കൊച്ചി: ഭൂമി സര്‍വേയുമായി ബന്ധപ്പെട്ട പരാതികള്‍ക്ക് വേഗത്തില്‍ പരിഹാരം കാണുകയാണ് പരിഹാരം 2018 ജനസമ്പര്‍ക്ക പരിപാടിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ജില്ല കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള. ആലുവ താലൂക്ക് ഓഫീസ് അനെക്‌സില്‍ നടന്ന പരിഹാരം 2018-ഉം ഫയല്‍ അദാലത്തും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം പൊതുജനങ്ങളുടെ പരാതികള്‍ താലൂക്കുതലത്തില്‍ ജില്ലാ കളക്ടര്‍ നേരിട്ട് ഇടപെട്ട് പരിഹരിക്കുന്ന ജനസമ്പര്‍ക്ക പരിപാടി കഴിഞ്ഞ വര്‍ഷം പത്ത് കേന്ദ്രങ്ങളില്‍ നടത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം 2220 അപേക്ഷകള്‍ ലഭിച്ചു. ഇതില്‍ 92% പരാതികള്‍ക്കും പരിഹാരം കാണാന്‍ കഴിഞ്ഞു.
ചില മാറ്റങ്ങളോടെയാണ് ഈ വര്‍ഷം പരിഹാരം സംഘടിപ്പിക്കുന്നത്. കൃത്യമായ ലക്ഷ്യം മുന്നില്‍വെച്ച് ഓരോ പ്രശ്‌നങ്ങളെയും പ്രത്യേകമായി പരിഗണിച്ചുള്ള പരാതി പരിഹാരമാണ് ലക്ഷ്യമിടുന്നത്. ഈ വര്‍ഷം മുതല്‍ പരിഹാരത്തോടൊപ്പം ഫയല്‍ അദാലത്തും നടത്തുന്നുണ്ട്. ഓരോ താലൂക്കിലും പരിഹാരം അദാലത്ത് നടക്കുമ്പോള്‍ ആ താലൂക്കുമായി ബന്ധപ്പെട്ട് മറ്റ് വില്ലേജ് ഓഫീസുകളിലോ കളക്ടറേറ്റിലോ തീര്‍പ്പാകാതെ കിടക്കുന്ന ഫയലുകള്‍ പരിശോധിച്ച് തീര്‍പ്പുകല്‍പ്പിക്കും. സര്‍വേയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും ഇതോടൊപ്പം തീര്‍പ്പാക്കും. ഫയലുകള്‍ കാര്യക്ഷമായി തീര്‍പ്പാക്കും. കെട്ടിക്കിടക്കുന്ന ഫയല്‍ തീര്‍പ്പാക്കാന്‍ നടത്തുന്ന ഫയല്‍ അദാലത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നിരവധി പ്രശ്‌നങ്ങള്‍ സര്‍ക്കാരിന് മുന്നിലെത്തിക്കാന്‍ കഴിഞ്ഞു. അടുത്ത മൂന്നു മാസങ്ങളില്‍ അഞ്ചു താലൂക്കുകളില്‍ പരിഹാരം 2018 പൂര്‍ത്തീകരിക്കുമെന്നും കളക്ടര്‍ പറഞ്ഞു.
അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് എം.കെ കബീര്‍, ആര്‍ഡിഒ എസ്. ഷാജഹാന്‍, ആലുവ തഹസില്‍ദാര്‍ കെ.ടി. സന്ധ്യാദേവി, ഡെപ്യൂട്ടി കളക്ടര്‍ (ഡിഎം) ഷീല ദേവി, ഡെപ്യൂട്ടി കളക്ടര്‍ (എല്‍ആര്‍) ചന്ദ്രശേഖരന്‍, ഡെപ്യൂട്ടി കളക്ടര്‍ (ഇലക്ഷന്‍) കെ. മധു, ഭൂരേഖ തഹസില്‍ദാര്‍ പി.കെ. ബാബു, ഡെപ്യൂട്ടി ഡയറക്ടര്‍ സര്‍വേ പി. മധുലിമയി, ജില്ല സര്‍വേ സൂപ്രണ്ട് എം. എന്‍ അജയകുമാര്‍, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.