മലപ്പുറം ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ നേരിയ കുറവുണ്ടെങ്കിലും വൈറസ് ബാധയ്ക്കുള്ള സാധ്യത സജീവമായി നില്‍ക്കുകയാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന. വെള്ളിയാഴ്ച (2021 സെപ്തംബര്‍ 24) 1,285 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 1,366 പേര്‍ വിദഗ്ധ പരിചരണത്തിനു ശേഷം വൈറസ് വിമുക്തരായി. ഇതോടെ 5,25,336 പേര്‍ ജില്ലയില്‍ കോവിഡ് വിമുക്തരായി. 13.38 ശതമാനമാണ് വെള്ളിയാഴ്ച ജില്ലയില്‍ രേഖപ്പെടുത്തിയ കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്.

രോഗികളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട് വൈറസ് ബാധിതരാകുന്നവര്‍ വര്‍ധിക്കുന്നതാണ് ജില്ല നേരിടുന്ന പ്രധാന വെല്ലുവിളി. രോഗബാധ സ്ഥിരീകരിച്ച 1,285 പേരില്‍ 1,216 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. 27 പേര്‍ക്ക് വൈറസ് ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ജില്ലയില്‍ തിരിച്ചെത്തിയ 42 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 50,558 പേരാണ് ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്.

16,207 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. ഇവരില്‍ 740 പേര്‍ കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളിലും 248 പേര്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലും 97 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലിയറി കെയര്‍ സെന്ററുളില്‍ 110 പേരും ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായും നിരീക്ഷണത്തില്‍ കഴിയുന്നു.