ആദിവാസി മേഖലകളില്‍ ഇന്റര്‍നെറ്റ് കണക്ടിവിറ്റി ലഭ്യമാക്കാന്‍ നടപടിയായി
ഉള്‍പ്രദേശങ്ങളിലെ ആദിവാസി മേഖലകളില്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനാവശ്യമായ ഇന്റര്‍നെറ്റ് കണക്ടിവിറ്റി ലഭ്യമാക്കുന്നതിന് നയപരവും ഭരണപരവുമായ നടപടികള്‍ തത്വത്തില്‍ അംഗീകരിച്ചു. ടെലികോം ടവര്‍ സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ വകുപ്പുകള്‍ / തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ / സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയുടെ കൈവശമുള്ള ഭൂമി, പരമാവധി 5 സെന്റ് വരെ പാട്ടത്തിന് നല്‍കും. ഭൂമി പാട്ടത്തിന് നല്‍കുന്നതിനുള്ള അധികാരം ആ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സ്ഥാപനത്തിന്റെ മേധാവിയില്‍ നിക്ഷിപ്തമാക്കും.
സര്‍ക്കാര്‍ വകുപ്പുകള്‍/തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ / മറ്റു സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയുടെ കൈവശമുള്ള, ടവര്‍ സ്ഥാപിക്കാന്‍ അനുയോജ്യമായ ഇടം 5000 രൂപ വാര്‍ഷിക നിരക്കില്‍ വാടകയ്ക്ക് നല്‍കും. ഇപ്രകാരം അനുമതി നല്‍കി ഉത്തരവ് ഇറക്കാനുള്ള അധികാരം ജില്ലാതല മേധാവിക്കാണ്. അവര്‍ ഇല്ലാത്ത സാഹചര്യത്തില്‍ അതത് ഓഫീസ് മേധാവിക്കായിരിക്കും ഇതിനുള്ള അധികാരം.
ആദിവാസി കോളനികള്‍ക്ക് ഇന്റര്‍നെറ്റ് കണക്ടിവിറ്റി നല്‍കുവാന്‍ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് /തദ്ദേശസ്വയംഭരണം/പൊതുമരാമത്ത് വകുപ്പുകളുടെ ഉടമസ്ഥതയിലുള്ള പോളുകളിലൂടെ കേബിള്‍ വലിക്കുന്നതിന് മൂലധനമായോ വാടകയായോ തുക ഈടാക്കില്ല.
മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കുന്നതിനും ഭൂമിക്കടിയിലൂടെയും അല്ലാതെയും കേബിളുകള്‍ വലിക്കുന്നതിനും തദ്ദേശസ്വയംഭരണം / പൊതുമരാമത്ത്/ബന്ധപ്പെട്ട അധികാരികള്‍ എന്നിവയില്‍ നിന്നും ലഭിക്കേണ്ട അനുമതികള്‍ നിശ്ചിത കാലാവധി കഴിയുമ്പോള്‍ കല്‍പിത അനുമതികളായി കണക്കാക്കും.
കണക്ടിവിറ്റി നല്‍കുന്നതിന് ഒപ്ടിക്കല്‍ ഫൈബര്‍ കേബിള്‍ സ്ഥാപിക്കുന്നതിന്റെ / വലിക്കുന്നതിന്റെ ഭാഗമായി റോഡുകള്‍ കുഴിക്കുന്നതിന് മണ്‍സൂണ്‍ കാലയളവിലും അനുമതി നല്‍കും. സര്‍ക്കാര്‍ ഭൂമിയിലോ, കെട്ടിടത്തിലോ മൊബൈല്‍ ടവര്‍ സ്ഥാപിക്കുന്നതിന്റെയും കേബിളുകള്‍ വലിക്കുന്നതിന്റെയും ഭാഗമായി വനംവകുപ്പിന്റെ അനുമതി വേണ്ടിവന്നാല്‍ പരിശോധിച്ച് മൂന്നു ദിവസത്തിനകം നല്‍കും.
കേബിളുകള്‍ മുഖേനയോ വയര്‍ലെസ്സ് സംവിധാനം മുഖേനയോ കണക്ടിവിറ്റി നല്‍കുവാന്‍ കഴിയാത്ത ഇടങ്ങളില്‍ ബദല്‍ സംവിധാനമായി വി.എസ്.എ.ടി. സാങ്കേതികവിദ്യ ഉപയോഗിക്കും.
