സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയിലെ മൂന്ന് ഇനങ്ങൾ കൂടി തദ്ദേശ സ്വയംഭരണ, ഗ്രാമ വികസന, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരം നിർമ്മാണം പൂർത്തിയാക്കിയ 1000 റോഡുകളുടെയും പൊതുജനങ്ങൾക്ക് നഗരസഭകളിൽ പോകാതെ തന്നെ കെട്ടിട നിർമ്മാണ പെർമിറ്റിന് അപേക്ഷിക്കാനും പെർമിറ്റ് ലഭ്യമാക്കാനും കഴിയുന്ന ഇന്റലിജന്റ് ബിൽഡിംഗ് പെർമിറ്റ് മാനേജ്‌മെന്റ് സംവിധാനം കേരളത്തിലെ എല്ലാ നഗരസഭകളിലും വ്യാപിപ്പിക്കുന്നതിന്റെയും ഇടുക്കിയിലെ പഞ്ചായത്തുകൾക്ക് വേണ്ടിയുള്ള ജില്ലാ തല റിസോഴ്‌സ് സെന്ററിന്റെയും ഉദ്ഘാടനമാണ് മന്ത്രി നിർവഹിച്ചത്.

നൂറുദിന കർമ്മപരിപാടിയിലെ പ്രധാനപ്പെട്ട ഇനമാണ് സി എം എൽ ആർ ആർ പദ്ധതിയിലൂടെയുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിൽ വരുന്ന ആയിരം റോഡുകളുടെ പുനർനിർമ്മാർണം. 140 നിയോജക മണ്ഡലങ്ങളിലായി 12000 കിലോമീറ്റർ ദൈർഘ്യമുള്ള റോഡുകൾ നവീകരിക്കുന്നതിനായി 1000 കോടി രൂപയാണ് സർക്കാർ അനുവദിച്ചത്. സംസ്ഥാനത്ത് ഇതുവരെ ഭരണാനുമതി ലഭിച്ച 5093 പ്രവൃത്തികളിൽ 4962 പ്രവൃത്തികൾക്ക് സാങ്കേതികാനുമതി നൽകിയിട്ടുണ്ടെന്നും 4819 പ്രവൃത്തികളുടെ ടെണ്ടർ നടപടികൾ സ്വീകരിച്ചെന്നും 4372 പ്രവൃത്തികൾക്ക് കരാർ ഉടമ്പടി വയ്ക്കാൻ സാധിച്ചുവെന്നും മന്ത്രി പറഞ്ഞു. പദ്ധതിയിൽ ഇതുവരെ 2493 റോഡുകളുടെ പ്രവൃത്തി പൂർത്തീകരിച്ചിട്ടുണ്ട്. ഇതിൽ 1000 റോഡുകളുടെ ഉദ്ഘാടനം ഫെബ്രുവരിയിൽ നടത്തിയിരുന്നു.

ജനങ്ങൾക്ക് നഗരസഭകളിൽ പോകാതെ തന്നെ കെട്ടിട നിർമ്മാണ പെർമിറ്റിന് അപേക്ഷിക്കാനും പെർമിറ്റ് ലഭ്യമാക്കാനും കഴിയുന്ന ഇന്റലിജന്റ് ബിൽഡിംഗ് പെർമിറ്റ് മാനേജ്‌മെന്റ് സംവിധാനം കേരളത്തിലെ എല്ലാ നഗരസഭകളിലേക്കും വ്യാപിപ്പിച്ചു. ഇതോടെ സംസ്ഥാനത്തെ ആറ് കോർപ്പറേഷനുകളിലും 87 നഗരസഭകളിലും ഐ ബി പി എം എസ് മുഖേന നിർമ്മാണാനുമതി ലഭ്യമാകുന്ന സംവിധാനം നിലവിൽ വന്നു. 2019ലെ പരിഷ്‌കരിച്ച കെട്ടിട നിർമാണ ചട്ടങ്ങൾക്കനുസൃതമായി കൃത്യവും നിയമാനുസൃതവുമായ അപേക്ഷകൾ മാത്രം സ്വീകരിക്കുകയും ഒട്ടും കാലതാമസമില്ലാതെ പെർമിറ്റ് അനുവദിക്കാൻ കഴിയുന്നതുമായ സംവിധാനമാണ് നിലവിൽ വരുന്നത്. ഓൺലൈനായി അപേക്ഷിക്കാനും ഫീസുകൾ അടയ്ക്കാനും പെർമിറ്റ് ലഭ്യമാക്കാനും സാധിക്കുന്നതോടെ സേവനങ്ങൾ ജനങ്ങളുടെ വിരൽത്തുമ്പിലേക്ക് എത്തിച്ചേരുകയാണ്.

ഇടുക്കിയിലെ റിസോഴ്‌സ് സെന്റർ ജില്ലയിലെ പഞ്ചായത്തുകളുടെ വിവിധ പരിശീലനങ്ങളും ഗവേഷണങ്ങളും വിശകലനങ്ങളും ഡോക്യുമെന്റേഷനുമൊക്കെ കൂടുതൽ എളുപ്പമാക്കുമെന്നും മന്ത്രി പറഞ്ഞു.