കണ്ണൂർ: നിരവധി വനിതാ കായിക താരങ്ങളെ വാര്‍ത്തെടുത്ത കൃഷ്ണമേനോന്‍ സ്മാരക ഗവ. വനിതാ കോളേജിന് ഇന്‍ഡോര്‍ സ്റ്റേഡിയമായി. പൂര്‍ത്തീകരിച്ച ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു ഓണ്‍ലൈനായി നിര്‍വഹിച്ചു. കെ വി സുമേഷ് എം എല്‍ എ മന്ത്രിക്കു വേണ്ടി ശിലാഫലകം അനാച്ഛാദനം ചെയ്തു.
1.62 കോടി രൂപ ചെലവിലാണ് സ്റ്റേഡിയം നിര്‍മിച്ചത്.

അഴീക്കോട് മുന്‍ എം എല്‍ എ കെ എം ഷാജി യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് 80 ലക്ഷം രൂപയും ഗവണ്‍മെന്റ് പ്ലാന്‍ ഫണ്ടില്‍ നിന്ന് 62 ലക്ഷം രൂപയും യു ജി സി യുടെ 20 ലക്ഷം രൂപയുമാണ് ഇതിനായി വിനിയോഗിച്ചത്. 35 മീറ്റര്‍ നീളത്തിലും 22 മീറ്റര്‍ വീതിയിലുമാണ് കോര്‍ട്ട്. 12 മീറ്റര്‍ ഉയരത്തിലാണ് മേല്‍ക്കൂര. ബാസ്‌ക്കറ്റ് ബോള്‍, വോളിബോള്‍, ബാഡ്മിന്റന്‍ തുടങ്ങിയ കളികള്‍ക്കുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. മികച്ച സൗകര്യങ്ങളോട് കൂടിയ ഇന്‍ഡോര്‍ സ്റ്റേഡിയം എന്നുള്ളത് ഇവിടത്തെ വിദ്യാര്‍ഥികളുടെ ദീര്‍ഘകാലത്തെ ആവശ്യമായിരുന്നു.

200 പേര്‍ക്ക് ഇരിക്കാനുള്ള ഗാലറിയും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഡ്രസിങ്ങ് റൂം, ടോയ്ലറ്റ് എന്നിവയും സജ്ജമാണ്. ഇറക്കുമതി ചെയ്ത മേപിള്‍ മരപ്പലകകളാണ് നിലത്തു പതിരിച്ചിരിക്കുന്നത്. ഫ്ളഡ് ലൈറ്റ് സംവിധാനവുമുണ്ട്.

കോളേജ് പ്രിന്‍പ്പല്‍ സി പി സന്തോഷ്, വൈസ് പ്രിന്‍സിപ്പല്‍ ഡോ. ഷാഹുല്‍ ഹമീദ്, കായിക വിഭാഗം മുന്‍ മേധാവി ഡോ. ജോസഫ് തോമസ്, ഐക്യൂഎസി കോ ഓഡിനേറ്റര്‍ ഡോ. ഗിരീഷ് വിഷ്ണു നമ്പൂതിരി, ഓഫീസ് സൂപ്രണ്ട് പി വി സുമേഷ്, പൊതുമരാമത്ത് കെട്ടിട വിഭാഗം എക്സി. എഞ്ചിനീയര്‍ കെ ജിഷാ കുമാരി, റൂസ കോ ഓഡിനേറ്റര്‍ കെ ശ്യാംനാഥ് എന്നിവര്‍ പങ്കെടുത്തു.