ഉദ്ഘാടനം ജൂലൈ 2ന്
മിതമായ വിലയും മികച്ച ഗുണമേൻമയും സൂരക്ഷിതത്വവും, കട്ടപ്പനയിലെ ജനത്തിരക്കേറിയ ഭോജനശാലയാക്കി ജനമൈത്രി പോലീസ് കാന്റീൻ മാറാനുളള കാരണമിതാണ്. പരിമിതമായ സൗകര്യങ്ങളിലും ഭക്ഷണം കഴിക്കാനായി ഇവിടെയെത്തുന്നവർ വിശപ്പുമാറി സംതൃപ്തിയോടെ പണം നല്കുന്നതിനൊപ്പം നൽകുന്ന പുഞ്ചിരിയാണ് നിയമപാലകരുടെ ഈ സംരംഭത്തിന്റെ യഥാർത്ഥ വിജയം. ഈ വിജയത്തിന്റെ ദൃക്‌സാക്ഷ്യമാണ് കെട്ടിലും മട്ടിലും മോടികൂട്ടി ഉളളിൽ ആധുനികസജ്ജീകരണങ്ങളോടെയുളള കാന്റീൻ തിങ്കളാഴ്ചമുതൽ കൂടുതൽ വിപുലമായി പ്രവർത്തനനിരതമാകുന്നത്.
ജൂലൈ രണ്ടിന് രാവിലെ 9 മണിക്ക് വൈദ്യുതി മന്ത്രി എം.എം.മണി ആധുനീകരിച്ച പോലീസ് കാന്റീന്റെ ഔപചാരിക ഉദ്ഘാടനം നിർവ്വഹിക്കും. അഡ്വ.ജോയിസ് ജോർജ് എം.പി, റോഷി അഗസ്റ്റിൻ എം.എൽ.എ, ജില്ലാപോലീസ് മേധാവി കെ.ബി.വേണുഗോപാൽ, കട്ടപ്പന നഗരസഭാ ചെയർമാൻ മനോജ്.എം.തോമസ്, കട്ടപ്പന ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് സാലി ജോളി, ഡി.വൈ.എസ്.പി എൻ.സി രാജ്‌മോഹൻ, പോലീസ് അസോസിയേഷൻ ഭാരവാഹികൾ, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ,സംഘടനാ ഭാരവാഹികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ ഉദ്ഘാടനയോഗത്തിൽ പങ്കെടുക്കും.
1999 ൽ പ്രവർത്തനം ആരംഭിച്ച പോലീസ് മെസ് ആണ് കട്ടപ്പനയിലെ തൊഴിലാളികളുടെയും പൊതുജനങ്ങളുടെയും നിരന്തര അഭ്യർത്ഥനയെ തുടർന്ന് പോലീസ് കാന്റീനായി മാറിയത്. ഇപ്പോൾ കട്ടപ്പന ജനമൈത്രി പോലീസ് സ്റ്റേഷനിലെ ഉദ്യാഗസ്ഥരുടെ കൂട്ടായപ്രവർത്തനത്തിലൂടെ പോലീസ് അസോസിയേഷനിൽ നിന്നും വായ്പയെടുത്ത തുകയുൾപ്പെടെ 40 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് ഏറെ സൗകര്യങ്ങളോടും ആധുനിക സജ്ജീകരണങ്ങളോടും കൂടി കാന്റീൻ പുതുക്കി പണിതത്. സ്റ്റീം ബോയിലിംഗ് സംവിധാനത്തിലുളള അടുക്കളയാണ് കാന്റീന്റെ പ്രധാന പ്രത്യേകത. ചോറ്, ഇഡലി, പുട്ട്, സാമ്പാർ, ചായക്കുളള തിളച്ച വെളളം എന്നിവ സ്റ്റീം ബോയിലിംഗിലൂടെ ഒരേസമയം തന്നെ മിനിറ്റുകൾക്കുളളിൽ തയ്യാറാകും. ഒരുതവണയിൽ 120 ഇഡലി പത്തുമിനിറ്റിനുളളിൽ പാകമാകും. 