പത്തനംതിട്ട: തങ്ങള്‍ അധ്വാനിച്ച് സ്വരുക്കൂട്ടിയ തുക കൊണ്ട് വാങ്ങിയ ഭൂമിയുടെ അവകാശം ലഭിച്ച സന്തോഷത്തിലാണ് കൂടല്‍ പാങ്ങോട് തെക്കേക്കര രജിതാഭവനില്‍ രമണിയും പൊടിയനും. ഭൂമിക്ക് സര്‍ട്ടിഫിക്കറ്റ് ഓഫ് ടൈറ്റില്‍ പട്ടയം ലഭിച്ചതോടെ വീടിന്റെ ശോചനീയാവസ്ഥ മാറ്റുന്നതിനു വേണ്ട ധനസഹായം ലഭ്യമാകുമെന്ന സന്തോഷം കൂടി ഈ കുടുംബത്തിനുണ്ട്.

രമണിയുടെയും പൊടിയന്റെയും 15 വര്‍ഷത്തെ പട്ടയത്തിനായുള്ള കാത്തിരിപ്പിനാണു വിരാമമായത്. ഇവര്‍ക്ക് ഒരു മകളാണുള്ളത്. ഇവര്‍ ഭര്‍ത്താവിനൊപ്പം മറ്റൊരു വീട്ടില്‍ കഴിയുന്നു. ഭൂമിക്ക് പട്ടയം അനുവദിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാറിന് നന്ദി രേഖപ്പെടുത്തുന്നതായി രമണിയും പൊടിയനും പറഞ്ഞു.