ചെല്ലാനത്തെ കടലേറ്റ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുന്നു
എറണാകുളം : ചെല്ലാനം തീര സംരക്ഷണത്തിനുള്ള 344 കോടി രൂപയുടെ പദ്ധതി ജലവിഭവ ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പ്രഖ്യാപിച്ചു. അടുത്ത കാലവർഷത്തിൽ ചെല്ലാനം നിവാസികളെ മാറ്റി പാർപ്പിക്കേണ്ട അവസ്ഥയ്ക്ക് വിരാമമിടുന്നത് ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കുന്നതെന്നും കാലതാമസം കൂടാതെ ചെല്ലാനത്ത് നിർമ്മാണ പ്രവർത്തികൾ നടപ്പിലാക്കുമെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു.ചെല്ലാനം തീരദേശം സംസ്ഥാനത്തിന്റെ തന്നെ ദുഃഖഭാവം കൂടെയാണ്. ചെല്ലാനം പഞ്ചായത്തിലെ ജനങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പു നല്‍കുന്നതിനും കടല്‍ കയറ്റത്തിനും തീരശോഷണത്തിനു പരിഹാരം കാണുന്നതിനാണ് പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.
അപൂർവ്വങ്ങളിൽ അപൂർവ്വമായ പ്രദേശമായ ചെല്ലാനത്ത് ശ്രദ്ധേയമായ പദ്ധതിയാണ് സർക്കാർ നടപ്പിലാക്കുന്നത്. പദ്ധതിക്ക് കേന്ദ്ര സർക്കാർ ഫണ്ട് ലഭ്യമാക്കാൻ വേണ്ട സെപ്റ്റംബർ 15 ന് ടെൻഡർ നടപടികൾ ആരംഭിച്ച് നവംബറിൽ നടപടി ക്രമം പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. ശേഷിച്ച ഭാഗം പഠന റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ ഇറിഗേഷൻ വകുപ്പിന് ഡിപിആർ തയാറാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. അതിന് വേണ്ട തുകയും അനുവദിക്കുമെന്ന് മന്ത്രി പറഞ്ഞു. അതിരൂക്ഷമായ കടലാക്രമണം നേരിടുന്ന പത്ത് ഹോട്ട്സ്പോട്ടുകളിൽ ആദ്യ ഘട്ട നിർമ്മാണം ആരംഭിക്കും. അഞ്ച് വർഷത്തിനുള്ളിൽ 5300 കോടി പൂർണ്ണമായും പ്രയോജനപ്പെടുത്തി തീരദേശ സംരക്ഷണം നടപ്പിലാക്കും. ടൂറിസം വകുപ്പിന്റെ സഹകരണത്തോടെ ടൂറിസം കേന്ദ്രം ചെല്ലാനത്ത് നടപ്പിലാക്കും. ഇറിഗേഷൻ വകുപ്പ് ഡാം കേന്ദ്രീകരിച്ച് ടൂറിസം കേന്ദ്രങ്ങൾ നടപ്പിലാക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട് എന്നും മന്ത്രി പറഞ്ഞു.
ജില്ലയുടെ കണ്ണീരായിരുന്നു ചെല്ലാനം എന്നും പ്രദേശവാസികൾ നേരിടുന്ന ദുരിതത്തിന് ശാശ്വത പരിഹാരം നാടിന്റെ പൊതു ആവശ്യം ആയിരുന്നു എന്നും
ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച വ്യവസായ- നിയമ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു.
ചെല്ലാനം തീര സംരക്ഷണത്തിനുള്ള പദ്ധതി നടപ്പിലാക്കുന്നതിന് അതിവേഗത്തിലുള്ള പ്രവർത്തനമാണ് നടന്നത്. പദ്ധതി പൂർത്തിയാകുമ്പോൾ കൃത്രിമ ബീച്ച് നിർമ്മാണ പ്രവർത്തിയും നടത്തിയാൽ ചെല്ലാനത്തെ ടൂറിസം കേന്ദ്രമായി മാറ്റാൻ സാധിക്കുമെന്നും ച മന്ത്രി പി. രാജീവ് പറഞ്ഞു.
