ആരോഗ്യരംഗത്ത് സമഗ്രമാറ്റം സൃഷ്ടിച്ച് വികസനം സാധ്യമാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. ചിറ്റുമല ബ്ലോക്ക് പഞ്ചായത്തില്‍ ആരംഭിച്ച കോവിഡാനന്തര സമഗ്ര ആരോഗ്യ രക്ഷാ പദ്ധതിയായ ‘സ്വാസ്ഥ്യസ്പര്‍ശം’ ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കോവിഡ് മൂന്നാം തരംഗത്തെ നേരിടാന്‍ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് പ്രാഥമികതലം മുതല്‍ ശക്തമായ പ്രവര്‍ത്തനങ്ങള്‍ ആണ് സർക്കാർ നടത്തി വരുന്നത് . കോവിഡ് മുക്തരായവരില്‍ ശാരീരികവും മാനസികവുമായ വിഷമതകള്‍ ഒഴിവാക്കുന്നതിനായി ഗ്രാമപഞ്ചായത്ത് തലം മുതല്‍ വിപുലമായ പദ്ധതികള്‍ നടപ്പിലാക്കുകയാണെന്നും മന്ത്രി പറഞ്ഞു.
ആയുഷ് വിഭാഗങ്ങളായ ആയുര്‍വേദം, ഹോമിയോ, യോഗ എന്നിവയോടൊപ്പം ക്ലിനിക്കല്‍ കൗണ്‍സിലിങ്ങും സ്വാസ്ഥ്യസ്പര്‍ശത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 12 ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കി. ആയുര്‍വേദ വിഭാഗം ആഴ്ചയില്‍ അഞ്ചു ദിവസവും മറ്റുള്ളവ മൂന്നു ദിവസവും രാവിലെ ഒമ്പത് മണി മുതല്‍ ഉച്ചയ്ക്ക് രണ്ട് മണി വരെയുണ്ടാകും. കൗണ്‍സിലിംഗ്, യോഗ എന്നിവയ്ക്കായി ഓണ്‍ലൈന്‍ സംവിധാനവുമുണ്ട്.
കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ അധ്യക്ഷനായി. പി. സി. വിഷ്ണുനാഥ് എം.എല്‍.എ മുഖ്യതിഥിയും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയദേവി മോഹന്‍, വൈസ് പ്രസിഡന്റ് ബി. ദിനേഷ്, ജില്ലാ പഞ്ചായത്തംഗങ്ങളായ സി. ബാള്‍ഡുവിന്‍, ബി. ജയന്തി, ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ. എസ.് മഞ്ചു കുമാരി, ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. എസ്. പ്രമോദ് കുമാര്‍, മറ്റു ജനപ്രതിനിധികള്‍ തുടങ്ങിയവര്‍പങ്കെടുത്തു. ഉന്നത വിദ്യാഭ്യാസ കലാ-കായിക-സാംസ്‌ക്കാരിക മേഖലകളില്‍ മികവ് പുലര്‍ത്തിയ പ്രതിഭകളെ ആദരിച്ചു.