കൊല്ലം: സ്മാര്‍ട്ട് വാട്ടര്‍-എനര്‍ജി മീറ്ററുകളുമായി യുണൈറ്റെഡ് ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസ് എന്ന മീറ്റര്‍ കമ്പനി പോയകാല പ്രതാപത്തിലേക്കുള്ള മടങ്ങിവരവിന് തുടക്കമിട്ടു. വ്യവസായ വകുപ്പ് മന്ത്രി പി. രാജീവും ധനകാര്യ വകുപ്പ് മന്ത്രി പി. രാജീവും ചേര്‍ന്ന് പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു.സര്‍ക്കാരിന്റെ നൂറ് ദിന പരിപാടികളുടെ ഭാഗമായാണ് പുതുസംരംഭങ്ങള്‍ എങ്കിലും വ്യവസായ കേരളത്തിന്റെ മുഖച്ഛായ മാറ്റുന്ന ഒട്ടേറെ പദ്ധതികള്‍ നടപ്പിലാക്കുമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. സഹായം ആവശ്യമായ വ്യവസായങ്ങള്‍ക്ക് ഒന്നിച്ച് തുക ലഭ്യമാക്കുന്ന രീതിയാണ് ഇനിയുണ്ടാവുക. ഉദ്പാദനക്ഷമത കൂട്ടി ലാഭകര മാതൃകകളായി പൊതുമേഖലാ സ്ഥാപനങ്ങള്‍ മാറണമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.
പുതിയ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തിയുള്ള സംരംഭങ്ങളാണ് കേരളത്തില്‍ ഇനി ഉണ്ടാവുകയെന്ന് മന്ത്രി കെ. എന്‍. ബാലഗോപാല്‍ പറഞ്ഞു. മീറ്റര്‍ കമ്പനിയുടോതുള്‍പ്പടെ ഒരു കാലത്ത് തലയെടുപ്പുണ്ടായിരുന്നവയൊക്കെ പുനരുദ്ധരിക്കുകയാണ് സര്‍ക്കാര്‍. അതിനാവശ്യമായ ധനകാര്യ പിന്തുണ ഉറപ്പാക്കും. എന്നും അദ്ദേഹം വ്യക്തമാക്കി. നാലു കോടി നാല്‍പ്പത് ലക്ഷം രൂപ വിനിയോഗിച്ചാണ് ഇവിടുത്തെ സംരംഭങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
എം. നൗഷാദ് എം. എല്‍. എ അധ്യക്ഷനായി. എന്‍. കെ. പ്രേമചന്ദ്രന്‍ എം. പി., മാനേജിംഗ് ഡയറക്ടര്‍ എസ്. ആര്‍. വിനയകുമാര്‍, മാനേജര്‍മാരായ എം. മൊഹമദ്, എസ്. രത്‌നകുമാര്‍, റിയാബ് ചെയര്‍മാന്‍ ഡോ. ആര്‍. അശോക്, തൊഴിലാളി യൂണിയന്‍ നേതാക്കള്‍, മറ്റു ജനപ്രതിനിധികള്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.