സംസ്ഥാന സർക്കാർ ആവിഷ്‌ക്കരിച്ച ‘വിശപ്പ് രഹിത കേരളം’ പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കി വരുന്ന ജനകീയ ഹോട്ടലുകളുടെ ഗ്രേഡിങ്ങ് പൂർത്തിയായതായി തദ്ദേശസ്വയംഭരണ മന്ത്രി എം.വി.ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.  ഇവയുടെ പ്രവർത്തനക്ഷമതയും നിലവാരവും മെച്ചപ്പെടുത്തി മികവിന്റെ അടുത്തഘട്ടത്തിലേക്ക് ഉയർത്തുക എന്നതാണ് ഗ്രേഡിങ്ങിലൂടെ ലക്ഷ്യമിടുന്നത്.

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് ടെക്‌നോളജിയുമായി സഹകരിച്ചുകൊണ്ടാണ് ഗ്രേഡിങ്ങിനാവശ്യമായ സൂചികകൾ തയ്യാറാക്കിയത്.  ഇതുപ്രകാരം ശുചിത്വം, വിഭവങ്ങളുടെ വൈവിധ്യം, ഭക്ഷണത്തിന്റെ ഗുണമേൻമ, പ്രവർത്തന സമയം, പ്രതിമാസ വിറ്റുവരവ്, സ്ഥാപനം പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെയും ചുറ്റുപാടുകളുടെയും അവസ്ഥ എന്നീ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് ഗ്രേഡിങ്ങ് പൂർത്തീകരിച്ചത്.

266 ജനകീയ ഹോട്ടലുകൾ എപ്‌ളസ് ഗ്രേഡും 359 എണ്ണം ‘എ’ ഗ്രേഡും 285 എണ്ണം ‘ബി’ ഗ്രേഡും 185 എണ്ണം ‘സി’ ഗ്രേഡും നേടി.  ഉയർന്ന ഗ്രേഡിങ്ങ് കൈവരിക്കാൻ കഴിയാതെ പോയ ജനകീയ ഹോട്ടലുകൾ നടത്തുന്ന സംരംഭകർക്ക് അത് ലഭ്യമാക്കുന്നതിന് ആവശ്യമായ പരിശീലനങ്ങളും സാമ്പത്തിക സഹായമടക്കമുള്ള പിന്തുണകളും ലഭ്യമാക്കുമെന്ന് മന്ത്രി പറഞ്ഞു.

പ്രതിദിനം 1.80 ലക്ഷം ഉച്ചയൂണ് വരെ ജനകീയ ഹോട്ടലുകളിൽ നടക്കുന്നു.  ജനകീയ ഹോട്ടലുകളുടെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്തുന്നതിനൊപ്പം പൊതുജനങ്ങൾക്ക് ഏറെ പ്രയോജനകരമാകുന്ന രീതിയിൽ, പ്രാദേശിക സാധ്യതക്കനുസൃതമായി കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കുവാനും ലക്ഷ്യമിടുന്നു.  ഇതിലൂടെ കാന്റീൻ, കാറ്ററിങ്ങ് തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന നിരവധി വനിതകൾക്ക് ഈ രംഗത്തേക്ക് കടന്നു വരാനും വരുമാനം നേടാനും അവസരമൊരുങ്ങും.

പദ്ധതിക്കായി 2020-21 സാമ്പത്തിക വർഷം അനുവദിച്ച 23.64 കോടി രൂപ പൂർണമായും വിനിയോഗിച്ചു.  ഈ വർഷം അനുവദിച്ച 20 കോടിയിൽ 18.20 കോടി രൂപ സബ്‌സിഡിയും റിവോൾവിങ്ങ് ഫണ്ടുമായി സംരംഭകർക്ക് നൽകിയിട്ടുണ്ട്.  പദ്ധതിയിലൂടെ 4895 കുടുംബശ്രീ വനിതകൾക്ക് സ്ഥിര വരുമാനം ലഭിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.