എറണാകുളം: സംസ്ഥാന സ്പോർട്സ് കൗൺസിലിന് കീഴിൽ രൂപീകരിച്ച എറണാകുളം വനിതാ ഫുട്ബോൾ അക്കാദമി മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു.

സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപദ്ധതിയിൽ ഉൾപ്പെടുത്തി തിരുവനന്തപുരം, എറണാകുളം, കണ്ണൂർ ജില്ലകളിലായി മൂന്ന് അക്കാദമികളാണ് നാടിന് സമർപ്പിച്ചത്.

എറണാകുളം ജില്ലാ സ്പോർട്സ് കൗൺസിലിന് കീഴിലുള്ള പനമ്പിള്ളിനഗർ സ്റ്റേഡിയമാണ് വനിതാ ഫുട്ബോൾ അക്കാദമി പരിശീലനത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്. 14 വയസ്സിന് താഴെയുള്ള 20 പെൺകുട്ടികൾക്കാണ് ആദ്യഘട്ടത്തിൽ പ്രവേശനം നൽകുന്നത്. ഫുട്ബോൾ രംഗത്തെ വിദഗ്ധരാണ് പ്രത്യേക ക്യാമ്പിലൂടെ സോണുകൾ തിരിച്ച് കായികതാരങ്ങളെ തിരഞ്ഞെടുക്കുന്നത്.

കായികതാരങ്ങൾക്ക് താമസ, ഭക്ഷണ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. മികച്ച ദേശീയ, അന്തർദേശീയ പരിശീലകരെ ഉൾപ്പെടുത്തുന്നതിനായുള്ള നടപടികൾ പുരോഗമിക്കുകയാണ്.

എറണാകുളം പനമ്പിള്ളിനഗറിൽ നടന്ന ചടങ്ങിൽ പി.ടി. തോമസ് എം.എൽ എ വനിതാ ഫുട്ബോൾ അക്കാദമിയുടെ തീം സോങ്ങ് പ്രകാശനം ചെയ്തു. എം.എൽ.എയും ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റുമായ പി.വി ശ്രീനിജൻ ജേഴ്സിയും ഹൈബി ഈഡൻ എം.പി സ്പോർട്സ് കൗൺസിൽ ലോഗോയും പ്രകാശനം ചെയ്തു. പ്രശസ്ത താരങ്ങളായ ഐ.എം വിജയൻ, സി.വി സീന, സംസ്ഥാന സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് ഒ.കെ വിനീഷ്, സംസ്ഥാന സ്പോർട്സ് കൗൺസിൽ സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളായ എം. ആർ. രഞ്ജിത്, എസ്. രാജീവ്, ജോർജ് തോമസ്, കൊച്ചി നഗരസഭാംഗങ്ങളായ മാലിനി കുറുപ്പ്, അഞ്ജന ടീച്ചർ, കെ.പി ലതിക, ആന്റണി പൈനുന്തറ, ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി ജെ. ആർ രാജേഷ് എന്നിവർ പ്രസംഗിച്ചു.