ചെല്ലാനം തീര സംരക്ഷണ പദ്ധതിയുടെ പ്രഖ്യാപനം പ്രദേശത്തെ കടലേറ്റപ്രശ്നങ്ങള്‍ക്ക് പരിഹാരമാവുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികളും സര്‍ക്കാരും. സംസ്ഥാനമൊട്ടാകെ 5300 കോടിയുടെ തീര സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ആണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. ചെല്ലാനം തീരത്തു ജലസേചന വകുപ്പ് കിഫ്ബി സഹായത്തോടെ 344.2 കോടി രൂപ മുതല്‍ മുടക്കില്‍ ടെട്രാപോഡുകള്‍ സ്ഥാപിക്കുന്നതിനുള്ള പദ്ധതിയാണ് നടപ്പിലാക്കുന്നത്. കടലേറ്റ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനൊപ്പം സംസ്ഥാനത്തെ ആദ്യ മത്സ്യ ഗ്രാമം പദ്ധതിയും ചെല്ലാനത്ത് നടപ്പിലാക്കും .
ചെന്നെ ആസ്ഥാനമായ നാഷണല്‍ സെൻറര്‍ ഫോര്‍ കോസ്റ്റല്‍ റിസര്‍ച്ച് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് തീരസംരക്ഷണ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. സംസ്ഥാനമോട്ടാകെ തീരമേഖലകളിൽ നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ 10 ഹോട്ട്സ്പോട്ടുകൾ ആണ് തീവ്രമായ തീര ശോഷണം നേരിടുന്നതായി കണ്ടെത്തിയിട്ടുള്ളത്. ഇതിൽ ചെല്ലാനം തീരത്തിന് പ്രഥമ പരിഗണന നൽകിയാണ് പ്രവർത്തനങ്ങൾ നടത്തുന്നത്. ടെട്രാപോഡുകള്‍ ഉപയോഗിച്ച് തീരം സംരക്ഷിക്കുന്നതിനൊപ്പം ജിയോട്യൂബുകള്‍ ഉപയോഗിച്ചുള്ള പ്രവര്‍ത്തനങ്ങളും ചെല്ലാനത്ത് നടപ്പാക്കുന്നുണ്ട്.
ചെല്ലാനം പഞ്ചായത്തിലെ ഹാര്‍ബറിന് തെക്കുവശം മുതല്‍ 10 കി.മീറ്റര്‍ ദൈര്‍ഘ്യത്തിലാണ് കടല്‍ ഭിത്തിയുടെ പുനരുദ്ധാരണ പ്രവര്‍ത്തികളും ബസാര്‍- കണ്ണമാലി
ഭാഗത്ത് 1കി.മീറ്റര്‍ ദൈര്‍ഘ്യത്തില്‍ പുലിമുട്ട ശ്വംഖലയുടെയും നിര്‍മാണ
പ്രവര്‍ത്തികളുമാണ് ആദ്യ ഘട്ടത്തില്‍ നടപ്പിലാക്കുന്നത്. കടലാക്രമണം ഏറ്റവും കൂടുതല്‍
ബാധിക്കുന്ന കമ്പനിപ്പടി, വച്ചാക്കല്‍, ചാളക്കടവ് എന്നിവിടങ്ങളില്‍ കടല്‍ ഭിത്തിയുടെ പുനരുദ്ധാരണ പ്രവര്‍ത്തികള്‍ പ്രാവര്‍ത്തികമാകുമ്പോള്‍ ഈ പ്രദേശങ്ങളിലെ കടല്‍കയറ്റത്തിന് ശമനം ലഭിക്കും . കൂടാതെ ബസാറിൽ ആറും കണ്ണമാലിയിൽ ഒൻപതും പുലിമുട്ട് ശ്യംഘയുടെയും നിര്‍മാണ പ്രവര്‍ത്തികള്‍
നടപ്പിലാക്കുന്നതിലൂടെ തീരശോഷണത്തിനു പരിഹാരമാവുകയും തീരം തിരിച്ചു പിടിക്കാന്‍ സാധിക്കുകയും ചെയ്യും. ഈ പദ്ധതിയിലൂടെ കൊച്ചി കോര്‍പറേഷനിലെയും ചെല്ലാനം പഞ്ചായത്തിലെ തീര പ്രദേശത്തെയും സമീപ പ്രദേശങ്ങളെയും കടലാക്രമണം
മൂലമുണ്ടാകുന്ന കടല്‍കയറ്റത്തിന് ശാശ്വത പരിഹാരം കാണാന്‍ കഴിയും.
