കാലങ്ങളോളം കാത്ത മണ്ണ് കൈവിട്ടുപോകില്ലെന്ന ആശ്വാസത്തിലാണ് പെരുവയല്‍ സ്വദേശി ശങ്കരന്‍കുട്ടിയും ഭാര്യ ബാലാമണിയും. സർക്കാർ നൽകിയ പട്ടയ രേഖ കൈപ്പറ്റി പട്ടയമേള ചടങ്ങിൽ നിന്നും പുറത്തിറങ്ങുമ്പോൾ ഇരുവരുടെയും കണ്ണുകളിൽ സന്തോഷം. ഇങ്ങനെ ആയിരങ്ങളുടെ സ്വപ്നമാണ് സംസ്ഥാന സർക്കാരിന്റെ പട്ടയമേളയിലൂടെ യാഥാർഥ്യമായത്. 12 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് ശങ്കരന്‍കുട്ടിക്കും ഭാര്യ ബാലാമണിക്കും പട്ടയം കിട്ടുന്നത്. വീട് നില്‍ക്കുന്ന സ്ഥലം ഉള്‍പ്പടെ 3.5 സെന്റ് സ്ഥലത്തിന്റെ പട്ടയമാണ് കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പട്ടയമേളയില്‍ ഇവര്‍ക്ക് ലഭിച്ചത്.

12 വര്‍ഷമായി താമസിക്കുന്ന നാല് സെന്റ് സ്ഥലത്തിന്റെ പട്ടയം ലഭിച്ച പെരുവയല്‍ സ്വദേശി ചന്ദ്രനും സന്തോഷത്തോടെയാണ് വീട്ടിലേക്ക് മടങ്ങിയത്. ലോണ്‍ എടുക്കുന്നതുള്‍പ്പടെയുള്ള ഇടപാടുകള്‍ക്ക് പട്ടയം ഉപയോഗപ്പെടുത്താം എന്ന ആഹ്ലാദത്തിലാണ് തലക്കുളത്തൂര്‍ സ്വദേശിനി ബിന്ദുവും എരഞ്ഞിപ്പാലം സ്വദേശിനി നിര്‍മ്മലയുമുള്‍പ്പടെ പട്ടയം ലഭിച്ച മുഴുവന്‍പേരും.