ആരോഗ്യജാഗ്രത പ്രവർത്തനങ്ങളുടെ ഭാഗമായി എറണാകുളം ജില്ലാ ഭരണകൂടത്തിൻറെ നേതൃത്വത്തിൽ ആരോഗ്യവകുപ്പും, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും പകർച്ചവ്യാധി പ്രതിരോധിക്കുവാൻ  നടത്തിവരുന്ന പ്രവർത്തനങ്ങൾ വഴി 2017 നെ അപേക്ഷിച്ച് ജില്ലയിൽ ഈ വർഷം റിപ്പോർട്ട് ചെയ്ത പകർച്ചവ്യാധികളുടെ എണ്ണത്തിൽ ഗണ്യമായ കുറവ്, ഡെങ്കിപനി ബാധിതരുടെ എണ്ണത്തിലാണ് ഏറ്റവും കുറവ് ഉണ്ടായിട്ടുള്ളത്. 2017   ജനുവരി 1 മുതൽ .ജൂൺ 30 വരെയുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ  204 പേർക്ക്  ഡെങ്കി പനി സ്ഥിരീകരിച്ചപ്പോൾ,  ഈ വർഷം ഇതേ വരെ  100 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തിൽ 50 ശതമാനത്തോളം കുറവാണുണ്ടായത്.

എലിപ്പനിയാകട്ടെ കഴിഞ്ഞ വർഷം  ഇതേ കാലയളവിൽ 55 സ്ഥിരീകരിച്ച കേസുകൾ ഉണ്ടായിരുന്നത്  ഈ വർഷം 13 ആയി കുറഞ്ഞു. എച്ച് വൺ എൻ വൺ  ബാധിതരുടെ എണ്ണത്തിലാണ് കാര്യമായ കുറവുണ്ടായത്. കഴിഞ്ഞ വർഷം  ഇതേ കാലയളവിൽ സ്ഥിരീകരിച്ച കേസുകൾ 204 ആയിരുന്നത് ഈ വർഷം 1  ആയി കുറഞ്ഞു. ഈ വർഷം ഇതേ വരെ ടൈഫോയ്ഡ് കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. മലമ്പനി കഴിഞ്ഞ വർഷം ഇതേ സമയം 60 പേർക്ക് റിപ്പോർട്ട് ചെയ്തപ്പോൾ ഈ വർഷം 53 പേർക്കാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. ഇതെല്ലാം തന്നെ കേരളത്തിന് പുറത്ത് നിന്നും രോഗബാധിതരായി ഇവിടെ എത്തിയവരാണ്.

ജലജന്യരോഗമായ ഹെപ്പറ്റൈറ്റിസ് എ (മഞ്ഞപ്പിത്തം) കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 84 പേരിൽ റിപ്പോർട്ട് ചെയ്തപ്പോൾ ഈ വർഷം ഇത് വരെ 30 പേരിൽ മാത്രമേ സ്ഥിരീകരിച്ചിട്ടുള്ളു ചിക്കൻപോക്‌സ്‌, വയറിളക്കരോഗങ്ങൾ എന്നിവയുടെ  എണ്ണത്തിൽ നേരിയ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ചിക്കൻപോക്‌സ്‌ കഴിഞ്ഞ വർഷം 800 പേർക്ക് പിടിപെട്ടപ്പോൾ, ഈ വർഷം അത് 842 ആയി വർധിച്ചു.  കഴിഞ്ഞ വർഷം ഇതേ സമയം 17,439 പേർക്ക് വയറിളക്കരോഗം ബാധിച്ചപ്പോൾ ഈ വർഷം അത്‌ 18,990 ആയി വർദ്ധിച്ചു.

പകർച്ചവ്യാധികൾ മൂലമുള്ള മരണം തടയുന്നതിനും, രോഗബാധിതർക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കുന്നതിനുമായി ആരോഗ്യവകുപ്പ് പുറത്തിറക്കിയിട്ടുള്ള ചികിത്സാമാർഗരേഖകൾ  (treatment protocol )  ജില്ലയിലെ സ്വകാര്യആശുപത്രികളുൾപ്പടെ എല്ലാ ആശുപത്രികളും  പാലിക്കണമെന്ന് അഭ്യർത്ഥിച്ച് കൊണ്ടുള്ള ജില്ലാ കളക്ടറുടെയും  ജില്ലാ മെഡിക്കൽ ഓഫീസറുടെയും സംയുക്ത അപ്പീൽ എല്ലാ ആശുപത്രികൾക്കും നൽകിയിട്ടുണ്ട്.

പകർച്ചവ്യാധികൾ കുറഞ്ഞിട്ടുണ്ടെങ്കിലും ആരോഗ്യജാഗ്രത പ്രവർത്തനങ്ങൾ ഊർജ്ജിതമായി തന്നെ തുടരേണ്ടതുണ്ട്. നാം താമസിക്കുന്നതും, ജോലി ചെയ്യുന്നതുമായ സ്ഥലങ്ങളിലും, പരിസരങ്ങളിലും കൊതുക് വളരാനിടയുള്ള സാഹചര്യങ്ങളൊന്നും തന്നെയില്ല എന്ന്  ഓരോരുത്തരും ഉറപ്പ് വരുത്തേണ്ടതാണ്. ഡെങ്കിപനി മുൻപ് റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിൽ പ്രത്യേകം ജാഗ്രത പാലിക്കണം.

വയറിളക്കരോഗങ്ങൾ ഉൾപ്പെടെയുള്ള ജലജന്യരോഗങ്ങൾ തടയുവാൻ വ്യക്തിശുചിത്വത്തിലും,പരിസരശുചിത്വത്തിലും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുവാൻ ഉപയോഗിക്കുക,  ഭക്ഷണം കഴിക്കുന്നതിന് മുൻപും,ശൗചാലയം ഉപയോഗിച്ചതിനുശേഷവും കൈകൾ സോപ്പ് ഉപയോഗിച്ച് നന്നായി കഴുകുക, വൃത്തിയുള്ള സാഹചര്യത്തിൽ തയ്യാറാക്കിയ ഭക്ഷണം കഴിക്കുക എന്നീ കാര്യങ്ങൾ  ശ്രദ്ധിക്കേണ്ടതാണ്. പനി പല രോഗങ്ങളുടെയും ലക്ഷണമാകാമെന്നതിനാൽ പനിയുണ്ടായാൽ സ്വയം ചികിത്സ ചെയ്യാതെ അടുത്തുള്ള സർക്കാർ ആശുപത്രിയിൽ ചികിത്സ തേടേണ്ടതാണ്.