ജില്ലയില്‍ ആഭ്യന്തര ടൂറിസത്തിന്റെ അനന്ത സാധ്യതകള്‍ പ്രയോജനപ്പെടുത്തുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. വടകര സാന്റ് ബാങ്ക്‌സ് വിപുലീകരണ പ്രവൃത്തി ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കോവിഡാനന്തരം കേരളത്തില്‍ ആഭ്യന്തര ടൂറിസത്തിനാണ് കൂടുതല്‍ സാധ്യതയുള്ളതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

സാംസ്‌കാരികമായും ചരിത്രപരമായും പ്രാധാന്യമുള്ളതും സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ടതുമായ സ്ഥലമാണ് വടകര. കടത്തനാട് കടത്തുമായി ബന്ധപ്പെട്ടതാണ്. അറബ് നാടുകളില്‍ സാന്റ് ബാങ്കുകള്‍ സാമ്പത്തികമായ ഉന്നതിക്ക് കാരണമായി. സാന്റ് ബാങ്ക് വളര്‍ത്തിയത് ടൂറിസത്തിലൂടെയാണ്. സമാന സാധ്യതകളാണ് വടകരയിലുള്ളത്. ടൂറിസം സാധ്യതകള്‍ ഉണ്ടായിട്ടും കണ്ടെത്താതെ പോയ സ്ഥലമാണ് മലബാര്‍. മലബാറിന്റെ വികസന സാധ്യതകള്‍ അനന്തമാണ്. ഇതിതരം സാധ്യതകള്‍ പരിഗണിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

വെള്ളിയാംകല്ല് അഡ്വഞ്ചര്‍ ടൂറിസം വിപുലീകരിക്കും. കളരിയുമായി ബന്ധപ്പെട്ട് വടകരയുടെയും തലശേരിയുടെയും ആയോധനകലാ സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ ടൂറിസം വകുപ്പ് തയ്യാറാണ്.
ഓരോ പഞ്ചായത്തിലും ഓരോ ടൂറിസം കേന്ദ്രങ്ങളാണ് ലക്ഷ്യമിടുന്നത്. കേരളത്തിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ പ്രത്യേകതകള്‍ ലോകത്തിന് പരിചയപ്പെടുത്താന്‍ പുതിയ ആപ്പ് പുറഞ്ഞിറക്കുമെന്നും മന്ത്രി പറഞ്ഞു.

വടകര സാന്റ് ബാങ്ക്‌സ് വിപുലീകരണത്തിന് 2.27 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. പ്രദേശത്തെ മറ്റു വിനോദസഞ്ചാര കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കുന്നതിനും നിലവിലുള്ള സൗകര്യങ്ങള്‍ വിപുലപ്പെടുത്തി ലാന്‍ഡ്‌സ്‌കേപ്പിങ്, ബോട്ട് ജെട്ടി നിര്‍മാണം, ശുചിമുറി, ജലവിതരണം, ഓപ്പണ്‍ ജിം, നടപ്പാതകള്‍, വെളിച്ച സംവിധാനം തുടങ്ങിയവ ഉള്‍പ്പെടുത്തുന്നതിനും തുക വിനിയോഗിക്കും.

കെ.കെ.രമ എം.എല്‍.എ അധ്യക്ഷത വഹിച്ചു. കെ.മുരളീധരന്‍ എം.പി. മുഖ്യാതിഥിയായി. വിനോദസഞ്ചാര വകുപ്പ് റീജ്യണല്‍ ജോയിന്റ് ഡയറക്ടര്‍ സി.എന്‍.അനിതകുമാരി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എ.ഡി.എം മുഹമ്മദ് റഫീഖ്, വടകര നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.പി.ബിന്ദു, കൗണ്‍സിലര്‍മാരായ പി.വി.ഹാഷിം, പി.വിജയി, ഡി.ടി.പി.സി മെമ്പര്‍ പി.കെ. ദിവാകരന്‍ മാസ്റ്റര്‍, കോസ്റ്റല്‍ പോലീസ് ഇന്‍സ്പക്ടര്‍ എ.ഉമേഷ്, ഡി.ടി.പി.സി സെക്രട്ടറി സി.പി.ബീന തുടങ്ങിയവര്‍ പങ്കെടുത്തു.