വിഴിഞ്ഞം തുറമുഖത്തിന്റെ പ്രവൃത്തികളുടെ പുരോഗതി നിരീക്ഷിക്കുന്നതിന് വര്‍ക്ക് കൗണ്ട്ഡൗണ്‍ കലണ്ടര്‍ തയ്യാറാക്കുമെന്ന് തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ അറിയിച്ചു.

ഓരോ ആഴ്ചയിലെയും പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിന് ഒരു കമ്മിറ്റിയും രൂപീകരിക്കും. ആവശ്യമായ നടപടികള്‍ സ്വീകരിച്ച് കേരളത്തിന്റെ സ്വപ്ന പദ്ധതി വേഗത്തില്‍ യാഥാര്‍ത്ഥ്യമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. വിഴിഞ്ഞം തുറമുഖ ആസ്ഥാനത്ത് വിസില്‍ ഓഫീസ് ഉടന്‍ പ്രവര്‍ത്തനം തുടങ്ങും.

പാറ ലഭ്യമാക്കുന്നതില്‍ വന്ന കാലതാമസമാണ് ബ്രേക്ക് വാട്ടര്‍ നിര്‍മ്മാണം വൈകാന്‍ കാരണം. പാറയുടെ ലഭ്യത ഉറപ്പു വരുത്തുവാന്‍ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ആഴ്ച തമിഴ്നാട് തുറമുഖ മന്ത്രി ഇ.വി വേലുവുമായി ചെന്നൈയില്‍ നേരിട്ട് ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ സംസ്ഥാനത്തിന് പുറത്തു നിന്ന് കല്ലു കൊണ്ടുവരുന്നതിനുള്ള സാമ്പത്തിക പ്രശ്നങ്ങളും പരിഗണിക്കേണ്ടിവരും. ഇക്കാര്യങ്ങള്‍ പരിശോധിക്കുവാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ കമ്പനി എം.ഡിയായി ഗോപാലകൃഷ്ണനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.