കൊച്ചി: ഹരിതകേരള മിഷന്‍ പദ്ധതിയുടെ ഭാഗമായി പ്ലാസ്റ്റിക് മാലിന്യ ശേഖരണത്തിനും ബോധവത്കരണ പരിപാടികള്‍ക്കും കുന്നത്തുനാട് ഗ്രാമ പഞ്ചായത്തില്‍ തുടക്കം കുറിച്ചു. പഞ്ചായത്തിനു കീഴിലുള്ള 18 വാര്‍ഡുകളിലായിട്ടാണ് പദ്ധതിക്ക് തുടങ്ങിയിരിക്കുന്നത്. പഞ്ചായത്തിനു കീഴിലുള്ള ഓരോ വീടുകളില്‍ നിന്നും പ്ലാസ്റ്റിക് ശേഖരിച്ച് വയ്ക്കുന്നതിനായി പൊതുവായി ഒരു പ്ലാസ്റ്റിക് ഷെഡും നിര്‍മ്മിച്ചിട്ടുണ്ട്.
ഓരോ വാര്‍ഡിലും കുടുംബശ്രീ പ്രവര്‍ത്തകരില്‍ നിന്നും  നാല് ഹരിത കര്‍മ്മ സേനയെയാണ് പ്ലാസ്റ്റിക് ശേഖരണത്തിനായി നിയമിച്ചിരിക്കുന്നത്. മാസത്തില്‍ രണ്ടു പ്രാവശ്യമാണ് പ്ലാസ്റ്റിക് ശേഖരിക്കുന്നത്. മൂന്നുമാസം സൗജന്യമായി പ്ലാസ്റ്റിക് ശേഖരിക്കാനാണ് പഞ്ചായത്ത് തീരുമാനം. ഇതിനായി  ഒരു വണ്ടിയും വാടകയ്ക്ക് എടുത്തിട്ടുണ്ട്. പഞ്ചായത്ത് തലത്തില്‍ ശേഖരിക്കുന്ന പ്ലാസ്റ്റിക്കുകള്‍ ബ്ലോക്ക് തലത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന പ്ലാസ്റ്റിക് ഷ്രെഡിംഗ് യൂണിറ്റിലേക്ക് കൈമാറും.
കുന്നത്തുനാട് ഗ്രാമപഞ്ചായത്തിനെ പ്ലാസ്റ്റിക് വിമുക്ത പഞ്ചായത്താക്കി മാറ്റുന്നതിന്റെ ഭാഗമായി 50 മൈക്രോണില്‍ കുറവുള്ള പ്ലാസ്റ്റിക്കുകള്‍ ഉപയോഗിക്കുന്നതില്‍ നിന്നും പരിസരത്തെ വ്യാപാരികള്‍ക്കും മറ്റും നിര്‍ദ്ദേശം നല്‍കിയിരുന്നു. പ്ലാസ്റ്റിക് ക്യാരിബാഗ്, ഡിസ്‌പോസിബിള്‍ പ്ലേറ്റ്, ഗ്ലാസ് ഇവയുടെ ഉപയോഗവും വില്‍പനയും പഞ്ചായത്തുതലത്തില്‍ പൂര്‍ണമായി നിരോധിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. വീടുകളിലേക്ക് ആവശ്യമായ സാധനങ്ങള്‍ വാങ്ങുന്നതിനും കൊണ്ടുപോകുന്നതിനും തുണിസഞ്ചികള്‍, പ്രകൃതിസൗഹൃദ വസ്തുക്കള്‍ എന്നിവ ശീലമാക്കുന്നതിനും നിര്‍ദ്ദേശം നല്‍കും.
പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉപയോഗിക്കുന്നതും വലിച്ചെറിയുന്നതും കത്തിക്കുന്നതും മണ്ണും, വായുവും ജലവും  മലിനമാക്കുന്നത് തടയുക എന്ന ഉദ്ദേശത്തോടെയാണ് പഞ്ചായത്തുതലത്തില്‍ ഇത്തരമൊരു പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത കടയുടമകള്‍ക്കും  വീട്ടുകാര്‍ക്കുമെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.
ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ കെ.കെ. രമേഷ്, ഷൈജ അനില്‍, ഏഴാം വാര്‍ഡ്  അംഗം ശ്യാമള സുരേഷ്, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പി.പി. അബൂബക്കര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.