പാലക്കാട്: തെരുവ് നായകളുടെ ജനനനിയന്ത്രണം ഏർപ്പെടുത്തുന്നതിന് ആരംഭിച്ച എ ബി സി പദ്ധതിക്കായി ജില്ലയിലെ ആറാമത്തെ സെന്റർ മണ്ണാർക്കാട് ആരംഭിക്കും. മണ്ണാർക്കാട് നഗരസഭക്ക് കീഴിലാണ് സെന്റർ ആരംഭിക്കുക. ആദ്യഘട്ടത്തിൽ നഗരസഭയ്ക്ക് കീഴിൽ ആരംഭിക്കുന്ന സെന്റർ വിജയകരമായി പ്രവർത്തിക്കുമെങ്കിൽ മറ്റ് ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് തലത്തിലേക്കും പദ്ധതി വ്യാപിപ്പിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ പറഞ്ഞു.

അനിയന്ത്രിതമായി തെരുവ് പട്ടികളുടെ സംഖ്യ ഉയരുകയും പൊതുസ്ഥലങ്ങളിലും മറ്റും ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാവുകയും പേവിഷബാധ പോലുള്ള രോഗങ്ങൾ പടരുകയും ചെയ്ത സാഹചര്യത്തിലാണ് നായകളിലെ വന്ധ്യംകരണത്തിനായി  ജില്ലാപഞ്ചായത്ത് മൃഗസംരക്ഷണ വകുപ്പുമായി ചേർന്ന് പദ്ധതി ഉണ്ടാക്കിയത്.  തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

നിലവിൽ പാലക്കാട്, ചിറ്റൂർ, ആലത്തൂർ, ഒറ്റപ്പാലം, കൊടുവായൂർ എന്നിവിടങ്ങളിലാണ് നായകളെ വന്ധ്യംകരിക്കുന്ന സെന്ററുകൾ ഉള്ളത്.

ഇതുവരെ വന്ധ്യംകരിച്ചത് 41490 തെരുവുനായകളെ

തെരുവ് നായകളുടെ ജനനനിയന്ത്രണം നടപ്പിലാക്കുന്നതിനായി  ആരംഭിച്ച എ ബി സി പദ്ധതിയിലൂടെ ഇതുവരെ ജില്ലയിൽ വന്ധ്യംകരിച്ചത് 41490 തെരുവുനായ്ക്കളെ.  2017ൽ ആരംഭിച്ച പദ്ധതിയിൽ 22816 ആൺ നായകളെയും 18674 പെൺ നായകളെയും വന്ധ്യംകരിച്ചിട്ടുണ്ട്.

പാലക്കാട്, ചിറ്റൂർ, കൊടുവായൂർ, ആലത്തൂർ, ഒറ്റപ്പാലം കേന്ദ്രങ്ങളിലായാണ് വന്ധീകരണ പ്രവർത്തികൾ നടപ്പിലാക്കുന്നത്. ജില്ലാ പഞ്ചായത്തിന് കീഴിൽ പദ്ധതി ആരംഭിച്ചപ്പോൾ ജില്ലയിലെ ആറ് താലൂക്കുകളിലാണ് പദ്ധതി ആവിഷ്കരിച്ചത്. എന്നാൽ മണ്ണാർക്കാട് നഗരസഭയിൽ നിന്നും അനുകൂല മറുപടി ലഭിക്കാത്തതിനെ തുടർന്നാണ് മണ്ണാർക്കാട് അനുവദിച്ച സെന്റർ കൊടുവായൂരിലേക്ക് മാറ്റിയത്.

തെരുവുനായകളെ പിടിച്ച വന്ധ്യംകരിച്ചതിന് ശേഷം തിരിച്ച് അവയുടെ പഴയ സ്ഥലത്ത് തന്നെ കൊണ്ടുവന്നു വിടും. ഇതുമൂലം മൃഗങ്ങൾക്ക് ആരോഗ്യപരമായ മറ്റ് ബുദ്ധിമുട്ടുകൾ ഉണ്ടാകാതേയും അവയെ കൊല്ലാതെയും ജനനനിയന്ത്രണം നടത്താനാവും എന്നതാണ് പദ്ധതിയുടെ ഗുണം.

സംസ്ഥാനത്ത് ഏതാനും ചില തദ്ദേശസ്ഥാപനങ്ങൾ, സ്വകാര്യവ്യക്തികൾ, സംഘടനകൾ എന്നിവ നായകളിൽ വന്ധ്യം കരണം നടത്തുന്നുണ്ടെങ്കിലും ജില്ലാതലത്തിൽ ഏറെ വിപുലമായും ഫലപ്രദമായും പദ്ധതി നടപ്പിലാക്കുന്നത് പാലക്കാട് ജില്ലയിലാണ്.