മലപ്പുറം: കുടുംബശ്രീ മലപ്പുറം ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ഹോംഷോപ്പ് പദ്ധതിയുടെ സംഘാടന പ്രവര്‍ത്തനങ്ങള്‍ സജീവമാകുന്നു. ആദ്യഘട്ടത്തില്‍ കൊണ്ടോട്ടി ബ്ലോക്കിലെ വിവിധ പഞ്ചായത്തുകളില്‍ പദ്ധതി തുടങ്ങും. കുടുംബശ്രീ വനിതകളുടെ നേതൃത്വത്തില്‍ നിര്‍മ്മിക്കുന്ന വിഷരഹിതവും ഗുണമേന്മയുമുള്ള പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ക്ക് തദ്ദേശീയമായിത്തന്നെ വിപണി കണ്ടെത്തുന്ന നൂതന വിപണന പദ്ധതിയാണ് കുടുംബശ്രീ ഹോംഷോപ്പ് പദ്ധതി.

പദ്ധതി ജില്ലയില്‍ മുഴുവന്‍ നടപ്പിലാകുന്നതോടെ ഉല്‍പ്പാദന രംഗത്തും വിപണന രംഗത്തുമായി 15,000 പേര്‍ക്കെങ്കിലും പുതുതായി തൊഴില്‍ നല്‍കാന്‍ കഴിയുമെന്നും, കൊണ്ടോട്ടി ബ്ലോക്കിന്റെ തുടര്‍ച്ചയായി മറ്റ് രണ്ട് ബ്ലോക്കുകളില്‍ കൂടി പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ അടുത്ത ആഴ്ചയോട് കൂടി തുടങ്ങുമെന്നും ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ജാഫര്‍.കെ കക്കൂത്ത് അറിയിച്ചു.

ഹോംഷോപ്പ് പദ്ധതി വിജയകരമായി നടന്നുവരുന്ന കോഴിക്കോട് ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് കണ്ടു മനസ്സിലാക്കുന്നതിനായി മലപ്പുറം ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്ററുടെ നേതൃത്വത്തിലുള്ള പഠനസംഘം കോഴിക്കോട് ജില്ലയിലെ വിവിധ ഗ്രാമപഞ്ചായത്തുകള്‍ സന്ദര്‍ശിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ പദ്ധതിയുടെ ഒന്നാം ഘട്ടത്തില്‍ ഓരോ സി.ഡി.എസ്സിനു കീഴിലും ഓരോ സി.എല്‍.സിമാരെയും വാര്‍ഡ് തല ഫെസുലേറ്റര്‍മാരെയും നിയമിക്കും.

അപേക്ഷകരില്‍ നിന്നും ഇന്റര്‍വ്യൂ നടത്തിയാണ് വാര്‍ഡ് തല ഫെസിലേറ്റര്‍മാരെയും സി.എല്‍.സിമാരെയും കണ്ടെത്തുക. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഒരാഴ്ചക്കാലത്തെ പരിശീലനം നല്‍കിയതിനുശേഷമായിരിക്കും നിയമനം. സി.ഡി.എസ് ലെവല്‍ കോഡിനേറ്റര്‍മാര്‍ക്കു വേണ്ടിയുള്ള അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത് ജില്ലാമിഷനിലാണ്. അപേക്ഷാഫോറങ്ങള്‍ അതാത് സിഡിഎസ് ഓഫീസുകളില്‍ ലഭ്യമാക്കും.

ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ജാഫര്‍.കെ കക്കൂത്തിന്റെ നേതൃത്വത്തില്‍ എ.ഡി.എം.സി സുരേഷ് കുമാര്‍, ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജര്‍മാരായ പി. റെനീഷ് , കെ.ടി. ജിജു, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍മാര്‍, സി.ഡി.എസ് ലവെല്‍ കോര്‍ഡിനേറ്റര്‍മാര്‍ തുടങ്ങിയവരാണ് കോഴിക്കോട് സന്ദര്‍ശന സംഘത്തില്‍ ഉണ്ടായിരുന്നത്.