കണ്ണൂർ സെൻട്രൽ ജയിലിൽ പുതിയ ബ്ലോക്ക് ഉദ്ഘാടനം ചെയ്തു
ശിക്ഷിക്കപ്പെടുന്നവരുടെ മനുഷ്യത്വം ചോർത്താനുള്ള ഇടമല്ല ജയിലെന്നും തടവുകാരുടെ തെറ്റുകൾ തിരുത്തി നല്ല മനുഷ്യരാക്കി മാറ്റിയെടുക്കുന്നതിനുള്ള കേന്ദ്രങ്ങളായി അവ മാറണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂർ സെൻട്രൽ പ്രിസൺ ആന്റ് കറക്ഷനൽ ഹോമിലെ അന്തേവാസികൾക്കുള്ള പുതിയ ബ്ലോക്കിന്റേത് ഉൾപ്പെടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുറ്റവാളികളെ കൊടുംകുറ്റവാളികളാക്കി മാറ്റുന്ന കേന്ദ്രങ്ങളായി ജയിലുകൾ മാറരുതെന്ന കാര്യത്തിൽ സർക്കാരിന് നിർബന്ധമുണ്ട്. തടവുകാരോടുള്ള സമീപനം മനുഷ്യത്വപരമാവണമെന്ന കാഴ്ചപ്പാടിൽ നിന്നു കൊണ്ടാണ് പുതിയ ക്ഷേമപദ്ധതികൾ സർക്കാർ നടപ്പിലാക്കുന്നത്. അടിസ്ഥാന മനുഷ്യാവകാശങ്ങളുടെ ലംഘന കേന്ദ്രമായി ജയിലുകൾ മാറിയ ഒരു കാലമുണ്ടായിരുന്നു. അക്കാലമൊക്കെ മാറി. കുറ്റകൃത്യങ്ങൾക്കെതിരേ കർശനമായ നടപടികൾ സ്വീകരിക്കുമ്പോഴും ശിക്ഷിക്കപ്പെടുന്നവരുടെ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ഇതിന് വിരുദ്ധമായ കാര്യങ്ങൾ എവിടെയെങ്കിലും സംഭവിച്ചാൽ അതിനോട് മൃദുസമീപനം കാണിക്കില്ല. ഇക്കാര്യം ബന്ധപ്പെട്ടവരുടെ മനസ്സിലുണ്ടാവണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ജയിലുകളിൽ കാലാനുസൃതമായ പരിഷ്‌ക്കരണങ്ങളുണ്ടാവണം. മനുഷ്യാവകാശങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള താമസസ്ഥലമായി അവ മാറണം. പലകാരണങ്ങളാൽ കുറ്റകൃത്യങ്ങളിലേർപ്പെടുന്നവരിലെ തിൻമകളെ തിരുത്തി നാടിന് ഗുണം ചെയ്യുന്നവരാക്കി മാറ്റിയെടുക്കുകയാണ് വേണ്ടത്. സംസ്ഥാനത്ത് പരിഷ്‌കൃത ജയിലുകൾ സൃഷ്ടിക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജയിലിലെ എല്ലാ പ്രവർത്തനങ്ങളും നിയമാനുസൃതമാവണം. തടവുകാരോടുള്ള സമീപനത്തിലും ഇതുണ്ടാവണം. തടവുകാർ തനിക്കു നൽകിയ നിവേദനങ്ങളിൽ സാധ്യമായവ നടപ്പിലാക്കുന്ന കാര്യം ഗൗരവമായി പരിശോധിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
പുതുതായി നിർമിച്ച അന്തേവാസികൾക്കുള്ള ബ്ലോക്കിൽ 80 തടവുകാരെ വീതം താമസിപ്പിക്കാൻ കഴിയുന്ന രണ്ട് നിലകളാണുള്ളത്. കിടക്കാനുള്ള കട്ടിൽ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഇതിലുണ്ട്. ഒന്നേ മുക്കാൽ കോടി രൂപ ചെലവിൽ നിർമിച്ച പുതിയ ബ്ലോക്കിനൊപ്പം, 72.5 ലക്ഷം രൂപ ചെലവിൽ നിർമിച്ച അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക്, 20 ലക്ഷം രൂപ ചെലവിൽ സ്ഥാപിച്ച കുടിവെള്ള ശുദ്ധീകരണ പ്ലാന്റ്, 65 ലക്ഷം ചെലവഴിച്ച് നവീകരിച്ച അടുക്കള, അന്തേവാസികൾക്ക് തൊഴിലധിഷ്ഠിത പരിശീലനം നൽകുന്നതിനായി 9 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച കംപ്യൂട്ടർ ലാബ് എന്നിവയുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു. ഇതോടൊപ്പം സെൻട്രൽ ജയിലിനോടനുബന്ധിച്ച് മലബാർ ഫ്രീഡം ടേസ്റ്റ് ഫാക്ടറി എന്ന പേരിൽ പുതുതായി നിർമിക്കുന്ന ഭക്ഷണശാലയുടെയും യോഗ ഹാൾ കം ഓഡിറ്റോറിയത്തിന്റെയും ചീമേനി തുറന്ന ജയിലിൽ നിർമിക്കുന്ന അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക്, പുതിയ ബാരക്ക് എന്നിവയുടെയും ശിലാസ്ഥാപവും അന്തേവാസികളുടെ ഹ്രസ്വചിത്രം, ചെണ്ടമേളത്തിന്റെ ലോഗോ എന്നിവയുടെ പ്രകാശനവും മുഖ്യമന്ത്രി നിർവഹിച്ചു.
സെൻട്രൽ ജയിലിൽ നടന്ന ചടങ്ങിൽ തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു. മേയർ ഇ.പി ലത, എം.പിമാരായ പി.കെ ശ്രീമതി ടീച്ചർ, കെ.കെ രാഗേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, ഉത്തരമേഖല ജയിൽ ഡി.ഐ.ജി എസ് സന്തോഷ്, കൗൺസിലർ സി.കെ വിനോദ്, പി ജയരാജൻ, കെ വിനോദൻ, പി.ടി സന്തോഷ് സംസാരിച്ചു. പ്രിസൺസ് ആന്റ് കറക്ഷനൽ സർവീസസ് ഡയരക്ടർ ജനറൽ ആർ ശ്രീലേഖ സ്വാഗതവും സെൻട്രൽ ജയിൽ സൂപ്രണ്ട് എൻ.എസ് നിർമലാനന്ദൻ നായർ നന്ദിയും പറഞ്ഞു. ചീമേനി തുറന്ന ജയിൽ അന്തേവാസികൾക്ക് ഹ്രസ്വചിത്ര നിർമാണത്തിൽ പരിശീലനം നൽകിയ ചലച്ചിത്ര പ്രവർത്തകനും സംവിധായകനുമായ ചിദംബരം പളനിയപ്പനും തടവുകാരെ ചെണ്ടവാദ്യം അഭ്യസിപ്പിച്ച രാധാകൃഷ്ണൻ മാരാർക്കും മുഖ്യമന്ത്രി ഉപഹാരങ്ങൾ സമ്മാനിച്ചു.