മലപ്പുറം :ജില്ലയില്‍ കഴിഞ്ഞ ദിവസങ്ങളിലായി രോഗികളുടെ എണ്ണവും രോഗസ്ഥിരീകരണ നിരക്കും വര്‍ധിക്കുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ സക്കീന അറിയിച്ചു. പ്രമേഹം, ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം പോലുള്ള ജീവിതശൈലീ രോഗങ്ങളുള്ളവരില്‍ കോവിഡ് രോഗ ബാധയുണ്ടായാല്‍ അവ കൂടുതല്‍ ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ രോഗപ്രതിരോധ നടപടികള്‍ കൂടുതല്‍ ശക്തിപ്പെടുമെന്നും പൊതുജനങ്ങള്‍ കോവിഡ് ജാഗ്രതാ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും ജില്ലാമെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

· പൊതുസ്ഥലങ്ങളിലും രോഗപകര്‍ച്ച ഉണ്ടാകാന്‍ സാധ്യതയുള്ള മറ്റിടങ്ങളിലും (ഉദാ: രോഗികളെ പരിചരിക്കുന്ന സ്ഥലങ്ങള്‍, സമ്പര്‍ക്ക വിലക്കില്‍ ഉള്ള ആള്‍ക്കാര്‍ താമസിക്കുന്ന വീടുകള്‍ തുടങ്ങിയവ) ഇരട്ട മാസ്‌ക് നിര്‍ബന്ധമായും ധരിക്കണം.
· മൂക്കും വായും പൂര്‍ണമായും മറഞ്ഞിരിക്കുന്ന രീതിയില്‍ മാസ്‌ക് ധരിക്കണം. സംസാരിക്കുമ്പോള്‍ യാതൊരു കാരണവശാലും മാസ്‌ക് താഴ്ത്തി സംസാരിക്കാന്‍ പാടില്ല.
· കൈകള്‍ ഇടയ്ക്കിടെ ശുചിയാക്കണം. മറ്റുള്ളവരുമായി ഇടപെടുമ്പോള്‍ രണ്ട് മീറ്റര്‍ ശാരീരിക അകലം പാലിക്കണം.
· കുട്ടികള്‍, പ്രായം കൂടിയവര്‍, ഇതര ജീവിതശൈലി രോഗങ്ങളുള്ളവര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ നിര്‍ബന്ധമായും വീടുകളില്‍ തന്നെ കഴിയണം. വളരെ അത്യാവശ്യ ഘട്ടങ്ങളില്‍ പുറത്തിറങ്ങേണ്ടി വന്നാല്‍ ആള്‍ക്കൂട്ടത്തില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കണം.
· വിവാഹം, മരണാനന്തര ചടങ്ങുകള്‍ തുടങ്ങിയവയില്‍ പങ്കെടുത്തവരില്‍ ആരെങ്കിലും പോസിറ്റീവായാല്‍ കോവിഡ് പരിശോധനയ്ക്ക് വിധേയമാവണം
· കോവിഡ് രോഗിയുമായി ഏതെങ്കിലും തരത്തില്‍ സമ്പര്‍ക്കത്തില്‍ വന്നവര്‍, രോഗപര്‍ച്ച സംശയിക്കുന്നവര്‍, രോഗലക്ഷണങ്ങളുള്ളവര്‍ എന്നിവര്‍ നിര്‍ബന്ധമായും കോവിഡ് പരിശോധന നടത്തണം.
· പരിശോധനയില്‍ പോസിറ്റീവാവുകയാണെങ്കില്‍ വീട്ടില്‍ രോഗിക്ക് മാത്രമായി ഉപയോഗിക്കാനായി ശുചിമുറിയോട് കൂടിയുള്ള പ്രത്യേക മുറി ഇല്ലെങ്കില്‍ കോവിഡ് ഗൃഹ പരിപാലന കേന്ദ്രങ്ങളിലോ സി.എഫ്.എല്‍.ടി.സികളിലോ പോവണം.
· പോസിറ്റീവായി ഇരിക്കുന്നവര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള അസ്വസ്ഥതകളുണ്ടെങ്കില്‍ ഓണ്‍ലൈനായി ഡോക്ടറെ കാണാനുള്ള ടെലിമെഡിസിന്‍ സൗകര്യം ജില്ലയില്‍ ഒരുക്കിയിട്ടുണ്ട്.