കൊച്ചി: 35 വയസ്സുള്ള ഭിന്നശേഷിക്കാരനായ മകന്റെ പെന്‍ഷന്‍ മുടങ്ങിയതു മൂലം കുടുംബം പട്ടിണിയിലായ വേദനയില്‍ കരഞ്ഞു കലങ്ങിയ മുഖവുമായാണ് 84 കാരിയായ കദീജ കളക്ടറുടെ മുന്നിലെത്തിയത്. കണ്ണീരില്‍ കുതിര്‍ന്ന പരാതി കളക്ടര്‍ക്ക് നീട്ടുമ്പോഴേക്കും കദീജ തളര്‍ന്ന് കസേരയിലേക്കിരുന്നു.
ഒന്നര വര്‍ഷമായി പെന്‍ഷന്‍ മുടങ്ങിയിട്ട്. കദീജയുടെയും മകന്റെയും പെന്‍ഷന്‍ മാത്രമാണ് കുടുംബത്തിന്റെ ഏക വരുമാനമാര്‍ഗം. കദീജയും മകനും മാത്രമാണ് ഇപ്പോള്‍ വീട്ടില്‍ താമസം. ആധാര്‍ കാര്‍ഡിന്റെ പ്രശ്‌നം പറഞ്ഞാണ് പെന്‍ഷന്‍ നിഷേധിക്കുന്നത്. ഫൈസലിന്റെ കൈവിരലുകള്‍ക്ക് വൈകല്യമുള്ളതു കാരണം ആധാര്‍ കാര്‍ഡില്‍ വിരലടയാളം പതിയുന്നില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞതായി കദീജ പറഞ്ഞു. രണ്ടു പ്രാവശ്യം ആധാര്‍ എന്റോള്‍മെന്റ് നടത്തി. രണ്ടു പ്രാവശ്യവും ശരിയായില്ല. ഇതു മൂലം ഇപ്പോള്‍ ഒരു വര്‍ഷത്തിലേറെയായി പെന്‍ഷനും കിട്ടുന്നില്ല. ഒടുവില്‍ പ്രശ്‌നം ചൂണ്ടിക്കാണിച്ച് ‘പരിഹാര’ത്തില്‍ എത്തുകയായിരുന്നു.
പരാതി തിടുക്കത്തില്‍ വായിച്ച കളക്ടര്‍ ഉടന്‍ മറുപടി പറഞ്ഞു. ‘എത്രയും പെട്ടെന്ന് പരിഹാരമുണ്ടാകും.’ പരാതിയില്‍ പഞ്ചായത്തിനോട് പരിഹാരം കാണാനുള്ള നിര്‍ദേശം അദ്ദേഹം കുറിച്ചു നല്‍കി. അടുത്തു നിന്ന റവന്യൂ ഉദ്യോഗസ്ഥരോടും കദീജയുടെ പ്രശ്‌നത്തില്‍ എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്ന നിര്‍ദേശവും കൊടുത്തു. തുടര്‍ന്ന് ഫൈസലിന് ആധാര്‍ നമ്പറും അനുവദിച്ചു.
കൈകള്‍ക്ക് വൈകല്യമുള്ളവര്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുളള സര്‍ക്കാരിന്റെ പ്രത്യേക നിര്‍ദേശപ്രകാരമാണ് ആധാര്‍ കാര്‍ഡ് അനുവദിച്ചത്.  മനസു നിറഞ്ഞ കദീജ ആശ്വാസത്തോടെയാണ് മകന്റെ കൈപിടിച്ച് ഓഫീസ് വിട്ടിറങ്ങിയത്.
