മലപ്പുറം: കഴിഞ്ഞ വര്‍ഷം ആർത്തലച്ച കടൽ തിരമാലകളിൽ വെള്ളം കയറി വീട് പൂര്‍ണ്ണമായും നഷ്ടപ്പെട്ട അഴീക്കല്‍ ഒന്നാം വാര്‍ഡിലെ മീന്‍തെരുവ് മത്സ്യഗ്രാമത്തിലെ കടല്‍ തീരത്ത് താമസിക്കുന്ന താഴേത്തേല്‍ നഫീസക്ക് ഇനി സുരക്ഷിതമായി അന്തിയുറങ്ങാം.

വീട് നഷ്ടപ്പെട്ട നഫീസയോട് നിങ്ങള്‍ക്ക് അടച്ചുറപ്പുള്ള വീട്‌ നല്‍കുമെന്ന് മുൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണന്‍ ഉറപ്പ് നല്‍കിയിരുന്നു. ആ ഉറപ്പാണ് സർക്കാർ പൊന്നാനിയിൽ പുനർഗേഹം പദ്ധതിയിലൂടെ നിർമിച്ച ഫ്ലാറ്റ് സമുച്ചയത്തിലെ 10/3 ഫ്ലാറ്റ് നൽകി പാലിക്കപെട്ടിരിക്കുന്നത്.

കടൽ കൂറ്റൻ തിരമാലകളായി കരയിലെത്തുമ്പോൾ കടല്‍വെള്ളം കയറുന്ന വീട്ടിലാണ് നഫീസഉമ്മയും കുട്ടികളും താമസിച്ചിരുന്നത്. ശക്തമായ കടലാക്രമണത്തിൽ വീട്ടിൽ വെള്ളം ഇരച്ചുകയറുമ്പോൾ ബന്ധു വീട്ടില്‍ താമസിക്കും. മരിക്കുന്നതിന് മുന്‍പെങ്കിലും അടച്ചുറപ്പുള്ള ഒരു വീട്ടില്‍ താമസിക്കണമെന്ന നഫീസയുടെ ആഗ്രഹമാണ് സർക്കാർ യാഥാര്‍ത്ഥ്യമായിരിക്കുന്നത്.