*ജലസമൃദ്ധി, ജൈവസമൃദ്ധി, ഒപ്പം പദ്ധതി ശിൽപശാല
ഇരുനൂറു ചതുരശ്ര മീറ്ററിൽ കൂടുതൽ വിസ്തൃതിയുള്ള കെട്ടിടങ്ങൾ നിർമിക്കുമ്പോൾ മഴവെള്ള സംഭരണം നിർബന്ധമാക്കണമെന്നും ഇതിനായി ബോധവൽക്കരണം ശക്തമാക്കണമെന്നും ജില്ലാ കളക്ടർ ഡോ. കെ വാസുകി പറഞ്ഞു.
കാട്ടാക്കട നിയോജകമണ്ഡലത്തിൽ നടപ്പാക്കുന്ന വറ്റാത്ത ഉറവയ്ക്കായ് ജലസമൃദ്ധി, ജൈവസമൃദ്ധി, ഒപ്പം പദ്ധതികളുമായി ബന്ധപ്പെട്ട് വിളപ്പിൽശാല സേവാകേന്ദ്രത്തിൽ സംഘടിപ്പിച്ച ഏകദിന ശിൽപശാലയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു കളക്ടർ.
പദ്ധതികൾ കാര്യക്ഷമമായി നടപ്പാക്കാനും സമയബന്ധിതമായി പ്രവർത്തനങ്ങൾ പൂർത്തീകരിക്കാനുമായി സംഘടിപ്പിച്ച ഏകദിന ശില്പശാല ഐ.ബി. സതീഷ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു.
വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ പദ്ധതികൾ സംയോജിപ്പിച്ച് മൂന്ന് പദ്ധതികളും കൂട്ടിയോജിപ്പിച്ചു കാട്ടാക്കട നിയോജക മണ്ഡലത്തെ ഹരിതസമൃദ്ധമായ മണ്ഡലമാക്കുകയാണ് ലക്ഷ്യമെന്ന് എം.എൽ.എ. പറഞ്ഞു.
നവീകരിച്ച തോടുകളിലും കുളങ്ങളിലും മാലിന്യങ്ങൾ വലിച്ചെറിയാൻ അനുവദിക്കരുതെന്നും മാലിന്യം വലിച്ചെറിയുന്ന പ്രശ്‌നങ്ങളുണ്ടായാൽ റവന്യൂ, പോലീസ് ഉദ്യോഗസ്ഥരുടെ സഹായം തേടണമെന്നും ഗ്രാമപഞ്ചായത്തുകൾ മുൻകൈ എടുത്തു മറ്റു വകുപ്പുകളുടെ സഹായത്തോടെ ശുചിത്വ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കണമെന്നും കളക്ടർ പറഞ്ഞു. ഭൂവിനിയോഗ കമ്മിഷണർ എ. നിസാമുദീൻ ജലസമൃദ്ധി പദ്ധതിയിൽ നടപ്പാക്കിയ പ്രവർത്തനങ്ങളും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാർ ഓരോ പഞ്ചായത്തിലും നടന്ന പ്രവൃത്തികളും അവതരിപ്പിച്ചു.
ബ്ലോക്ക് -ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ, സ്ഥിരം സമിതി അംഗങ്ങൾ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.