രൂപ്പുകളെ വാര്‍ഡ് തിരിച്ച് ആരോഗ്യ പ്രവര്‍ത്തകര്‍ നിര്‍ണയിക്കും.

മുന്‍ഗണനാ ഗ്രൂപ്പുകളില്‍ 60 ന് മുകളില്‍ പ്രായമുള്ളവര്‍, ഭിന്ന ശേഷിക്കാര്‍, പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളില്‍പെട്ടവര്‍, വിദേശത്ത് പോകുന്നവര്‍, സംസ്ഥാനത്തിന് പുറത്ത് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍, കുടിയേറ്റക്കാര്‍ എന്നിവരാണ് ഉള്‍പ്പെടുന്നത്. മുന്‍ഗണനാ ഗ്രൂപ്പുകള്‍ക്ക് ശേഷം 18ന് മുകളില്‍ പ്രായമുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കും. ജില്ലയിലെ ഓരോ സ്ഥാപനത്തിനും വിതരണം ചെയ്യുന്ന മുഴുവന്‍ വാക്‌സിനുകളും രണ്ട് ദിവസത്തിനുള്ളില്‍ തന്നെ പൂര്‍ണ്ണമായും ഉപയോഗിക്കാവുന്ന വിധത്തില്‍ കുത്തിവെപ്പ് ആസൂത്രണം ചെയ്തിട്ടുണ്ട്.

ആക്ഷന്‍ പ്ലാനില്‍ പറഞ്ഞിട്ടുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. വാക്‌സിന്‍ വിതരണത്തില്‍ ആരുടെ ഭാഗത്തു നിന്നുമുള്ള സ്വാധീനം അനുവദിക്കില്ല. എന്തെങ്കിലും അനിഷ്ട സംഭവങ്ങള്‍ ഉണ്ടായാല്‍ ഉടനടി ഉന്നത അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തുകയും സഹായം തേടുകയും വേണം. ക്രമസമാധാനം പ്രശ്‌നമുണ്ടായാല്‍ അവര്‍ക്ക് പോലീസ് സഹായം ലഭ്യമാക്കുമെന്നും കളക്ടര്‍ പറഞ്ഞു.