പോരാളികളായി മന്ത്രിയും എം.പി.യും ചീഫ്‌വിപ്പും എം.എൽ.എ.മാരും;  -70,000 പേർ കാമ്പയിനിൽ പങ്കാളികളാകും

കോട്ടയം: ഒന്നര വർഷം പിന്നിട്ട കോവിഡ് പോരാട്ടത്തിന്റെ മുന്നണി പോരാളികൾക്ക് ആദരമർപ്പിച്ച് ‘ബി ദ വാരിയർ’ ബോധവത്കരണ കാമ്പയിന് ജില്ലയിൽ തുടക്കം. കോവിഡിനെതിരായ പോരാട്ടത്തിൽ പോരാളിയായി ‘ബി ദ വാരിയർ’ പ്രചാരണത്തിൽ പങ്കാളിയായ ചിത്രം പ്രദർശിപ്പിച്ച് സഹകരണ-രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം നിർവഹിച്ചു. കളക്‌ട്രേറ്റിൽ നടന്ന ചടങ്ങിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. അധ്യക്ഷത വഹിച്ചു.

തോമസ് ചാഴികാടൻ എം.പി, ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജേക്കബ് വർഗീസ് എന്നിവർ പങ്കെടുത്തു. ചീഫ് വിപ്പ് ഡോ. എൻ. ജയരാജും ജില്ലയിലെ എം.എൽ.എ.മാരും ജില്ലാ കളക്ടറും ജില്ലാ പൊലീസ് മേധാവിയും പ്രചാരണത്തിൽ പങ്കാളിയായി.

കോവിഡ് മൂന്നാം തരംഗത്തെ പ്രതിരോധിക്കുക, അർഹരായ എല്ലാവരും വാക്സിൻ സ്വീകരിക്കുന്നുവെന്ന് ഉറപ്പാക്കുക എന്നിവയാണ് പ്രചാരണത്തിന്റെ ലക്ഷ്യം. സെപ്റ്റംബർ 14 മുതൽ 20 വരെയാണ് പ്രചാരണം. സംസ്ഥാനതലത്തിൽ നടത്തുന്ന ‘ബി ദ വാരിയർ’ കാമ്പയിന്റെ ഭാഗമായി നടത്തുന്ന ജില്ലയിലെ പ്രചാരണ പരിപാടിയിൽ 70,000 പേർ പങ്കാളികളാകും.

കാമ്പയിനിൽ അണിചേരുന്നതിങ്ങനെ

https://cozaktech.com/warrior/ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് കാമറക്ക് അനുവാദം നൽകുന്നതോടെ മൊബൈൽ സ്‌ക്രീനിൽ കാമറ ഫ്രെയിം തെളിയും. മൊബൈലിന്റെ ഫ്രണ്ട് കാമറയിൽ തെളിയുന്ന സ്വന്തം മുഖത്തിൽ വിരലമർത്തുമ്പോൾ ‘കോവിഡ് പോരാളിയായതിൽ ഞാൻ അഭിമാനിക്കുന്നു’ (proud to be a warrior) എന്ന സന്ദേശവും ലോഗോയും അടങ്ങിയ ഫ്രെയിം മൊബൈലിൽ ലഭിക്കും.

തുടർന്ന് സ്‌ക്രീനിന്റെ താഴെയായി കാണുന്ന ഷെയർ ഓപ്ഷൻ ക്ലിക്ക് ചെയ്യുമ്പോൾ ഇത് സെർവറിലേക്കു സേവ് ചെയ്യപ്പെടും. സ്‌ക്രീനിൽനിന്നു ഫോട്ടോ അപ്പോൾ തന്നെ ഡൗൺലോഡ് ചെയ്ത് മൊബൈലിൽ സൂക്ഷിക്കാം. ഇങ്ങനെ സേവ് ചെയ്യപ്പെടുന്ന ചിത്രം സ്വന്തം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുകയോ പ്രൊഫൈൽ ആക്കുകയോ ചെയ്യുമ്പോൾ ആർക്കും കാമ്പയിന്റെ ഭാഗമാകാം.

തദ്ദേശ സ്ഥാപന ജനപ്രതിനിധികൾ, ഡോക്ടർമാർ, നഴ്സുമാർ, ആരോഗ്യ പ്രവർത്തകർ, പഞ്ചായത്ത്-നഗരസഭ-റവന്യൂ ജീവനക്കാർ, പൊലീസ് ഉദ്യോഗസ്ഥർ, സർക്കാർ ജീവനക്കാർ, അധ്യാപകർ, മാധ്യമ പ്രവർത്തകർ, ആശ- അങ്കണവാടി-കുടുംബശ്രീ പ്രവർത്തകർ, ഓട്ടോറിക്ഷ-ടാക്സി ഡ്രൈവർമാർ, വ്യാപാരി വ്യവസായികൾ തുടങ്ങിയവരെ പങ്കാളികളാക്കും. കോട്ടയം ജില്ലാ ഭരണകൂടവും ജില്ലാ മെഡിക്കൽ ഓഫീസും ആരോഗ്യ കേരളവും ചേർന്ന് തയാറാക്കിയ പ്രചാരണ പരിപാടിക്ക് പാലക്കാട് കൊസാക് ടെക്കും തൃശൂർ ഓക്ക് ട്രീ ബാൻഡ് വാഗണുമാണ് സാങ്കേതിക സഹായമൊരുക്കുന്നത്.