35 കിലോ അരി 40 മിനിറ്റിനുളളിൽ ചോറാകും. അടുക്കളയ്ക്കു പുറത്തുളള ബോയിലിംഗ് ഉപകരണത്തിലൂടെ വിറകുപയോഗിച്ചുളള തീ കടത്തി വിട്ടുളള ഉയർന്ന ഊഷ്മാവിലുളള താപമാണ് അടുക്കളയ്ക്കുളളിൽ പാചകപാത്രങ്ങളുമായി യോജിപ്പിച്ചുളള ബോയിലിങ്ങ് പൈപ്പുകളിലൂടെ എത്തുന്നത്. സമയലാഭവും ഇന്ധനലാഭവുമാണ് ഈ സംവിധാനത്തിന്റെ ഗുണം. പൊറോട്ട മാവ് കുഴയ്ക്കുന്ന മെഷീൻ, ഗ്രൈന്റർ, വെജിറ്റബിൾ കട്ടർ തുടങ്ങിയവയെല്ലാം പാചകജോലി എളുപ്പത്തിലാക്കുന്നു. ഷെഫുമാരായ സജിയുടെയും ചന്ദ്രന്റെയും നേതൃത്വത്തിലാണ് പാചകം. പാഴ്‌സലിനും വിതരണത്തിനും മികച്ച പാൻട്രിയും ഇവിടെയുണ്ട്. 100പേർക്ക് ഒരേ സമയത്ത് ഭക്ഷണം കഴിക്കാനുളള സീറ്റിംഗ് സൗകര്യമാണ് മറ്റൊരു പ്രത്യേകത. പഴയ കാന്റീനിൽനിന്നു വ്യത്യസ്ഥമായി പുതിയ കാന്റീനൊപ്പം ബേക്കറിയും കൂൾബാറും പ്രവർത്തിക്കും.
കട്ടപ്പന പോലീസ് കാന്റീന് അവധിദിനങ്ങളേയില്ല, എല്ലാ ദിവസവും രാവിലെ 7.30 മുതൽ രാത്രി 8 മണിവരെ ഈ ഭക്ഷണശാല തുറന്നുപ്രവർത്തിക്കും. ഏതു ഹർത്താലിലും ആർക്കും ഭക്ഷണത്തിനാശ്രയിക്കാവുന്ന ഇടമെന്നതും നൂറുശതമാനം ഗുണമേൻമയുളള ഭക്ഷണവുമാണ് ഈ കാന്റീനെ ജനങ്ങൾ ഇരുകയ്യും നീട്ടി സ്വീകരിക്കാനിടയാക്കിയത്. നിർമ്മാണത്തിനാവശ്യമായ ഉല്പ്പന്നങ്ങളെല്ലാം തന്നെ അതത് ദിനങ്ങളിൽ മാർക്കറ്റിൽ നിന്ന് വാങ്ങുകയാണ് പതിവ്. ഉണ്ടാക്കുന്ന എല്ലാ വിഭവങ്ങളും അതേ ദിവസം പൂർണ്ണമായും വിറ്റുപോകാറുണ്ട്. ഇനി ബാക്കി വന്നാലും അത് അടുത്ത ദിവസത്തേക്ക് ഉപയോഗിക്കാറില്ല. അതുകൊണ്ടുതന്നെ അടുക്കളയിൽ പാകംചെയ്ത ഭക്ഷണപദാർത്ഥങ്ങൾ സൂക്ഷിക്കാൻ ഫ്രീസറോ മറ്റ് ക്രമീകരണങ്ങളോ ഇല്ല. അടുക്കള മുതൽ ക്യാഷ് കൗണ്ടർ വരെ എല്ലായിടത്തും സിസിടിവി ക്യാമറ സ്ഥാപിച്ച് എല്ലായിടത്തും കൂടുതൽ സുതാര്യത ഉറപ്പുവരുത്തിയിട്ടുണ്ട്.
