മുസ്ലീം, ക്രിസ്ത്യൻ, ബുദ്ധ, സിഖ്, പാഴ്സി, ജൈനർ എന്നീ ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെടുന്ന വിധവകളുടെയും, വിവാഹബന്ധം വേർപ്പെടുത്തിയവരുടെയും, ഉപേക്ഷിക്കപ്പെട്ടവരുടെയും ഭവന പുനരുദ്ധാരണത്തിന് ന്യൂനപക്ഷക്ഷേമ വകുപ്പ് നൽകുന്ന ധനസഹായത്തിന് അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബർ 10-വരെ നീട്ടിയതായി വകുപ്പ് ഡയറക്ടർ അറിയിച്ചു. ശരിയായ ജനലുകൾ/വാതിലുകൾ/മേൽക്കൂര/ഫ്ളോറിംങ്/ ഫിനിഷിംങ്/ പ്ലബിംങ്/ സാനിട്ടേഷൻ/ ഇലക്ട്രിഫിക്കേഷൻ എന്നിവയില്ലാത്ത വീടുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനാണ് ധനസഹായം നൽകുന്നത്.

ഒരു വീടിന്റെ അറ്റകുറ്റ പണിക്ക് 50,000 രൂപയാണ് ധനസഹായം. ഇത് തിരിച്ചടക്കേണ്ടതില്ല. അപേക്ഷകയുടെ /പങ്കാളിയുടെ പേരിലുള്ള വീടിന്റെ പരമാവധി വിസ്തീർണ്ണം 1200 സ്‌ക്വ.ഫീറ്റ് കവിയരുത്. അപേക്ഷക കുടുംബത്തിലെ ഏക വരുമാനദായകയായിരിക്കണം. ബി.പി.എൽ കുടുംബം. അപേക്ഷകയോ അവരുടെ മക്കളോ ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവരാകുക, പെൺകുട്ടികൾ മാത്രമുള്ള അപേക്ഷക തുടങ്ങിയവർക്ക് മുൻഗണന നൽകും. സർക്കാർ/അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ സ്ഥിര വരുമാനം ലഭിക്കുന്ന മക്കളുള്ള വിധവകൾ, സർക്കാരിൽ നിന്നോ സമാന ഏജൻസികളിൽ നിന്നോ ഇതിന് മുമ്പ് ഭവന പുനരുദ്ധാരണത്തിന് സഹായം ലഭിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല.

വകുപ്പ് പ്രത്യേകം തയ്യാറാക്കിയ അപേക്ഷാ ഫാറം മുഖേനയാണ് അപേക്ഷിക്കേണ്ടത്. 2021-22 സാമ്പത്തിക  വർഷത്തെ ഭൂമിയുടെ കരം ഒടുക്കിയ രസീതിന്റെ പകർപ്പ്, റേഷൻ കാർഡിന്റെ പകർപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ നിന്നും ലഭിക്കുന്ന സ്ഥിര താമസ സർട്ടിഫിക്കറ്റ് തുടങ്ങിയ രേഖകൾ അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ്.

പൂരിപ്പിച്ച അപേക്ഷ അനുബന്ധ രേഖകൾ സഹിതം അതാത് ജില്ലാ കളക്ടറേറ്റിലെ ന്യൂനപക്ഷ ക്ഷേമ സെക്ഷനിൽ നേരിട്ടോ, ഡെപ്യൂട്ടി കളക്ടർ (ജനറൽ), ജില്ലാ ന്യൂനപക്ഷക്ഷേമ സെക്ഷൻ, ജില്ലാ കളക്ടറേറ്റ് എന്ന വിലാസത്തിൽ അതാത് ജില്ലാ കളക്ടറേറ്റിലേക്ക് തപാൽ മുഖാന്തിരമോ അപേക്ഷിക്കാം. അപേക്ഷാ ഫോറം www.minoritywelfare.kerala.gov.in  എന്ന വെബ്സെറ്റിൽ നിന്നും ലഭിക്കും. അപേക്ഷകൾ അതാത് ജില്ലാ കളക്ടറേറ്റുകളിൽ ഒക്ടോബർ 10 വൈകിട്ട് 5 വരെ സ്വീകരിക്കും.