കെ.എസ്.ഇ.ബി.യുടെ  സേവനം ലഭ്യമല്ലാത്ത സ്ഥലങ്ങളില്‍ അനര്‍ട്ടിന്റെ സഹായത്തോടെ ബാറ്ററി പിന്‍ബലമുള്ള സോളാര്‍ പാനലുകള്‍ സ്ഥാപിക്കും. കെ.എസ്.ഇ.ബി.യുടെ പോളുകള്‍ വഴി കേബിളുകള്‍ വലിക്കുന്നതിന് വാര്‍ഷിക വാടകയിനത്തില്‍ ഇളവുകള്‍ അനുവദിച്ച് ഊര്‍ജ്ജവകുപ്പ് ഉത്തരവ് ഇറക്കിയിട്ടുണ്ട്. കേബിളുകളും ഡക്റ്റുകളും സ്ഥാപിക്കുന്നതിന് കെ.എസ്.ഇ.ബി. അംഗീകാരം വേണ്ടിടത്ത് സൗജന്യമായി നല്‍കും.
നിയമസഭാ സമ്മേളനം ഒക്‌ടോബര്‍ 4 മുതല്‍
· 15-ാം കേരള നിയമസഭയുടെ മൂന്നാം സമ്മേളനം ഒക്‌ടോബര്‍ 4 മുതല്‍ വിളിച്ചു ചേര്‍ക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു.
നിയമനങ്ങള്‍
· 1986 ബാച്ച് റിട്ടയേര്‍ഡ് ഇന്ത്യന്‍ വിദേശകാര്യ സര്‍വ്വീസ് ഉദ്യോഗസ്ഥനായ വേണു രാജാമണിയെ സംസ്ഥാന സർക്കാരിന്റെ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടിയായി പാര്‍ട്ട് ടൈം അടിസ്ഥാനത്തില്‍ ഒരു വര്‍ഷകാലയളവിലേക്ക് ചീഫ് സെക്രട്ടറിക്ക് തുല്യമായ റാങ്കില്‍ നിയമിക്കുവാന്‍ തീരുമാനിച്ചു. ലോകമെമ്പാടുമുള്ള വിദേശമലയാളികളുടെ പൊതുവായ പ്രശ്‌നങ്ങള്‍ കേന്ദ്രസര്‍ക്കാരുമായും വിവിധ നയതന്ത്ര മിഷനുകളുമായും സമയബന്ധിതമായി ഉന്നയിച്ച് പരിഹാരം കാണുന്നതിന്റെ ഭാഗമായാണ് നിയമനം.
· ഹൈക്കോടതിയിലെ സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡറായി അഡ്വ. ജോബി ജോസഫിനെ നിയമിക്കുവാന്‍ തീരുമാനിച്ചു.
· കേരള റിയല്‍ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റി മെമ്പറായി എം.പി. മാത്യൂസിനെ നിയമിക്കുവാന്‍ തീരുമാനിച്ചു.
· സംസ്ഥാന പട്ടികജാതി പട്ടികയില്‍ ഉള്‍പ്പെട്ടതിനാല്‍ ചെമ്മാന്‍/ചെമ്മാര്‍ സമുദായത്തെ ഒ.ഇ.സി. പട്ടികയില്‍ നിന്നും നീക്കം ചെയ്യാന്‍ തീരുമാനിച്ചു.
· കൃഷിക്കാരുടെ വരുമാനം കാര്‍ഷികോത്പാദനക്ഷമത, ഉല്പന്ന സംഭരണം, ഉല്പന്നങ്ങളുടെ വില, മൂല്യവര്‍ദ്ധിത പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം, മറ്റ് അനുബന്ധ വരുമാനങ്ങള്‍ എന്നിവയില്‍ വര്‍ദ്ധനവ് വരുത്താന്‍ ആവശ്യമായ ശുപാര്‍ശകള്‍ സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി അധ്യക്ഷനായി മന്ത്രിസഭാ ഉപസമിതി രൂപീകരിക്കും. കൃഷി വകുപ്പ് മന്ത്രി, തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി, സഹകരണ വകുപ്പ് മന്ത്രി, വ്യവസായവകുപ്പ് മന്ത്രി, ധനകാര്യവകുപ്പ് മന്ത്രി എന്നിവര്‍ അംഗങ്ങളാകും.
· ഒരു തദ്ദേശസ്വയംഭരണ സ്ഥാപനത്തില്‍ ഓരോ വര്‍ഷവും അഞ്ച് വീതം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുള്ള മാര്‍ഗ്ഗരേഖ തയ്യാറാക്കാന്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി അധ്യക്ഷനായി മന്ത്രിസഭാ ഉപസമിതി രൂപീകരിക്കും. സഹകരണവകുപ്പ് മന്ത്രി, വ്യവസായവകുപ്പ് മന്ത്രി, ധനകാര്യവകുപ്പ് മന്ത്രി എന്നിവര്‍ അംഗങ്ങളായിരിക്കും.