ശ്രീമൂലനഗരം വടക്കേ കുഴിക്കാട്ട് വീട്ടില്‍ അലിവേലുവിന് റേഷന്‍ കാര്‍ഡ് മാറ്റി കിട്ടണമെന്ന പരാതിയുമായാണ് എത്തിയത്. അലിവേലുവും മകളും വികലാംഗരാണ്. ഭര്‍ത്താവ് അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലും. സ്വന്തമായി ഭൂമിയോ വീടോ ഇല്ല. എന്നിട്ടും ഇവരുടെ കാര്‍ഡ് ലഭിച്ചത് പൊതുവിഭാഗത്തില്‍. ഇത് അന്ത്യോദയ അന്നയോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നല്‍കണമെന്നായിരുന്നു അലിവേലുവിന്റെ പരാതി. പരാതി ശ്രദ്ധയില്‍പെട്ട കളക്ടര്‍ താലൂക്ക് സപ്ലൈ ഓഫീസറോട് പരിഹാരം കാണാന്‍ നിര്‍ദ്ദേശം നല്‍കി. ഓണത്തിനു മുമ്പായി അടുത്ത ഘട്ടത്തില്‍ വരുന്ന ലിസ്റ്റില്‍ അലിവേലുവിന്റെ പേര് ആദ്യം പരിഗണിക്കുമെന്ന് സപ്ലൈ ഓഫീസര്‍ പറഞ്ഞു.
കാന വൃത്തിയാക്കാത്തതുമൂലം വ്യാപാര സ്ഥാപനങ്ങളിലേക്ക് വെള്ളം കയറുന്നുവെന്ന പരാതിയുമായാണ് ആലുവ ബ്രിഡ്ജ് റോഡിലുള്ള ഒരു കൂട്ടം വ്യാപാരികള്‍ എത്തിയത്. മലിനജലം കടകളിലേക്ക് കയറുമെന്നതിനാല്‍ പലപ്പോഴും കടകള്‍ അടച്ചിടേണ്ട അവസ്ഥയാണ്.  റോഡിനിരുവശവുമുള്ള കാനകള്‍ വേണ്ടവിധത്തില്‍ വൃത്തിയാകാത്തതാണ് പ്രശ്‌നത്തിന് കാരണമെന്ന് വ്യാപാരികള്‍ ചൂണ്ടിക്കാട്ടി. പ്രശ്‌നത്തില്‍ ആലുവ മുനിസിപ്പല്‍ സെക്രട്ടറിയോട് ഒരാഴ്ചക്കുള്ളില്‍ പരിഹാരം കാണണമെന്ന് കളക്ടര്‍ നിര്‍ദ്ദേശിച്ചു.
ആലുവ എം ഇ എസ് ജാറം റോഡിലെ കാലപ്പഴക്കം ചെന്ന കനാല്‍ പാലം അപകടാവസ്ഥയിലാണെന്നു ചൂണ്ടിക്കാണിച്ച് പേങ്ങാട്ടുശ്ശേരി സ്വദേശി മുഹമ്മദാലി സമര്‍പ്പിച്ച പരാതിയും  കളക്ടര്‍ പരിഗണിച്ചു. നിരവധി പേര്‍ ഉപയോഗിക്കുന്ന കനാല്‍ പാലത്തിന്റെ അവസ്ഥ പരിശോധിച്ച് ഉചിത തീരുമാനമെടുക്കാന്‍ എറണാകുളം പി.ഡബ്ല്യു.ഡി. റോഡ്‌സ് ഉദ്യോഗസ്ഥരോട് കളക്ടര്‍ നിര്‍ദ്ദേശിച്ചു.
സ്വന്തം പേരിലുള്ള ഒരേക്കര്‍ പത്തു സെന്റ്  സ്ഥലം പോക്കുവരവ് ചെയ്യാന്‍ നാലു വര്‍ഷമായി ഓഫീസുകള്‍ കയറിയിറങ്ങുകയായിരുന്നു  അങ്കമാലി ചെറിയ വാപ്പാലശ്ശേരി സ്വദേശി തങ്കമ്മ ജോര്‍ജ്. പരിഹാരത്തിനോടനുബന്ധിച്ച് താലൂക്കില്‍ കെട്ടിക്കിടന്ന 27 പരാതികള്‍ക്ക് പരിഹാരം കണ്ടു. ഇതില്‍ തങ്കമ്മ ജോര്‍ജിന്റെ പരാതിക്കും പരിഹാരം ലഭിച്ചു. നിറഞ്ഞ പുഞ്ചിരിയോടെ കളക്ടര്‍ക്ക് നന്ദി പറഞ്ഞാണ് തങ്കമ്മ മടങ്ങിയത്.