10കി.മീറ്റര്‍ ദൈര്‍ഘ്യത്തില്‍ നിര്‍മ്മിക്കുന്ന കടല്‍ഭിത്തിയുടെ
പുനരുദ്ധാരണ പ്രവര്‍ത്തിയില്‍ കടല്‍ഭിത്തിയുടെ ഉയരം – 5.5 മീറ്ററും വീതി 24 മീറ്ററുമാണ്. ജിയോ ഫാബ്രിക് ഫിൽറ്റർ, മണല്‍ നിറച്ച ജിയോ ബാഗ് , 10-50, 150-200 കി. ഗ്രാം
കല്ലുകള്‍, അതിനു മുകളില്‍ 2 ടൺ ഭാരമുള്ള ടെട്രാപോഡ് എന്നിങ്ങനെയാണ് പ്രവര്‍ത്തിയുടെ
നിര്‍മ്മാണ ഘടന. പുലിമുട്ട് ശൃംഖലയുടെ നിര്‍മാണ പ്രവര്‍ത്തിയില്‍ ബസാര്‍ ഭാഗത്ത്
700 മീറ്റര്‍ ദൈര്‍ഘ്യത്തില്‍ ശരാശരി 140 മീറ്റര്‍ ഇടവിട്ട് ടി ആകൃതിയിലുള്ള 55
മീറ്റര്‍ നീളത്തില്‍ 4 പുലിമുട്ടും അറ്റത്ത് 35 മീറ്റര്‍ നീളത്തില്‍ 2 പുലിമുട്ടും ,കണ്ണമാലി ഭാഗത്ത്
1.2 കി മീറ്റര്‍ ദൈര്‍ഘ്യത്തില്‍ ശരാശരി 140 മീറ്റര്‍ ഇടവിട്ട് ടി ആകൃതിയിലുള്ള യഥാക്രമം 45, 55, 75 മീറ്റര്‍ നീളത്തില്‍ 7 പുലിമുട്ടും അറ്റത്ത് 35 മീറ്റര്‍
നീളത്തില്‍ 2 പുലിമുട്ടും ആണ് നിർമ്മക്കുക. ഇതിനായി കടല്‍ടഭിത്തിയുടെ നിര്‍മ്മാണ
പ്രവര്‍ത്തികള്‍ക്ക് 254 കോടി രൂപയും പുലിമുട്ട് ശൃംഖലയുടെ നിര്‍മാണ
പ്രവര്‍ത്തികള്‍ക്കുമായി 90കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. കൂടാതെ ബസാര്‍-
കണ്ണമാലി ഭാഗത്തെ പുലിമുട്ടുകള്‍ക്കിടയില്‍ 2.35 മില്യണ്‍ മീറ്റര്‍ ക്യൂബ് മണല്‍ നിറച്ച് കൃത്രിമ ബീച്ച് നിർമ്മിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും.
ചെല്ലാനത്തെ കടലേറ്റം തടയുന്നതു സംബന്ധിച്ച് മന്ത്രിമാരായ പി.രാജീവ്, റോഷി അഗസ്റ്റിൻ, സജി ചെറിയാൻ , ആന്റണി രാജു യോഗം ചേർന്നിരുന്നു. തുടര്‍ന്ന്
സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ചെല്ലാനം മേഖലയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച തീരദേശ സംരക്ഷണ പാക്കേജ് നിർവ്വഹണത്തിനായി രണ്ട് സമിതികൾ രൂപീകരിച്ചിട്ടുണ്ട്. പൊതു മേൽനോട്ടത്തിനായി വ്യവസായ മന്ത്രി പി.രാജീവ് രക്ഷാധികാരിയായ സമിതിയേയും സാങ്കേതിക മേൽനോട്ടത്തിനായി തീരദേശ വികസന അതോറിറ്റി മാനേജിംഗ് ഡയറക്ടർ ഷേക്ക് പരീത് അധ്യക്ഷനായ ടെക്നിക്കൽ കമ്മിറ്റിയെയും നിശ്ചയിച്ചിട്ടുണ്ട്.
ചടങ്ങിൽ വ്യവസായ നിയമ വകുപ്പ് മന്ത്രി പി. രാജീവ് അധ്യക്ഷത വഹിച്ചു. ഹൈബി ഈഡൻ എം. പി, എം. കെ. ജെ മാക്സി എം എൽ എ , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, അഡീഷണൽ ചീഫ് സെക്രട്ടറി (ജല വിഭവ വകുപ്പ്) ടി. കെ ജോസ്, പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേബി തമ്പി, ചെല്ലാനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി. പ്രസാദ്, ജലസേചന വകുപ്പ് ചീഫ് എഞ്ചിനീയർ അലക്സ് വർഗ്ഗീസ് , വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.