തിരുവനന്തപുരം: കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി നെടുമങ്ങാട് മുനിസിപ്പാലിറ്റി 32-ാം വാർഡ് കണ്ടെയ്ൻമെന്റ് സോണായും നന്ദിയോട് പഞ്ചായത്തിലെ ആറാം വാർഡിൽ പനങ്ങോട് ഭാഗം മൈക്രോ കണ്ടെയ്ൻമെന്റ് സോണായും പ്രഖ്യാപിച്ചു. ഇവിടങ്ങളിൽ കർശന ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു.
ഭക്ഷ്യവസ്തുക്കൾ, പലചരക്ക്, പഴങ്ങൾ, പച്ചക്കറികൾ, പാൽ ഉത്പന്നങ്ങൾ, മാസം, മത്സ്യം, മൃഗങ്ങൾക്കുള്ള ഭക്ഷ്യസാധനങ്ങൾ, കാലിത്തീറ്റ, കോഴിത്തീറ്റ തുടങ്ങിയ വിൽക്കുന്ന കടകൾ, ബേക്കറികൾ എന്നിവയ്ക്കു മാത്രമേ ഈ പ്രദേശങ്ങളിൽ പ്രവർത്തനാനുമതിയുണ്ടാകൂ. രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴുവരെ ഇവ തുറക്കാം. റേഷൻ കടകൾ, മാവേലി സ്റ്റോറുകൾ, സപ്ലൈകോ ഷോപ്പുകൾ, മിൽമ ബൂത്തുകൾ തുടങ്ങിയവ ദിവസവും വൈകിട്ട് അഞ്ചു വരെ തുറക്കാം. റസ്റ്ററന്റുകളും ഹോട്ടലുകളും രാവിലെ ഏഴു മുതൽ വൈകിട്ട് 7.30 വരെ ഹോം ഡെലിവറിക്കു മാത്രമായി തുറക്കാം. ഡൈൻ-ഇൻ, ടേക്ക് എവേ, പാഴ്‌സൽ തുടങ്ങിയവ അനുവദിക്കില്ല.
പൊതുജനങ്ങൾ പരമാവധി വീടിനടുത്തുള്ള കടകളിൽനിന്നു സാധനങ്ങൾ വാങ്ങണം. മേൽപ്പറഞ്ഞ വിഭാഗത്തിൽപ്പെടുന്നതല്ലാത്ത എല്ലാ കടകളും അടച്ചിടും. ചന്തകൾ പ്രവർത്തിക്കാൻ അനുവദിക്കില്ല. ഇ-കൊമേഴ്‌സ് സ്ഥാപനങ്ങൾ ഡെലിവറിക്കായി രാവിലെ ഏഴു മുതൽ ഉച്ചയ്ക്കു രണ്ടു വരെ പ്രവർത്തിക്കാം. കണ്ടെയ്ൻമെന്റ് സോൺ ശക്തമായ പൊലീസ് നിയന്ത്രണത്തിലായിരിക്കും.
കണ്ടെയ്ൻമെന്റ് സോൺ പിൻവലിച്ചു
കോവിഡ് വ്യാപനം നിയന്ത്രണവിധേയമായതിനെത്തുടർന്ന് പെരുങ്കടവിള പഞ്ചായത്തിലെ നാലാം വാർഡിലെ വാഴലി മുതൽ തൂയൂർ വരെയുള്ള ഭാഗവും പാൽകുളങ്ങര പ്രദേശവും തിരുവനന്തപുംര കോർപ്പറേഷനിൽ മുട്ടത്തറ ഡിവിഷനിലെ പുളിമൂട് ജങ്ഷൻ, സി.എസ്.ഐ. ചർച്ച് ജങ്ഷൻ, ചന്തമുക്ക് ജങ്ഷൻ, പരുത്തിക്കുഴി ജങ്ഷൻ എന്നിവിടങ്ങളും കണ്ടെയ്ൻമെന്റ് സോണിൽനിന്ന് ഒഴിവാക്കിയതായും ജില്ലാ കളക്ടർ അറിയിച്ചു.