സംസ്ഥാനത്തെ മുഴുവന്‍ കൃഷി ഭവനുകളിലും പരിശോധനകള്‍ നടത്തി പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ റാങ്കിംഗിന് വിധേയമാക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. കൃത്യമായ സ്ഥിതിവിവരക്കണക്കുകളുടെ അടിസ്ഥാനത്തില്‍ വിശദമായ അവലോകനത്തിന് ശേഷമായിരിക്കും റാങ്കിംഗ്.

ജില്ല, ബ്ലോക്ക് ഓഫീസുകളുടെയും ഫാമുകള്‍ ഉള്‍പ്പെടെയുള്ള അനുബന്ധ സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനങ്ങളും അവലോകനത്തിന് വിധേയമാക്കുമെന്ന് മന്ത്രി അറിയിച്ചു. തൃശൂര്‍ രാമനിലയത്തില്‍ ജില്ലയിലെ മുതിര്‍ന്ന കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. റാങ്കിംഗിന്റെ അടിസ്ഥാനത്തില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നവയും അല്ലാത്തവയുമായ ഓഫീസുകളെയും ഉദ്യോഗസ്ഥരെയും കണ്ടെത്തി ആവശ്യമായ നടപടി സ്വീകരിക്കും.

പേര് പോലെ കര്‍ഷകര്‍ക്ക് സ്വന്തം വീടുകളായി തോന്നുന്ന ഇടങ്ങളായി കൃഷി ഭവനുകള്‍ മാറണം. കൃഷിക്കാരുമായി ജൈവികമായ നാഭീനാള ബന്ധം നിലനിര്‍ത്താന്‍ അവയ്ക്ക് സാധിക്കണം. എവിടെയെങ്കിലും പോരായ്മകളുണ്ടെങ്കില്‍ അവ കണ്ടെത്തി പരിഹരിക്കാന്‍ ഉദ്യോഗസ്ഥര്‍ മുന്നിട്ടിറങ്ങണമെന്നും മന്ത്രി പറഞ്ഞു.

കര്‍ഷകരെ ആദരവോടെ കാണുകയും അവരോട് നല്ല രീതിയില്‍ പെരുമാറുകയും ചെയ്യുന്ന സ്ഥിതിയുണ്ടാവണം. വകുപ്പിന്റെ പരിപാടികളില്‍ കര്‍ഷകര്‍ക്ക് മുന്‍നിരയില്‍ തന്നെ ഇരിപ്പിടം അനുവദിക്കണമെന്നു പറഞ്ഞത് ഭംഗിവാക്കായിട്ടല്ലെന്നും അര്‍ഹിക്കുന്ന സ്ഥാനം സമൂഹം അവര്‍ക്കു നല്‍കേണ്ടതിനാലാണെന്നും മന്ത്രി പറഞ്ഞു.

ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനങ്ങള്‍ കര്‍ഷകരുടെയും കൃഷിയുടെയും സംരക്ഷണത്തിനും വളര്‍ച്ചയ്ക്കും വേണ്ടിയാവണം. യോഗങ്ങളും മറ്റ് ഔദ്യോഗിക പരിപാടികളും പരമാവധി കുറച്ച് കര്‍ഷകര്‍ക്കു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവമാകാന്‍ മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. വകുപ്പുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ മാന്വലായി തയ്യാറാക്കുന്നതിന് പകരം കൃത്യമായ ഡാറ്റാ ബേസിന്റെ അടിസ്ഥാനത്തില്‍ വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ ലഭ്യമാക്കുന്നതിന് സംവിധാനം ഒരുക്കും.

നെല്ലുത്പ്പാദനത്തിന്റെ കാര്യത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുകയെന്നത് അത്ര എളുപ്പമല്ലെങ്കിലും പച്ചക്കറിയുടെ കാര്യത്തില്‍ കേരളത്തിന് അത് വേഗത്തില്‍ സാധിക്കുമെന്നതിന് സമീപകാലത്തെ അനുഭവങ്ങള്‍ തെളിവാണ്. മികച്ച പങ്കാളിത്തമാണ് പച്ചക്കറി ഉത്പ്പാദനത്തിന്റെ കാര്യത്തില്‍ കര്‍ഷകരുടെയും ഉദ്യോഗസ്ഥരുടെയും ഭാഗത്തുനിന്നുണ്ടായത്. കൃഷിഭവനുകള്‍ സ്മാര്‍ട്ടാക്കുന്നതിനുള്ള നടപടികള്‍ ഇതിനകം ആരംഭിച്ചതായും മന്ത്രി അറിയിച്ചു.

അവലോകന യോഗത്തില്‍ കേരള സീഡ് ഡെവലപ്‌മെന്റ് അതോറിറ്റി അഡീഷണല്‍ ഡയറക്ടര്‍ ഉമ്മന്‍ തോമസ്, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ടി വി ജയശ്രീ, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍, ഫാം ഓഫീസര്‍മാര്‍, കൃഷി അനുബന്ധ സ്ഥാപന മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.