കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഓക്സിജന്‍പ്ലാന്റ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. 30 ലക്ഷം രൂപ ചെലവിലാണ്   ഓക്സിജന്‍ പ്ലാന്റിന്റെ ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കിയത്. ആശുപത്രി വികസനസമിതിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. ഈ തുക ദേശീയ ആരോഗ്യദൗത്യം വികസന സമിതിക്ക് തിരികെ നല്‍കും.
900 ലിറ്റര്‍ വിതരണ ശേഷിയുള്ള ഓക്‌സിജന്‍ ജനറേറ്ററാണ് പരിയാരത്ത് പ്രവര്‍ത്തനം തുടങ്ങിയത്. പി എസ് എ ടെക്‌നോളജിയില്‍ നിര്‍മിച്ച  എയര്‍ സെപ് എന്ന അമേരിക്കന്‍ നിര്‍മിത ഉപകരണമാണിത്. പരിസ്ഥിതി സൗഹൃദമായ ഈ ഉപകരണം പൂര്‍ണമായും  വൈദ്യുതി മുഖേനയാണ്  പ്രവര്‍ത്തിക്കുന്നത് . ദൂരസ്ഥലങ്ങളില്‍ നിന്നും മറ്റ് രൂപങ്ങളിലുള്ള ഓക്‌സിജന്‍ കൊണ്ടുവരുന്നതിനുള്ള കാലതാമസം ഇത് സ്ഥാപിക്കുന്നതിലൂടെ കുറക്കാന്‍  കഴിയുമെന്നതാണ് പുതിയ പ്ലാന്റിന്റെ പ്രത്യേകത.അന്തരീക്ഷവായുവില്‍നിന്ന്  ഓക്‌സിജന്‍ സംസ്‌കരിച്ച് ആധുനിക സംവിധാനങ്ങളോടെ പൈപ്പ് വഴി ഓപ്പറേഷന്‍  തിയേറ്ററുകളിലും ഐസിയുകളിലും വാര്‍ഡുകളിലും എത്തിക്കും.   മെഡിക്കല്‍ കോളേജില്‍  നിര്‍മിതി കേന്ദ്രം നിര്‍മിച്ച പ്രത്യേക കെട്ടിടത്തിലാണ് പ്ലാന്റ് പ്രവര്‍ത്തിക്കുന്നത്. നിലവില്‍  ലിക്വിഡ് ഓക്‌സിജന്‍ പാലക്കാട് നിന്നും, ഓക്‌സിജന്‍ സിലിണ്ടറുകള്‍ പറശ്ശിനിക്കടവില്‍നിന്നുമാണ് മെഡിക്കല്‍ കോളേജില്‍ എത്തിക്കുന്നത്.