തിരുവനന്തപുരം : പ്രവാസി മലയാളി സമൂഹം നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് വിദേശകാര്യ മന്ത്രാലയ പ്രതിനിധികളുമായി ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി വേണു രാജാമണിയുടെ നേതൃത്വത്തിലുള്ള സംഘം ചര്‍ച്ച നടത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. യാത്രാക്ലേശം അടക്കം വിദേശ മലയാളികള്‍ അഭിമുഖീകരിക്കുന്ന വിഷയങ്ങള്‍ സംസാരിച്ചു.
ജപ്പാനിലെ വിദഗ്ദ്ധതൊഴില്‍ മേഖലകളിലേക്ക് റിക്രൂട്ട്‌മെന്റ് നടത്താന്‍ കേന്ദ്രം പുതിയ സംവിധാനത്തിന് രൂപം നല്‍കിയിട്ടുണ്ട്. മലയാളികള്‍ക്ക് അതിന്റെ പ്രയോജനം ലഭിക്കുന്നതിന് വിദേശകാര്യമന്ത്രാലയവും നോര്‍ക്കയും സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. റിക്രൂട്ട്മെന്റിനു വേണ്ടി ഇന്ത്യയില്‍ ജപ്പാനീസ് ഭാഷാ പരിശീലനവും പരീക്ഷയും നടത്താന്‍ ജപ്പാന്‍ സര്‍ക്കാര്‍ തയാറായിട്ടുണ്ട്. ജപ്പാന്‍ ഭാഷാ പരിശീലന കേന്ദ്രങ്ങളുടെയും റിക്രൂട്ട്‌മെന്റ് നടക്കുന്ന വിദഗ്ധ തൊഴില്‍ മേഖലകളുടെയും വിവരം നോര്‍ക്ക വഴി അറിയിക്കും. ആരോഗ്യമേഖലയില്‍ പ്രത്യേകിച്ച് നഴ്‌സുമാര്‍ക്ക് ജപ്പാനില്‍ അവസരമുണ്ടാകുമെന്നാണ് അറിയിച്ചിട്ടുള്ളത്.
അടുത്ത വര്‍ഷം മുതല്‍ കൂടുതല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നീറ്റ് പരീക്ഷാ സെന്ററുകള്‍ ആരംഭിക്കണമെന്ന കേരളത്തിന്റെ ആവശ്യം പരിഗണിക്കാമെന്ന് വിദേശകാര്യമന്ത്രാലയം ഉറപ്പു നല്‍കി. വിദേശ റിക്രൂട്ട്‌മെന്റിന്റെ പേരിലുള്ള തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും ഉദ്യോഗാര്‍ഥികളെ ചൂഷണം ചെയ്യുകയും തട്ടിപ്പ് നടത്തുകയും ചെയ്യുന്ന ഏജന്‍സികള്‍ക്കെതിരെ ലൈസന്‍സ് റദ്ദാക്കുന്നതടക്കം കര്‍ശന നടപടി കൈക്കൊള്ളുമെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്.