തോട്ടം മേഖലയിലെ ലയങ്ങളില്‍ പരാതി പരിഹാര സമിതികള്‍ രൂപീകരിക്കുന്നതിനു വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് ഇടുക്കി ജില്ലയുടെ ചുമതല വഹിക്കുന്ന വനിതാ കമ്മീഷന്‍ അംഗം ഷാഹിദ കമാല്‍ പറഞ്ഞു. സ്ത്രീകളുടേയും കുട്ടികളുടെയും നിയമപരിരക്ഷയും സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികളെയും തോട്ടം മാനേജ്മെന്റ്കളെയും പങ്കെടുപ്പിച്ച്‌സമിതികളുടെ പ്രവര്‍ത്തനം വിലയിരുത്തും. തോട്ടങ്ങളില്‍ പണിയെടുക്കുന്ന തൊഴിലാളികളില്‍ ഭൂരിഭാഗവും സ്ത്രീകളാണ്. കുട്ടികളുടെ സംരക്ഷണത്തിനായി പിള്ളത്തൊട്ടില്‍ അടക്കമുള്ള സംവിധാനങ്ങള്‍ പുന:സ്ഥാപിക്കുന്നത്തിനു വേണ്ട നടപടികള്‍ സ്വീകരിക്കും.

കുമളി വ്യാപാരഭവന്‍ ഹാളില്‍ നടത്തിയ വനിതാ കമ്മീഷന്‍ മെഗാ അദാലത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് നടത്തിയ അദാലത്തില്‍ 36 പരാതികളാണ് കമ്മീഷന്റെ മുമ്പാകെ എത്തിയത്. 6 പരാതികള്‍ക്ക് അദാലത്തില്‍ പരിഹാരമായി. മൂന്ന് എണ്ണത്തില്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. അടുത്ത അദാലത്തിലേക്ക് ആയി 27 പരാതികള്‍ മാറ്റിവെച്ചു. അദാലത്തില്‍ വനിതാസെല്‍ എസ് ഐ, അഭിഭാഷകര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.