കോട്ടയം: ജില്ലയിൽ ഡ്രാഗൺ ഫ്രൂട്ട് കൃഷി വ്യാപകമാക്കുന്നതിന് ഹോർട്ടികൾച്ചർ മിഷൻ തയാറെടുപ്പ് ആരംഭിച്ചു. ഈ വർഷംനൂറേക്കർ സ്ഥലത്ത് ഡ്രാഗൺ ഫ്രൂട്ട് കൃഷി ചെയ്യുകയാണ് ലക്ഷ്യം. ആദ്യഘട്ടത്തിൽ പാലാ, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, കൊഴുവനാൽ, കൂരോപ്പട, വാഴൂർ എന്നിവിടങ്ങളിലായി 20 ഏക്കറിൽ കൃഷി ആരംഭിച്ചു.

ഏറ്റവുമധികം ഡ്രാഗൺ ഫ്രൂട്ട് കൃഷി ചെയ്യുന്നത് പാലായിലാണ്. എട്ട് ഏക്കറിലധികം സ്ഥലത്താണ് കൃഷിയുളളത്. ശാസ്ത്രീയമായ രീതിയിൽ ജൈവകൃഷിയാണ് നടപ്പാക്കുന്നത്. ജില്ലയിൽ പ്രവർത്തിക്കുന്ന സർക്കാർ അംഗീകൃത നഴ്സറികളിൽ നിന്നുള്ള തൈകളാണ് ഉപയോഗിക്കുന്നത്.

വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നവർക്ക് ഒരു ഹെക്ടറിന് മുപ്പതിനായിരം രൂപ സബ്സിഡിയും വിള ഇൻഷുറൻസും നൽകും. കുറഞ്ഞത് 25 സെന്റ് മുതലുള്ളവർക്ക് സഹായം ലഭിക്കും. വിദേശ പഴവർഗമായ ഡ്രാഗൺ ഫ്രൂട്ടിന് പത്തു വർഷത്തിലധികം ആയുസുണ്ട്. പടർന്നു കയറുന്ന കള്ളിമുൾ വിഭാഗത്തിൽ പെട്ട ചെടിയിൽ 200 ഗ്രാം മുതൽ ഒരു കിലോ വരെ തൂക്കമുള്ള പഴങ്ങളുണ്ടാകും.

കോൺക്രീറ്റ് താങ്ങുകാലുകൾ സ്ഥാപിച്ച് അവയ്ക്ക് മുകളിൽ റബർ ടയറുകൾ കെട്ടി ഉറപ്പിച്ചാണ് ചെടി വളർത്തുന്നത്. രണ്ടര ഏക്കറിൽ 3000 തൈകൾ വരെ കൃഷി ചെയ്യാനാകും. കോഴയിലെ പരിശീലന കേന്ദ്രത്തിൽ ഡ്രാഗൺ ഫ്രൂട്ട് കൃഷിയിൽ കർഷകർക്ക് ഓൺലൈൻ മുഖേന പരിശീലനം നൽകുന്നുണ്ട്.

ഉത്പാദനം വർധിക്കുന്നതിനനുസരിച്ച് കുമരകം കൃഷി വിജ്ഞാൻ കേന്ദ്രവുമായി ചേർന്ന് മൂല്യവർധിത ഉത്പന്നങ്ങൾ നിർമിക്കുന്നതിനും പരിശീലനം നൽകും. കർഷകർക്ക് ഉത്പന്നങ്ങൾ മികച്ച വിലയ്ക്ക് ആഭ്യന്തര വിപണിയിൽ വിറ്റഴിക്കാനാകും. എല്ലാ ബ്ലോക്കുകളിലും ഡ്രാഗൺ ഫ്രൂട്ട് കൃഷി സജീവമാക്കുന്നതിനുള്ള ഒരുക്കമാണ് നടത്തുന്നതെന്ന് ഹോർട്ടികൾച്ചർ മിഷൻ ഡെപ്യൂട്ടി ഡയറക്ടർ ലിസി ആന്റണി പറഞ്ഞു.