സംയുക്ത സംരംഭ പ്രോജക്ടുകൾക്കുള്ള ഫണ്ടുകളുടെ ഓൺലൈൻ കൈമാറ്റത്തിനുള്ള പരിമിതികൾ ഇല്ലാതാക്കിക്കൊണ്ട് ഫണ്ടുകൾ പിൻവലിക്കാൻ പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. ഈ പ്രോജക്ടുകൾക്ക് മാത്രമായി ട്രഷറി സേവിംഗ്സ് ബാങ്ക് അക്കൗണ്ടിന്റെ ഒരു പുതിയ ശ്രേണി ആരംഭിക്കുകയും അത്തരം അക്കൗണ്ടുകളിൽ ചിലവാകാതെ ബാക്കിയുള്ള തുക സോഴ്സ് ഹെഡ് ഓഫ് അക്കൗണ്ടിലേക്ക് സാമ്പത്തിക വർഷത്തിന്റെ അവസാനം തിരിച്ചടയ്ക്കേണ്ടതുമാണെന്ന് മാർഗനിർദേശത്തിൽ പറയുന്നു.

സംയുക്ത സംരംഭ പ്രോജക്ടുകൾ നടപ്പിലാക്കുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക്  സർക്കാരിന്റെ മുൻകൂർ അനുമതി ഇല്ലാതെ തന്നെ ഇത്തരം അക്കൗണ്ടുകൾ ആരംഭിക്കാം. തദ്ദേശ ഭരണ സ്ഥാപനത്തിലെ ഡ്രോയിംഗ് ആൻഡ് ഡിസ്ബർസിംഗ് ഓഫീസർക്ക്, പുതുതായി ആരംഭിച്ച ട്രഷറി സേവിംഗ്സ് ബാങ്ക് അക്കൗണ്ടിലേക്ക് തുക കൈമാറ്റം ചെയ്യാം.

ട്രഷറി അക്കൗണ്ടിൽ നിന്നും ഓൺലൈനായി ഡബ്ള്യു എ എം എസ് സിസ്റ്റത്തിലൂടെ ചെക്കും ഓൺലൈനായി എടുത്ത പ്രൊസീഡിഗ്സും മറ്റ് അനുബന്ധ വൗച്ചറുകളും ബില്ലുകളും സമർപ്പിച്ച് ഗുണഭോക്താക്കൾക്ക് തുക കൈമാറ്റം ചെയ്യാൻ ഡ്രോയിംഗ് ആൻഡ് ഡിസ്ബർസിംഗ് ഓഫീസറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഓൺലൈൻ പ്രൊസീഡിംഗ്സും ചെക്കും മറ്റ്  അനുബന്ധ രേഖകളും പരിശോധിച്ച് ബോധ്യപ്പെട്ടതിന് ശേഷം മാത്രം ട്രഷറി ഓഫീസർ ക്ലെയിം അംഗീകരിക്കുകയും ഡയറക്റ്റ് ബെനിഫിറ്റ് ട്രാൻസ്ഫറായി ഗുണഭോക്താവിന് ഫണ്ട് കൈമാറ്റം ചെയ്യുകയും വേണം.

സാമ്പത്തിക വർഷാവസാനം ട്രഷറി സേവിംഗ്സ് ബാങ്ക് അക്കൗണ്ടിൽ ചിലവാകാതെ കിടക്കുന്ന തുക ട്രഷറി ഓഫീസർമാർ, തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ ഡ്രോയിംഗ് ആൻഡ് ഡിസ്ബർസിംഗ് ഓഫീസർ ചിലവാക്കിയ ഹെഡ് ഓഫ് അക്കൗണ്ടിലേക്ക് തിരിച്ചടയ്ക്കണമെന്നാണ് നിർദേശം. ഒരു  സന്ദർഭത്തിലും അടുത്ത സാമ്പത്തിക വർഷത്തിലേക്ക് ബാക്കിയുള്ള തുക മാറ്റുന്നതല്ലെന്നും അങ്ങനെ സംഭവിച്ചാൽ  ഡ്രോയിംഗ് ആൻഡ് ഡിസ്ബർസിംഗ് ഓഫീസർക്കും ട്രെഷറി ഓഫീസർക്കുമായിരിക്കും ഉത്തരവാദിത്വമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

വീഴ്ച വന്നാൽ അത് ഉദ്യോഗസ്ഥരുടെ വ്യക്തിപരമായ ബാധ്യതയായി കണക്കാക്കുമെന്ന മുന്നറിയിപ്പും സർക്കാർ നൽകുന്നുണ്ട്. ചിലവാകാത്ത തുക പദ്ധതി പൂർത്തീകരണത്തിന് ശേഷമോ, സാമ്പത്തിക വർഷത്തിന്റെ അവസാനമോ തിരിച്ചടയ്ക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി, ഡ്രോയിംഗ് ആൻഡ് ഡിസ്ബർസിംഗ് ഓഫീസർ പ്രൊജക്ട് വൈസ് ലെഡ്ജർ സൂക്ഷിക്കണം.

അതുവഴി പദ്ധതിക്ക് ആവശ്യമായ ട്രഷറി സേവിംഗ്സ് ബാങ്കിലുള്ള ഫണ്ട് വിനിയോഗം നിരീക്ഷിക്കുകയും വേണമെന്ന് ഉത്തരവിൽ പറയുന്നുണ്ട്. ഇതുപയോഗിച്ച് സംയുക്ത പദ്ധതികളുടെ നിർവഹണ വേഗത വർധിപ്പിക്കണമെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.