അഭ്യസ്തവിദ്യർക്ക് തൊഴിൽ ഉറപ്പാക്കാൻ വിർച്വൽ എംപ്ളോയ്മെന്റ് എക്സ്ചേഞ്ച്

ലൈഫ് മിഷന്റെ കണക്ക് പ്രകാരം ഭൂരഹതിരായ 12666 ആദിവാസികൾക്ക് ഭൂമിയുടെ കൈവശാവകാശ രേഖ നൽകാൻ സർക്കാർ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അന്താരാഷ്ട്ര ആദിവാസി ഗോത്രവർഗ ദിനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഗോത്ര ആരോഗ്യവാരം പദ്ധതി ഓൺലൈനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആദിവാസികൾക്ക് അർഹതപ്പെട്ട ഭൂമി നൽകുന്നതിനും വാസയോഗ്യമായ വീടും അടിസ്ഥാന ജീവിത സൗകര്യങ്ങളും ഒരുക്കുന്നതിനും കഴിഞ്ഞ സർക്കാരും മുന്തിയ പരിഗണനയാണ് നൽകിയത്. ലൈഫ് പദ്ധതിയിൽ പ്രത്യേക നടപടി സ്വീകരിച്ച് 4582 ഭൂരഹിത ആദിവാസികൾക്ക് 3842.37 ഏക്കർ സ്ഥലം ലഭ്യമാക്കി. ഇതിലൂടെ 8764 ഭവനരഹിത കുടുംബങ്ങൾക്ക് വീട് നൽകാനായി. വനാവകാശ നിയമം, ഭൂമി വാങ്ങി നൽകൽ പദ്ധതി, നിക്ഷിപ്ത വനഭൂമി വിതരണം എന്നിങ്ങനെ വിവിധ പദ്ധതികളിലൂടെ 3000ത്തിലധികം ഏക്കർ വിതരണം ചെയ്തു.

ആദിവാസികളിലെ അഭ്യസ്തവിദ്യർക്ക് തൊഴിൽ ഉറപ്പാക്കാൻ വിർച്വൽ എംപ്ളോയ്മെന്റ് എക്സ്ചേഞ്ച് ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിന്റെ നടപടികൾ അന്തിമ ഘട്ടത്തിലാണ്. ആദിവാസികൾക്ക് ഉന്നത വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനും സർക്കാർ ഇടപെടൽ ഉണ്ടാവും. കൂടുതൽ പേർക്ക് തൊഴിൽ ഉറപ്പാക്കാനുള്ള ശ്രമം സർക്കാർ നടത്തുന്നുണ്ട്. 500 ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരെ നിയമിക്കാൻ നടപടിയെടുക്കും. ഒരു കുടുംബത്തിലെ ഒരാൾക്കെങ്കിലും ജോലി ഉറപ്പാക്കുന്നതിനായി ഉപരിപഠനത്തിനും നൈപുണ്യ വികസനത്തിനും വേണ്ട പദ്ധതി ആവിഷ്‌ക്കരിച്ചിട്ടുണ്ട്. 26 ൽ പരം കോഴ്സുകളിൽ ഇത്തരത്തിൽ പരിശീലനം നൽകുന്നു. 2646 പേർക്ക് ഇന്ത്യയിലും 22 പേർക്ക് വിദേശത്തും തൊഴിൽ ഉറപ്പാക്കി.

കൂടുതൽ മെന്റർ ടീച്ചർമാരെ ആദിവാസി മേഖലകളിൽ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇടയ്ക്കുവച്ച് പഠനം അവസാനിപ്പിച്ചവർക്ക് അത് പൂർത്തിയാക്കുന്നതിന് സമഗ്രശിക്ഷാ അഭിയാനുമായി ചേർന്ന് നടപടിയെടുക്കും. പട്ടികവർഗ വികസന വകുപ്പും വയനാട് ലീഗൽ സർവീസ് അതോറിറ്റിയും സംയുക്തമായി നടത്തിയ നിയമഗോത്രം പരിശീലന പരിപാടിയുടെ ഭാഗമായി ഒൻപത് ഗോത്ര വിദ്യാർത്ഥികൾ നിയമപഠന രംഗത്തേക്ക് കടന്നുവരികയാണ്. ഇവരെ മുഖ്യമന്ത്രി അഭിനന്ദിച്ചു. കോവിഡ് കാലത്ത് ഗോത്രവർഗ ജനതയുടെ ആരോഗ്യ കാര്യങ്ങളിൽ സർക്കാർ പ്രത്യേക ശ്രദ്ധ പുലർത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. പട്ടികജാതി പട്ടികവർഗ പിന്നാക്ക ക്ഷേമ മന്ത്രി കെ. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.