ഓണവിപണനം ലക്ഷ്യമാക്കി അട്ടപ്പാടി ആദിവാസി മഹിളാ കര്‍ഷകരുടെ ഉത്പന്നങ്ങള്‍ വിപണിയില്‍ എത്തുന്നു. ശര്‍ക്കര വരട്ടി, ചിപ്പ്സ് എന്നിവയാണ് വിപണിയില്‍ എത്തിക്കുന്നത്. അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി കാര്‍ഷിക മേഖലയില്‍ പഞ്ചായത്ത് സമിതികളിലായി രൂപീകരിച്ച രുഷി കൊണ്ടാട്ട, നവരസം, മല്ലിശ്വര, ശ്രീ നന്ദനം തുടങ്ങിയ സംരംഭങ്ങള്‍ ചേര്‍ന്ന് ഹില്‍ വാല്യൂ എന്ന ഏകികൃത ബ്രാന്‍ഡിലാണ് ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നത്.


സംസ്ഥാന സര്‍ക്കാര്‍ വിതരണം ചെയ്യുന്ന ഓണക്കിറ്റില്‍ ഹില്‍ വാല്യൂ യൂണിറ്റുകള്‍ 60000 പാക്കറ്റ് ശര്‍ക്കര വരട്ടിയും, ചിപ്സും സപ്ലൈകോ മുഖേന വിതരണം ചെയ്യുന്നുണ്ട്. കുടുംബശ്രീ ജെ.എല്‍.ജി (ജോയിന്റ് ലൈബിലിറ്റി ഗ്രൂപ്പ്) കര്‍ഷകര്‍ ഉത്പാദിപ്പിച്ച 24 ടണ്‍ പച്ചക്കായ ഇതിനായി ശേഖരിച്ചു. കുടുംബശ്രീ ബസാര്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴിയും അട്ടപ്പാടിയിലെ ആദിവാസി മഹിളാ കര്‍ഷകര്‍ ഉല്പാദിപ്പിക്കുന്ന റാഗി , ചാമ, വരഗ്, ചോളം, തിന, കമ്പ് തുടങ്ങിയവയും ഹില്‍ വാല്യൂ ബ്രാന്‍ഡില്‍ വിപണനം ചെയുന്നുണ്ട്. 105 സംഘകൃഷി ഗ്രൂപ്പുകളിലായി  4325 മഹിളാ കര്‍ഷകര്‍ വിവിധ വിളകള്‍ അട്ടപ്പാടി മേഖലയില്‍ കൃഷി ചെയ്യുന്നതായും കോ – ഓര്‍ഡിനേറ്റര്‍ അറിയിച്ചു.