പാലക്കാട്: ജില്ലാ ആശുപത്രിയിൽ . 7.5 കോടി ചെലവിൽ ഒരുക്കിയ എം.ആർ.ഐ സ്കാനിംഗ് സൗകര്യം സജ്ജമായി. എം.എൽ.എന്മാരായ ഷാഫി പറമ്പിൽ, കെ പ്രേംകുമാർ എന്നിവർ സംയുക്തമായി  എം.ആർ. ഐ സ്കാനിംഗ് സംവിധാനം നാടിന് സമർപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ അധ്യക്ഷയായി.

ഇതോടെ സംസ്ഥാനത്ത് കൊല്ലം ജില്ലാ ആശുപത്രിയിലും എറണാകുളം ജനറൽ ആശുപത്രിക്കും പുറമേ എം.ആർ.ഐ സ്കാനി ഗുള്ള മൂന്നാമത്തെ ആശുപത്രിയാണ് പാലക്കാട് ജില്ലാ ആശുപത്രി. സാധാരണക്കാരുടെ ആശ്രയ കേന്ദ്രമായ ജില്ലാ ആശുപത്രിയിലെ ഈ സംവിധാനം തികച്ചും ആശ്വാസകരമാണ്.

ജില്ലാ പഞ്ചായത്ത് 2019 – 20 വർഷത്തെ ജനകീയാസൂത്രണ പദ്ധതി പ്രകാരം 7.5 കോടി രൂപ ചെലവിലാണ് എം.ആർ.ഐ സ്കാനിംഗ് സൗകര്യം ജില്ലാ ആശുപത്രിയിൽ ഒരുക്കിയിരിക്കുന്നത്. വൻകിട സ്വകാര്യ ആശുപത്രികളിൽ മാത്രം ലഭിച്ചിരുന്ന ചികിത്സാ സൗകര്യമാണ് ജില്ലാ ആശുപത്രിയിലൂടെ ഇതുവഴി സാധാരണക്കാർക്ക് ലഭിക്കുന്നത്.

ബ്ലാക്ക് ഫംഗസ് ബാധിക്കപ്പെട്ട ശരീരകോശങ്ങളെ നീക്കം ചെയ്യുന്ന ഉപകരണമായ മൈക്രോ ഡിബ്രേഡരും അള്‍ട്രാ സൗണ്ട് സ്‌കാനറിന്റെ ഡിജിറ്റല്‍ രൂപത്തിലുള്ള ഉപകരണമായ ഡിജിറ്റല്‍ അള്‍ട്രാ സൗണ്ട് സ്‌കാനറിന്റെയും ഔദ്യോഗിക ഉദ്ഘാടനവും നിർവഹിച്ചു.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പാലക്കാട് ജില്ലാ പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ കെ. ശാന്തകുമാരി എം.എൽ.എ, ജില്ലാ കലക്ടർ മൃൺമയി ജോഷി, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.