ഊണ്-35 രൂപ, ചായ, ചെറുകടികൾ, പൊറോട്ട, അപ്പം, ദോശ- 7 രൂപ, മീൻകറി-35 രൂപ, ബീഫ്-40, കപ്പബിരിയാണി-25 രൂപ എന്നിങ്ങനെയാണ് വിലനിലവാരം. കാന്റീനിലെ ഇടുക്കിയുടെ പ്രധാനവിഭവമായ കപ്പബിരിയാണിക്ക് ആവശ്യക്കാർ ഏറെയാണ്. കപ്പബിരിയാണി റെഡിയായാൽ മണിക്കൂറുകൾക്കുളളിൽ അത് വിറ്റു തീരും. പഴയകാന്റീൻ ആയിരുന്നപ്പോൾ തന്നെ ദിനംപ്രതി ഉച്ചയൂണുമാത്രം പാഴ്‌സലടക്കം 350 തിലധികം എണ്ണം ഉണ്ടാകും. കൂടുതൽ ഇരിപ്പിട സൗകര്യങ്ങൾ വന്നതോടെ ഇത് അഞ്ഞൂറിനുമേൽ പോകുവാനാണ് സാധ്യത. മുൻപ് ദിവസേന 30000ത്തിനടുത്ത് വിറ്റുവരവ് ഉണ്ടായിരുന്ന സ്ഥാനത്ത് ഇനിയത് അൻപതിനായിരത്തിലെത്തുമെന്നാണ് ഉദ്യോഗസ്ഥരുടെ പ്രതീക്ഷ.
ഇതിനെല്ലാമുപരിയായി ഈ സംരംഭത്തിലൂടെ പോലീസ് ഉദ്യോഗസ്ഥർ എടുത്തുപറയുന്ന മറ്റൊരു നേട്ടമാണ് ഇവിടെ കുറച്ചുപേർക്ക് ജോലി നല്കാനായത്. മുൻപ് ഉണ്ടായിരുന്ന 13 പേരെ കൂടാതെ ഇപ്പോൾ എട്ട്‌പേർക്ക് കൂടി ജോലി നല്കാൻകഴിഞ്ഞു. ഇത്തരത്തിൽ 21 കുടുംബങ്ങൾക്ക് തൊഴിൽവരുമാനം ലഭ്യമാക്കാൻ കഴിഞ്ഞതിന്റെ ചാരിതാർഥ്യത്തിലാണ് ജനമൈത്രി പോലീസുകാർ. ഗവ. ജോലിക്കാർ, ബാങ്ക് ജീവനക്കാർ, വസ്ത്ര വ്യാപാരസ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ, ടാക്‌സി, ഓട്ടോ തൊഴിലാളികൾ, കോളേജ് വിദ്യാർത്ഥികൾ തുടങ്ങി നൂറുകണക്കിനാളുകളാണ് കാന്റീനിൽ ഭക്ഷണം കഴിക്കാനെത്തുന്നത്. മറ്റ് ഭക്ഷണശാലകളെ അപേക്ഷിച്ച് ഭക്ഷണത്തിന്റെ വിലക്കുറവും ഗുണമേ•യും സുരക്ഷിതത്വവുമാണ് സ്ത്രീകൾ ഉൾപ്പെടെയുളളവർ ഭക്ഷണത്തിന് കാന്റീനിലെത്താൻ കാരണം.
കട്ടപ്പന ഇൻസ്‌പെക്ടർ ഓഫ് പോലീസ് വി.എസ് അനിൽകുമാർ, പോലീസ് സഹകരണ സംഘം പ്രസിഡന്റ് ജോസഫ് കുര്യൻ, എ.എസ്.ഐ ജോഷി.റ്റി.കെ, സീനിയർ സിവിൽ പോലീസ് ഓഫീസർ അബ്ദുൾ മജീബ്, സിവിൽ പോലീസ് ഓഫീസർ പി.എസ്.റോയി തുടങ്ങിയവരാണ് കാന്റീനിന്റെ മേൽനോട്ടം വഹിക്കുന്നത്.