സംസ്ഥാനത്ത് വാകസിനേഷൻ മൂന്നു കോടി ഡോസ് കടന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ചൊവ്വാഴ്ച വൈകുന്നേരം വരെ ആകെ 3,01,00,716 ഡോസ് വാക്‌സിനാണ് നൽകിയത്. അതിൽ 2,18,54,153 പേർക്ക് ഒന്നാം ഡോസ് വാക്‌സിനും 82,46,563 പേർക്ക് രണ്ടാം ഡോസ് വാക്‌സിനുമാണ് നൽകിയത്. 18 വയസിന് മുകളിലുള്ള 76.15 ശതമാനം പേർക്ക് ആദ്യ ഡോസ് വാക്‌സിനും 28.73 ശതമാനം പേർക്ക് രണ്ടാം ഡോസും നൽകിയിട്ടുണ്ട്. ജനസംഖ്യാനുപാതികമായി ഇത് യഥാക്രമം 61.73 ശതമാനവും 23.30 ശതമാനവുമാണ്. കേരളത്തിന്റെ വാക്‌സിനേഷൻ ദേശീയ ശരാശരിയേക്കാളും വളരെ കൂടുതലാണ്. ഇന്ത്യയിലെ വാക്‌സിനേഷൻ ഒന്നാം ഡോസ് 41.45 ശതമാനവും (53,87,91,061) രണ്ടാം ഡോസ് 12.70 ശതമാനവുമാണ് (16,50,40,591).
വാക്‌സിൻ ക്ഷാമം കാരണം കഴിഞ്ഞ ദിവസങ്ങളിൽ വാക്‌സിനേഷനിൽ തടസം നേരിട്ടു. എന്നാൽ 10 ലക്ഷം ഡോസ് വാക്‌സിൻ എത്തിയതോടെ ഇപ്പോൾ വാക്‌സിനേഷൻ കാര്യമായി നടന്നു വരികയാണ്. കോവിഷീൽഡ്/ കോവാക്‌സിൻ എന്നിവയുടെ രണ്ടാമത്തെ ഡോസ് കാലതാമസം കൂടാതെ എല്ലാവരും എടുക്കണം. രണ്ട് വാക്‌സിനുകളും മികച്ച ഫലം തരുന്നവയാണെന്ന് മുഖ്യമന്ത്രി അറിയിച്ചു.