ഇടുക്കി: സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കുന്ന താറാവ് വളര്‍ത്തല്‍ വ്യാപന പദ്ധതിയ്ക്ക് ഇടുക്കി ജില്ലയില്‍ തുടക്കമായി. ജലാശയങ്ങള്‍ കൂടുതലുളള കുട്ടനാട് പ്രദേശത്ത് വളര്‍ത്തിവരുന്ന താറാവുകളെ ഇടുക്കി ജില്ലയിലും വളര്‍ത്തുന്നതിനുളള പദ്ധതിയ്ക്കാണ് തുടക്കമിട്ടത്. ജില്ലയില്‍ തൊടുപുഴ ബ്ലോക്കില്‍ മാത്രമാണ് പ്രാഥമികമായി പദ്ധതി തുടങ്ങിയത്. കരിംങ്കുന്നം, മുട്ടം, കുമാരമംഗലം, പുറപ്പുഴ, മണക്കാട്, ഇടവെട്ടി എന്നീ പഞ്ചായത്തുകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 150 കര്‍ഷകര്‍ക്ക് പത്ത് താറാവിന്‍ കുഞ്ഞുങ്ങളെ വീതം ആകെ 1500 കുഞ്ഞുങ്ങളെയാണ് വിതരണം ചെയ്തത്. കുഞ്ഞുങ്ങള്‍ സര്‍ക്കാര്‍ അംഗികൃത എഗ്ഗര്‍ നഴ്‌സറിയില്‍ നിന്നുളളതും, 50 ദിവസം പ്രായമായതും, പ്രതിരോധ മരുന്നുകളെല്ലാം നല്‍കിയിട്ടുളളതുമാണ്. 1200 രൂപ വില വരുന്ന കുഞ്ഞുങ്ങളെ സൗജന്യമായാണ് നല്‍കിയത്. 1500 രൂപയെങ്കിലും ചുരുങ്ങിയത് മുടക്ക് വരുന്ന കൂട് സ്വന്തമായി നിര്‍മ്മിച്ച ഗുണഭോക്താവിന് മാത്രമേ കുഞ്ഞുങ്ങളെ നല്‍കിയിട്ടുളളു. ജില്ലയില്‍ താറാവ് ഇറച്ചിയ്ക്കും മുട്ടയ്ക്കും വര്‍ദ്ധിച്ചു വരുന്ന ആവശ്യകതയും പ്രിയവും മനസ്സിലാക്കിയാണ് ഈ പദ്ധതി ആവിഷ്‌കരിച്ചിട്ടുളളത്. നീന്തിത്തുടിയ്ക്കുന്ന വിശാലമായ ജലാശയങ്ങള്‍ ഇല്ലെങ്കിലും പരിമിതമായ സൗകര്യത്തില്‍ താറാവിനെ വളര്‍ത്താം എന്ന് സമര്‍ത്ഥിയ്ക്കുന്നതിനും കൂടി വേണ്ടിയാണ് ഈ പദ്ധതി നടപ്പാക്കുന്നത്. വിജയകരമാണെന്ന് കണ്ടാല്‍ കൂടുതല്‍ സ്ഥലങ്ങളിലേയ്ക്കും പദ്ധതി വ്യാപിപ്പിക്കുന്നതിനാണ് തീരുമാനമെന്ന് അധികൃതര്‍ പറഞ്ഞു.

മുട്ടയുടെയും ഇറച്ചിയുടെയും ലഭ്യത ഉറപ്പാക്കാനും കര്‍ഷകരുടെ വരുമാനം കൂട്ടാനും ഇതിലുടെ സാധിയ്ക്കും. കോഴികളെ വളര്‍ത്തുന്നതു പോലെ തന്നെ വീട്ടില്‍ പ്രത്യേകം തയ്യാറാക്കിയ കൂടുകളില്‍ താറാവിനേയും വളര്‍ത്താം. അങ്ങനെ വളര്‍ത്തുമ്പോള്‍ മുട്ട വിരിയിച്ച് കുഞ്ഞുങ്ങളെ വളര്‍ത്താന്‍ പറ്റില്ലയെന്നതാണ് വ്യത്യാസം. വീട്ടിലെ ഭക്ഷണാവശിഷ്ടങ്ങള്‍ കൊത്തിപ്പെറുക്കി കോഴിമുട്ടയേക്കാള്‍ ഏകദേശം 20 ഗ്രാമും, അഞ്ച് രൂപയും യഥാക്രമം തുക്കവും വിലയും കൂടുതലുളള മുട്ടയിടുന്ന താറാവുകള്‍ കര്‍ഷകന്റെ മിത്രം തന്നെയാണെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫിസര്‍ ഡോ.ജയാചാണ്ടി സൂചിപ്പിച്ചു.

ഈ രംഗത്തേയ്ക്കു വരുവാനാഗ്രഹിക്കുന്ന കര്‍ഷകര്‍ക്കായി വാഗമണ്ണിലെ മൃഗസംരക്ഷണ പരിശീലനകേന്ദ്രം വഴി സൗജന്യ പരിശീലനം നല്‍കുന്നതിന് ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് പബ്ലിക് റിലേഷന്‍ ഓഫിസര്‍ ഡോ. ബിജു.ജെ.ചെമ്പരത്തി അറിയിച്ചു. പരിശീലനത്തിന് ബുക്ക് ചെയ്യേണ്ട നമ്പര്‍ : 9446131618, 9946485058

കരിങ്കുന്നം പഞ്ചായത്ത് മൃഗാശുപത്രി പരിസരത്ത് കോവിഡ് മാനദണ്ഡങ്ങള്‍ പ്രകാരം സംഘടിപ്പിച്ച ചടങ്ങില്‍ വച്ച് പഞ്ചായത്ത് പ്രസിഡന്റ് ജോജി തോമസ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ മൃഗസംരക്ഷണ ഓഫിസര്‍ ഡോ. ജയാചാണ്ടി ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. യോഗത്തില്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.ബിനോയി മാത്യു, ചീഫ് വെറ്ററിനറി ഓഫിസര്‍ ഡോ.കുര്യന്‍.കെ. ജേക്കബ്, സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ.മായാ ജോര്‍ജ്, അസിസ്റ്റന്റ് പ്രൊജക്ട് ഓഫിസര്‍ ഡോ ബിജു.ജെ.ചെമ്പരത്തി എന്നിവര്‍ സംസാരിച്ചു. ഇടവെട്ടി പഞ്ചായത്ത് മൃഗാശുപത്രിയില്‍ വച്ച് നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് ഷീജാ നൗഷാദ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ലത്തീഫ് മുഹമ്മദ് അദ്ധ്യക്ഷനായി. മൃഗ ഡോക്ടര്‍ മറിയാമ്മ തോമസ് സ്വാഗതവും പഞ്ചായത്തംഗം ജിന്‍സി മാത്യു നന്ദിയും പറഞ്ഞു. കുമാരമംഗലം പഞ്ചായത്ത് മൃഗാശുപത്രിയില്‍ വച്ച് നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് ഷെമീന നാസര്‍ ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഗ്രേസി തോമസ് അദ്ധ്യക്ഷനായി. മൃഗ ഡോക്ടര്‍ പ്രീത സൈമണ്‍ സ്വാഗതവും ഷൈന്‍ സെബാസ്റ്റ്യന്‍ നന്ദിയും പറഞ്ഞു.