തൃശ്ശൂർ: ആണികൾ കൊണ്ട് യു എ ഇ രാഷ്ട്രപിതാവിന്റെ ചിത്രം വരച്ച സയ്ദ് ഷാഫിക്കും പരമ്പരാഗത വിഭവങ്ങൾ കൊണ്ട് സൗന്ദര്യവർദ്ധക വസ്തുക്കൾ നിർമിച്ച അൻസിയക്കും ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ്. ജില്ലാ കലക്ടർ ഹരിത വി കുമാർ റെക്കോർഡ്സ് ബുക്ക് തുറന്നു നൽകി. സ്വന്തം ജോലിയിൽ കരവിരുത് കാണിച്ചപ്പോൾ കയ്പമംഗലം കൂരിക്കുഴി കൊടുവിൽ അബ്ദുൾ ഗഫൂർ-ബീവിക്കുഞ്ഞി ദമ്പതികളുടെ മകനായ സയ്ദ് ഷാഫിയെ തേടിയെത്തിയത് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്. യു എ ഇയിലെ ഒരു സ്വകാര്യ കെട്ടിട നിർമാണ സാമഗ്രികളുടെ കമ്പനിയിലെ ജീവനക്കാരനായ സെയ്ദ് കമ്പനിയുടെ ആവശ്യപ്രകാരമാണ് ആണിച്ചിത്രം തയ്യാറാക്കിയത്. 115 മണിക്കൂർ കൊണ്ട് 25,200 ആണികൾ ഉപയോഗിച്ചാണ് ചിത്രം നിർമിച്ചത്. 2020ലും സമാനമായി 17,000 ആണികൾ ഉപയോഗിച്ച് തീർത്ത യു എ ഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദിന്റെ ചിത്രത്തിന് യു ആർ എസ് ഏഷ്യൻ റെക്കോർഡ്സ് ലഭിച്ചിരുന്നു. സ്വകാര്യ ചാനലിൽ സംപ്രേഷണം ചെയ്ത സീരിയലിന്റെ അസിസ്റ്റന്റ് ഡയറക്ടർ ആയിരുന്ന സയ്ദ് നാല് വർഷം മുമ്പാണ് വിദേശത്ത് പോയത്.

തൊടിയിലെ ചെടികളിൽ നിന്ന് എങ്ങനെ സൗന്ദര്യവർധക വസ്തുക്കൾ നിർമിക്കാമെന്ന് കണ്ടെത്തിയതിനാണ് തൃപ്രയാർ രായംമരക്കാർ അബ്ദുൾ റഹ്മാൻ-താഹിറ ദമ്പതികളുടെ മകൾ അൻസിയയെ തേടി നേട്ടമെത്തുന്നത്. വിവാഹശേഷം ഏതൊരു വീട്ടമ്മയെയും പോലെ സ്വന്തമായൊരു വരുമാനമാർഗം എന്തെന്ന ആലോചനയുടെ ‘ആഫ്റ്റർ എഫക്ടാ’ണ് ‘ഉമ്മീസ് നാച്വറൽസ്. ഹെയർ ഓയിലിൽ നിന്നായിരുന്നു തുടക്കം. അത് വിജയകരമായതോടെ ഉമ്മീസിൽ നിന്ന് 38 പരമ്പരാഗത സൗന്ദര്യവർധക വസ്തുക്കളാണ് പിറന്നത്. വീട്ടുമുറ്റത്ത് കൃഷി ചെയ്ത അസംസ്‌കൃത വസ്തുക്കളാണ് ശേഖരിക്കുന്നത്. എല്ലാ ജില്ലയിലും പത്തോ പതിനഞ്ചോ വീട്ടമ്മമാർ ചേർന്ന് നടത്തുന്ന കൃഷിയാണ് പ്രധാന മാർഗം. ഇപ്പോൾ സ്വന്തമായി മലപ്പുറത്ത് ഉമ്മീസ് ഫാക്ടറിയും ആരംഭിച്ചിട്ടുണ്ട്. പാലക്കാട് അപ്പത്തൻകാട്ടിൽ റഷീദിന്റെ ഭാര്യയാണ് അൻസിയ. നാല് വയസുകാരി ലൈബ മകളാണ്.